
സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി.
കൊല്ലം .പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിൽ അംഗമായ സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ വെള്ളിയാഴ്ച (16/04/2021) രാവിലെയാണ് സംഭവം. രാവിലെ ദേവാലയത്തിൽ എത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയായിരുന്നു. തന്നെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതിയിരുന്ന കുറിപ്പിൽ, മറ്റു സിസ്റ്റേഴ്‌സിനോ കുടുംബാംഗങ്ങൾക്കോ ഇതിൽ പങ്കില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും പ്രാർത്ഥനയിൽ ഓർമിക്കണമെന്നും സി. മേബിൾ കൂട്ടിച്ചേർത്തിരുന്നു.
തന്റെ മൃതദേഹം കുരീപുഴയിൽ തന്നെ സംസ്കരിക്കണമെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. “താൻ കിണറ്റിലുണ്ടാകും” എന്ന കുറിപ്പിലെ പരാമർശത്തെ തുടർന്നാണ് മഠത്തിനോട് ചേർന്നുള്ള കിണറിൽ പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയും ഉണ്ടായത്. ദീർഘ കാലമായി ചില കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സ തേടിയിരുന്ന സി. മേബിൾ ചികിത്സാവശ്യത്തിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കുരീപ്പുഴയിൽ എത്തിയത്. ഒപ്പം അലർജി സംബന്ധമായ പ്രശ്നങ്ങളും സി. മേബിളിന് ഉണ്ടായിരുന്നതായി ആത്മഹത്യാക്കുറിപ്പിൽ നിന്നു വ്യക്തമാണ്. കരുനാഗപ്പള്ളിക്കടുത്ത് പാവുമ്പയിലെ കോൺവെന്റിലെ അംഗമായിരുന്നു സി. മേബിൾ. അവിടെ അധ്യാപികകൂടിയായിരുന്ന അവർ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ കൂടുതൽ ചികിത്സയ്ക്കായി കോൺഗ്രിഗേഷന്റെ ഡെലഗേറ്റ് ഹൗസ് ആയ കുരീപ്പുഴയിലെ കോൺവെന്റിലേയ്ക്ക് വരികയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിരമായ ഒരു ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നെങ്കിലും ആരോഗ്യക്കുറവ് മൂലം അതിന് താമസം നേരിട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പായി പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ചികിത്സകളായിരുന്നു ഈ നാളുകളിൽ നടന്നിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും, ആർഡിഒയുടെയും സി. മേബിളിന്റെ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സിസ്റ്ററിന്റെ മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുക്കുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് പോസ്റ്റ്‌മോർട്ടത്തിന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.