മാർക്സിസ്റ്റ് ചിന്തയുടെ സ്രഷ്ടാക്കാളിൽ ഒരാളായ ഫ്രെഡറിക് ഏംഗൽസിന്റെ ചരമ ദിനമാണ് ഇന്ന്.

Share News

മാർക്സിസ്റ്റ് ചിന്തയുടെ സ്രഷ്ടാക്കാളിൽ ഒരാളായ ഫ്രെഡറിക് ഏംഗൽസിന്റെ ചരമ ദിനമാണ് ഇന്ന്. മാനവവിമോചനത്തിനായി അരങ്ങേറിയ വിപ്ലവങ്ങളെയെല്ലാം ആഴത്തിൽ സ്വാധീനിച്ച ഏംഗൽസിന്റെ ബൗദ്ധിക സംഭാവനകളേയോ രാഷ്ട്രീയ ജീവിതത്തേയോ മാറ്റി നിർത്തിക്കൊണ്ട് സോഷ്യലിസ്റ്റ് ലോകത്തെക്കുറിച്ചുള്ള ആലോചനകൾ സാധ്യമല്ല.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ മാർക്സിനൊപ്പം ഏംഗൽസ് പുതിയ ലോകത്തിന്റെ മാറ്റൊലി മുഴക്കി. സമത്വസുന്ദരമായ ലോകനിർമ്മിതിക്കായി തൊഴിലാളി വർഗത്തെ പ്രത്യയശാസ്ത്രപരമായി വിപ്ലവവൽക്കരിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു. മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള അറിവു സമ്മാനിക്കുകയും അതിലൂടെ വ്യവസ്ഥിതിയെ മാറ്റിപ്പണിയാനുതകുന്ന ആശയങ്ങൾക്ക് അടിത്തറ പാകുകയും ചെയ്തു.

തന്റെ ജീവിതം കമ്മ്യൂണിസത്തിന്റെ വികാസത്തിനും അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വിമോചനത്തിനുമായി സമർപ്പിച്ച ജീവിതമായിരുന്നു ഏംഗൽസിന്റേത്.

കാൾ മാർക്സും ഏംഗൽസും പരസ്പരം പുലർത്തിയ ദാർശനികമായ ചിന്തയിലെ ഐക്യവും, ആഴത്തിലുള്ള സൗഹൃദവും ഉന്നതമായ ബഹുമാനവും കമ്മ്യൂണിസ്റ്റുകാർക്ക് എക്കാലവും മാതൃകയായിരിക്കും.

ഉജ്ജ്വല വിപ്ലവകാരി, സംഘാടകൻ, ദാർശനികൻ എന്ന നിലകളിലെല്ലാം ഏംഗൽസ് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ഏംഗൽസ് വെളിച്ചം പകർന്ന വഴിയിലൂടെ സംഘടിതരായി മുന്നോട്ടു പോകുമെന്ന് നമുക് പ്രതിജ്ഞ ചെയ്യാം. സമത്വവും സാഹോദര്യവും പുലരുന്ന ലോകം സാക്ഷാൽക്കരിക്കാം.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News