“നിങ്ങൾ എന്തിനാണ് സ്വന്തം കക്ഷികളുടെ കാലു മുറിക്കാൻ ശ്രമിക്കുന്നത്?” – ജസ്റ്റിസ് അമിത് റാവൽ

Share News

ഇന്ന് കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് റാവൽ മുനമ്പത്തെ സംബന്ധിച്ച രണ്ടു കേസുകളാണ് ഒറ്റ വിധിയിലൂടെ തീർപ്പാക്കിയിരിക്കുന്നത്. മുനമ്പം കേസു നടത്തിപ്പ് ശരിയായി മനസ്സിലാക്കിയിട്ടുള്ള ആരുടെയും മനസ്സിൽ കുളിരു കോരിയിടുന്ന വിധിയാണത്.

*മുനമ്പംകാർക്ക് നിയമോപദേശം നൽകിയവർ അവരെ അബദ്ധത്തിൽ ചാടിക്കാൻ ശ്രമിച്ചു എന്ന് കോടതി!*

കോടതിയുടെ ലക്ഷ്യം മുനമ്പത്തെ ജനങ്ങളെ സഹായിക്കുക എന്നതാണെന്നും എന്നാൽ ഇതുവരെ മുനമ്പംകാർ കേസു നടത്തിയത് തെറ്റായ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അതിലൂടെ സ്വന്തം കക്ഷികളുടെ കാലുകൾ മുറിക്കാനുമാണ് അവരുടെ വക്കീൽ ശ്രമിച്ചതെന്നും തെളിച്ചു പറഞ്ഞ ജസ്റ്റിസ് റാവൽ അക്കാര്യത്തിന് സീനിയർ അഭിഭാഷകനായ അഡ്വ. ജോർജ് പൂന്തോട്ടത്തെ വ്യക്തമായ ഭാഷയിൽ വാക്കാൽ കുറ്റപ്പെടുത്തി. ആ പരാമർശങ്ങൾ ഏതാണ്ട് ഇങ്ങനെയായിരുന്നു: “കീഴ്ക്കോടതിയിൽ കേസു നടത്തി പരിചയമില്ലാത്തതിനാലാണ് നിങ്ങൾ അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്നത്. ഞാൻ എന്റെ അഭിഭാഷക ജീവിതത്തിൽ സിവിൽ കേസുകൾ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. അതിനു ശേഷമാണ് ജഡ്ജ് ആയത്. അതിനാൽ ഞങ്ങളെ പഠിപ്പിക്കാൻ വരരുത്.

നിങ്ങൾ തോക്കുമായി വന്നാൽ ഞങ്ങൾ സ്റ്റെൺ ഗൺ എടുക്കും. അനുഭവിക്കുന്നത് നിങ്ങളുടെ കക്ഷികൾ ആയിരിക്കും. അതിനാൽ പറയുന്നത് കേൾക്കൂ…

ഫാറൂഖ് കോളേജ് നൽകിയ കേസ്സുകളിൽ എതിർകക്ഷിയായി ചേർന്നതു കൊണ്ട് നിങ്ങളുടെ കക്ഷികൾക്ക് ഒരു ഉപയോഗവും ഉണ്ടാകില്ല. കൂടാതെ, നിങ്ങൾ അത്തരം രണ്ട് കേസ്സുകളിൽ ഒന്നിൽ മാത്രമാണ് കക്ഷിചേർന്നത്! ഇപ്പോൾ അടുത്തതിൽ കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെടുന്നു. അത് നിങ്ങൾക്ക് സിവിൽ വ്യവഹാരത്തെക്കുറിച്ച് അറിയാത്തതിനാലാണ്. അത് വിഢിത്തമാണ്. അത്തരം ഒരു കക്ഷിചേരൽ കൊണ്ട് മുനമ്പം ജനതയ്ക്ക് ഒരു ഉപയോഗവും ഉണ്ടാകില്ല. കീഴ്ക്കോടതിയിൽ പോകുകയോ ട്രയൽ കോടതിയിൽ കേസുകൾ നടത്തുകയോ ചെയ്തു ശീലമില്ലാത്തവരാണ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യുന്നത്. നിങ്ങളുടെ കക്ഷികളെ സഹായിക്കാനാണ് ഞാൻ പറയുന്നത്. നിങ്ങൾ ഫാറൂഖ് കോളേജിൻ്റെ കേസിൽ കക്ഷി ചേർന്നിട്ടു കാര്യമില്ല. *എല്ലാം കഴിയുമ്പോഴായിരിക്കും നിങ്ങളുടെ കക്ഷികൾ മനസ്സിലാക്കുക, തങ്ങൾ തെറ്റായ നിയമോപദേശത്തിലൂടെ കബളിപ്പിക്കപ്പെട്ടു എന്ന്!* അതിനാൽ നിങ്ങൾ ചെയ്യേണ്ടത് പുതിയ കേസ് ട്രൈബ്യൂണലിൽ കൊടുക്കുക എന്നതാണ്. അതു മാത്രമാണ് പരിഹാരം. അതു നിങ്ങൾ ഇതുവരെ ചെയ്തില്ല.”

*ട്രൈബ്യൂണൽ ജഡ്ജിയുടേത് ചൊവ്വല്ലാത്ത നിലപാട്*

പറവൂർ സബ്കോടതിയുടെ 1971-ലെ ഫയൽ വിളിച്ചുവരുത്തണമെന്ന വഖഫ് ബോർഡിൻ്റെ അപേക്ഷയെ നിരാകരിച്ച നടപടി ഒരു ജില്ലാ ജഡ്ജിയുടെ സ്ഥാനത്തുള്ളയാളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കപ്പെടുന്ന ഒന്നല്ല എന്ന പരാമർശത്തിലൂടെ ട്രൈബ്യൂണൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് രാജൻ തട്ടിലിൻ്റെ നിലപാടിനെയും ഹൈക്കോടതി വിമർശിച്ചു.

*മുനമ്പംകാരുടെ ഒറിജിനൽ ആപ്ലിക്കേഷന് കാലവിളംബം ബാധകമല്ല*

ട്രൈബൂണലിന് മുന്നിലുള്ള ഒരു കേസിൽ സെബാസ്റ്റ്യൻ ജോസഫ് കക്ഷി ചേർന്നതിനെതിരേ മുഹമ്മദ് സിദ്ദിഖ് സേട്ടുവിൻ്റെ മകൻ നല്കിയ ഹർജിയിൽ ആ കക്ഷിചേർക്കൽ ഹൈക്കോടതി കാൻസൽ ചെയ്തു. കക്ഷിചേരൽ കൊണ്ട് മുനമ്പംകാർക്ക് ഒരു ഗുണവും ലഭിക്കില്ല എന്നതു തന്നെയായിരുന്നു അതിൻ്റെ അടിസ്ഥാനം. എന്നാൽ സെബാസ്റ്റ്യൻ ജോസഫിനു വേണമെങ്കിൽ പുതിയ കേസ് കൊടുക്കാം എന്ന് ജസ്റ്റിസ് റാവൽ വ്യക്തമാക്കി.

നിലവിലുള്ളതും ഇനി വരുന്നതുമായ ഒറിജിനൽ ആപ്ലിക്കേഷനുകളെല്ലാം ട്രൈബ്യൂണൽ ഒന്നിച്ചു പരിഗണിക്കണം. അതിനാൽത്തന്നെ ആര് ഏതു കേസിൽ കക്ഷിയാണെന്ന കാര്യം ഇനി പ്രസക്തമല്ല. മുനമ്പം വിഷയത്തിൽ ട്രൈബ്യൂണലിനെ സമീപിക്കാൻ ഉണ്ടായ കാലതാമസം ഹർജി ഫയലിൽ സ്വീകരിക്കുന്നതിന് തടസ്സമായിരിക്കില്ല എന്നും നിയമവശം ഉദ്ധരിച്ചുകൊണ്ട് കോടതി വിധിച്ചു. മുനമ്പം വഖഫ് ഭൂമിയാണെന്ന് പറവൂർ സബ് കോടതി വിധി പ്രസ്താവിച്ചിട്ടുണ്ടെന്ന വഖഫ് ബോർഡിന്റെ വാദത്തെ ഹൈക്കോടതി ചവിട്ടിക്കൂട്ടി. ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കം ഇപ്പോഴും നിലനിൽക്കുകയാണെന്ന് കോടതി വിധിച്ചു.

*ഉർവശീശാപം ഉപകാരമായി*

അങ്ങനെ, പറവൂർ സബ് കോടതിയുടെ രേഖകൾ വിളിച്ചുവരുത്തണമെന്ന് ബോർഡ് നൽകിയ അപേക്ഷ ട്രൈബ്യൂണൽ നിരസ്സിച്ചതിനെതിരേ വഖഫ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയും സെബാസ്റ്റ്യൻ ജോസഫിനെ ട്രൈബ്യൂണൽ കേസ്സുകളിൽ കക്ഷി ചേർത്തതിനെതിരേ സിദ്ധിഖ് സേട്ടുവിന്റെ മകൻ ഹൈക്കോടതിയിൽ നല്കിയ ഹർജിയും മുനമ്പംകാർക്ക് അനുഗ്രഹമായി ഭവിച്ചു. സമഗ്രമായ വാദങ്ങളും തെളിവുകളും അവതരിപ്പിച്ചു കൊണ്ട് ട്രൈബ്യൂണലിൽ പുതിയ കേസു നൽകാനാണ് കോടതി വിധിച്ചത്. കാലവിളംബം മൂലം ഹർജി ട്രൈബ്യൂണലിൽ സ്വീകരിക്കപ്പെടുമോ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ഏക ആശങ്ക. അതും പൂർണമായി നീങ്ങിയിരിക്കുന്നു. സബ് കോടതി മുനമ്പം വഖഫായി വിധി പറഞ്ഞിട്ടുണ്ടെന്ന വ്യാജപ്രചാരണങ്ങൾക്കും ഇന്നത്തെ ഹൈക്കോടതി വിധിയിലൂടെ അവസാനമായി… മുനമ്പംകാർക്ക് കാര്യങ്ങൾ എളുപ്പമായി… വഖഫ് ട്രൈബ്യൂണലിൽ ചാർജെടുത്തിട്ടുള്ള പുതിയ ജഡ്ജിക്ക് കാര്യങ്ങൾ വളരെ എളുപ്പമായി…

ഭൂസംരക്ഷണ സമിതിയോട് ഒരു അഭ്യർത്ഥന: *ഇനിയെങ്കിലും നിയമപരമായ അറിവോടെ നിങ്ങളെ ആത്മാർത്ഥമായി സഹായിക്കാൻ ശ്രമിക്കുന്നവരെ വിശ്വസിക്കുക; ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക*

ഫാ. ജോഷി മയ്യാറ്റിൽ

Share News