
മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും കാണുമ്പോൾ അവയൊക്കെ എന്റെ സലോമിയുടെ പുനർജന്മമായിരിക്കുമോ എന്നു വെറുതെ നിനയ്ക്കും.
എനിക്ക് നീതി കിട്ടിയില്ല,പ്രതികളോട് വൈരാഗ്യം ഇല്ല, ഞാൻ എന്നേ മറന്നു, പ്രതികളും ഇത്തരക്കാരും മതഭ്രാന്തിൽ നിന്നും മത അന്ധതയിൽ നിന്നും മാറി ചിന്തിക്കുമ്പോൾ മാത്രമേ എനിക്കും സമൂഹത്തിനും നീതി ലഭിക്കൂ – പ്രൊഫ. ടി ജെ ജോസഫ് മാഷ്ജോസഫ് മാഷിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, നീതിയെ കുറിച്ച് അദ്ദേഹം ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ ഇന്ന് ഒരിക്കൽ കൂടി ഈ വരികൾ ഞാൻ വായിച്ചു.
-മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും കാണുമ്പോൾ അവയൊക്കെ എന്റെ സലോമിയുടെ പുനർജന്മമായിരിക്കുമോ എന്നു വെറുതെ നിനയ്ക്കും.
അറ്റുപോകാത്ത ഓർമ്മകളിലെ സമർപ്പണം വായിക്കുമ്പോൾ, എന്റെ സലോമിക്ക് ‘ എന്ന ചങ്കിൽ കൊളുത്തുന്ന കാരമുള്ള് കണക്കെയുള്ള ആ മനുഷ്യൻ്റെ സമർപ്പണത്തിൽ കണ്ണുകൾ പതിയുമ്പോൾ ഒക്കെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന മിഴി മുത്തുകൾക്ക് ചാവുകടലിനെ തോൽപ്പിക്കുന്ന നോവിന്റെ ഉപ്പ് രസമുണ്ടെന്ന് തിരിച്ചറിയും.
വായന പൂർത്തിയാക്കുവാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ള പുസ്തകങ്ങളിൽ ഒന്നാണ് ജോസഫ് മാഷിൻ്റെ അറ്റുപോകാത്ത ഓർമ്മകൾ.
അതിലെ ഏറ്റവും നീറിപ്പിക്കുന്ന ഏടാണ് സലോമിയെന്ന പാവം സ്ത്രീയുടെ ആത്മഹത്യ. അവരുടെ മാഞ്ഞു പോയ പുഞ്ചിരിയും, എന്നെന്നേക്കുമായി നിലച്ചു പോയ ജീവിതവും വായിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പും ഏതൊരാൾക്കും.

ജീവിതത്തിൽ ഒരിക്കലും നീതി കിട്ടിയിട്ടേയില്ലെന്ന തിരിച്ചറിവിൽ ദിനങ്ങൾ തള്ളിനീക്കുന്ന ജോസഫ് മാഷിനെ പോലെ നീതി കിട്ടാത്ത ആത്മാവായി സലോമി ചേച്ചിയും ഇവിടെ തന്നെയുണ്ട്.
പ്രബുദ്ധ കേരളം എന്ന അലങ്കാരം പുറമെയ്ക്ക് എത്രയൊക്കെ ഒട്ടിച്ചു വച്ചാലും ഈ ഒരൊറ്റ നീതികേട് എന്നും മലയാളി സമൂഹത്തെ നോവിച്ചുക്കൊണ്ടേയിരിക്കും
Anju Parvathy Prabheesh