രാഷ്ട്രീയം കലർത്തിയ മതം നമ്മെ ആരെയും ആത്മീയതയിലേക്കും ആത്മീയതയുടെ പരമോന്നത ഭാവമായ സ്നേഹത്തിലേക്കും വിശാലമായ വീക്ഷണത്തിലേക്കും നയിക്കില്ല.

Share News

യഹൂദരുമായുള്ള എൻ്റെ ബന്ധങ്ങൾ ഈ രണ്ടുപേരാണ്: മട്ടാഞ്ചേരി സിനഗോഗിനടുത്തുള്ള വീട്ടിൽ താമസക്കാരിയായിരുന്ന സാറാ കോഹൻ എന്ന മുത്തശ്ശിയും, മുദ്ര കമ്മ്യൂണിക്കേഷനിലെ റിസപ്‌ഷനിസ്റ്റും എൻ്റെ സഹപ്രവർത്തകയുമായിരുന്ന ബേബിയും. എറണാകുളം ബ്രോഡ്‌വേയിലായിരുന്നു ബേബി താമസിച്ചിരുന്നത്. ഞാൻ മുദ്ര വിട്ട് കുറേ കഴിഞ്ഞായിരുന്നു എൻ്റെ വിവാഹമെങ്കിലും ബേബി എൻ്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു.

ഞാനും പ്രിയ സുഹൃത്ത് രാംജി മാടമ്പിയും ചേർന്നു പുറത്തിറക്കിയ കോഫീടേബിൾ പുസ്തകത്തിൽ കൊച്ചിയിലെ യഹൂദ സാന്നിധ്യത്തെ പരാമർശിക്കാനാണ് സാറാ കോഹൻ എന്ന മുത്തശ്ശിയെ പരിചയപ്പെടുന്നത്. ബാംഗളൂരിലെ പ്രിസം പുബ്ലിഷേഴ്‌സ് ആണ് അതിന്റെ പ്രസാധകർ. കൊച്ചി, വടക്കൻ പറൂർ, ചേന്ദമംഗലം, മാള എന്നിവിടങ്ങളിലെ സിനഗോഗുകളുടെ വാസ്‌തുശൈലികളും അവരുടെ സെമിത്തേരികളിൽ ഹീബ്രുവിൽ കൊത്തിവച്ചിട്ടുള്ള സ്‌മാരക ശിലകളുമെല്ലാം ആ പുസ്തകത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. സുഹൃത്ത് തോമസ് തോട്ടുങ്കലാണ് അതിഗംഭീരമായി അതിന്റെ ആഖ്യാനം നടത്തിയിട്ടുള്ളത്.

ബേബി കുടുംബമൊന്നിച്ചു പിന്നീട് ഇസ്രായിലിലേക്കു പോയി. സാറാ കോഹൻ കുറച്ചുനാളുകൾക്കു മുമ്പ് ഇഹലോകവാസം വെടിഞ്ഞു. ഈ രണ്ടു വ്യക്തികളും വളരെ സ്നേഹവും ആതിഥ്യ മര്യാദ ഏറെയുള്ളവരായിരുന്നു എന്നതാണ് എന്റെ അനുഭവം.

ഐക്യരാഷ്ട്രസഭയിലൂടെ 1948 ൽ ആധുനിക ഇസ്രായേൽ പുനർരൂപീകരിക്കപ്പെട്ടപ്പോൾലോകത്തിലങ്ങിങ്ങായി ചിതറി പാർത്തിരുന്ന ജൂതന്മാർ ഘട്ടം ഘട്ടമായി ഇസ്രായിലിലേക്കു മടങ്ങി. നമ്മുടെ ആ നല്ല അയൽക്കാർ അങ്ങനെ പോയില്ലായിരുന്നെങ്കിൽ ഇവിടെ ഇന്ന് ഈ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥിതിയെ ഉന്നത തലത്തിൽ പടുത്തുയർത്തുന്ന തലത്തിൽ അവർ ഒരു അവിഭാജ്യ ഘടകമാകുമായിരുന്നു. അവരുടെ പ്രതിഭയും കർമ്മോൽസുകതയും അത്രയ്ക്കു വിശേഷപ്പെട്ടതാണ്. കൈയേറലും അധീനപ്പെടുത്തലുമൊന്നും അവരുടെ രക്തത്തിലില്ലാത്ത കാര്യമാണെന്നു എൻ്റെ അപ്പച്ചൻ പണ്ടു പറയുമായിരുന്നു. ഇന്നും ലോകത്തിന്റെ വളർച്ചയ്‌ക്കൊത്തു ഉയർന്നിട്ടില്ലാത്ത എറണാകുളത്തെ ജ്യു സ്ട്രീറ്റിലൂടെ പലവട്ടം നടന്നാൽ അതിന്റെ അടയാളങ്ങൾ കാണാം.

“ഗാസാ നിര്‍ജനമാകും; അഷ്കലോണ്‍ ശൂന്യമാകും. അഷ്ദോദിലെ ജനങ്ങള്‍ മധ്യാഹ്നത്തില്‍ തുരത്തപ്പെടും. എക്രോണ്‍ പിഴുതെറിയപ്പെടും. കടല്‍ത്തീരവാസികളേ, ക്രേത്യജനമേ, നിങ്ങള്‍ക്കു ദുരിതം! കര്‍ത്താവിന്റെ വചനം നിങ്ങള്‍ക്കെതിരാണ്. ഫിലിസ്ത്യദേശമായ കാനാന്‍, ഒരുവന്‍ പോലും അവശേഷിക്കാത്തവിധം നിന്നെ ഞാന്‍ നശിപ്പിക്കും.” (സെഫാനിയാ 2, 4-5)

മേൽപ്പറഞ്ഞ വചനങ്ങൾ വായിച്ചു ആരെങ്കിലും സന്തോഷിക്കുകയും ഉത്‌ക്കണ്‌ഠപ്പെടുകയും വേണ്ട. തദ്ദേശീയരായ പലസ്തീനിലെ ജനങ്ങൾ അഭയം കൊടുത്ത കുടിയേറ്റക്കാരാണ് യഹൂദരെന്നും അവർ ഇപ്പോൾ പലസ്തീനിന്റെ ശത്രുക്കളാണെന്നും പറയുന്ന മതരാഷ്ട്രീയക്കാർ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് സെഫാനിയാ പ്രവാചകന്‍ ബി.സി. 630-625 ൽ രചിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള ബൈബിൾ പഴയ നിയമത്തിലെ ഈ വരികൾ ഇവിടെ കുറിച്ചത്. ഏഴാം നൂറ്റാണ്ടിൽ രൂപംകൊണ്ടവർ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ളവരെ കടന്നുകയറ്റക്കാരാണെന്നു കോറസുപോലെ പാടുമ്പോൾ ഒരു കാര്യം മനസിലാക്കുക, പലസ്തീനിയനും ഇസ്രേലിയനും ഒരേ പിതാവിന്റെ സന്തതികളാണെന്ന്. ഇരു രാജ്യത്തും വിവിധ മത വിശ്വാസികളുണ്ട് എന്നതും എല്ലാവരുടെയും ചോരയ്ക്കു ഒരേ നിറമാണുള്ളതെന്നും വിസ്‌മരിക്കരുത്.

രാഷ്ട്രീയം കലർത്തിയ മതം നമ്മെ ആരെയും ആത്മീയതയിലേക്കും ആത്മീയതയുടെ പരമോന്നത ഭാവമായ സ്നേഹത്തിലേക്കും വിശാലമായ വീക്ഷണത്തിലേക്കും നയിക്കില്ല. തന്റെ മതം മാത്രമാണ് ശ്രേഷ്ടം എന്നുപറയുന്ന മതപുരോഹിതനോ ഗുരുവോ നിങ്ങൾക്കുണ്ടെങ്കിൽ ഒരു ഭീകര സത്വത്തിനു മുന്നിലാണ് താനകപ്പെട്ടിരിക്കുന്നതെന്ന വിചാരത്തോടെ സർവശക്തിയും സംഭരിച്ചു അയാളിൽിനിന്നും ഓടിയകലണമെന്നാണ്‌ എനിക്കു പറയാനുള്ളത്.

ലോകമെങ്ങുമുള്ള കത്തോലിക്കാ ദേവാലയങ്ങളിൽ എല്ലാ വർഷവും ദുഖവെള്ളിയാഴ്ചയിൽ ചെയ്യുന്ന പ്രത്യേക പ്രാർത്ഥനകളിൽ ഒന്നാണ് യഹൂദർക്ക് വേണ്ടിയുള്ള പ്രാർത്ഥന. യഹൂദ പുരോഹിതരാണ്‌ ക്രിസ്‌തുവിനെ അകാരണമായി ക്രൂശിച്ചു കൊന്നത്. ഇന്നും ക്രിസ്‌തുവിനെ യഹൂദർ മിശിഹായായി അംഗീകരിക്കുന്നുമില്ല. എന്നിട്ടും അവന്റെ വിശ്വാസികൾ നിരന്തരം അവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. തന്നെ ക്രൂശിച്ചവരെ നോക്കി അവസാനമായി അവൻ പറഞ്ഞതിങ്ങനെയാണ്: “പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.”

നമുക്കും പക്ഷം ചേരേണ്ട. പലസ്തീനിലും ഇസ്രേലിലും ഇനിയും ആരും മരിച്ചുവീഴാതിരിക്കട്ടെ; അവരുടെ ആകാശങ്ങളിലൂടെ വറുപ്പിന്റെ പുക തുപ്പിക്കൊണ്ട് ചീറിപ്പായുന്ന തീഗോളങ്ങൾ കെട്ടടങ്ങട്ടെ. പരസ്‌പര സ്നേഹത്തിന്റെയും ശാന്തിയുടെയും ശ്രുതിമധുരമായ ഗാനങ്ങൾ ആ അന്തരീക്ഷത്തെ സുഖപ്പെടുത്തട്ടെ

.Shaji Joseph Arakkal

Share News