
ജീവിതത്തിൽ ഇതുവരെ ദർശിച്ചിട്ടില്ലാത്ത കൊടിയ ദുരിതങ്ങളിലും എല്ലാ വേദനകളും കടിച്ചമർത്തി സഹനച്ചൂളയിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ചെല്ലാനത്തുകാർ.
അതിജീവനം അസാധ്യമാക്കും വിധമാണ് കാലവും കാലാവസ്ഥയും ഈ ഗ്രാമത്തിനു നേരെ തിരിഞ്ഞത്. എല്ലാ വർഷവും അനുഭവിക്കുന്ന രൂക്ഷമായ കടലാക്രമണത്തിനൊപ്പം ഇക്കുറി കോവിഡ് മഹാമാരിയും കൂടി ചേർന്നു ഈ ഗ്രാമത്തിൽ സംഹാരതാണ്ഡവം ആടുകയാണ്.



നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി ഒട്ടനവധി വീടുകൾ തകർന്നു. കടൽ ഏതു കര ഏതു എന്നറിയാത്ത വിധം ദുരന്തഭൂമിക്കു സമാനമാണ് അവിടം. ഭക്ഷണം പാചകം ചെയ്യാൻ പറ്റാത്തവിധം അടുക്കളകൾ വെള്ളത്തിലാണ്. പ്രാണരക്ഷാർത്ഥം പ്രായംചെന്നവർ ഉൾപ്പെടെയുള്ളവർ നട്ടുച്ചക്കും ടെറസിലും മേൽക്കൂരയിലും അഭയം പ്രാപിച്ചിരിക്കുകയാണ്.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ കണ്ടൈൻമെൻറ് മേഖലയായി പ്രഖ്യപിച്ചിരിക്കുന്നതിനാൽ ക്യാമ്പുകൾ ആരംഭിക്കാൻ പോലുമാവില്ലയെന്നു മാത്രമല്ല ബന്ധു വീടുകളിൽ പോയി താമസിക്കാനും നിവൃത്തിയില്ല.
വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും ഭയാനകവും ദയനീയമാണ് അവിടത്തെ കാര്യങ്ങൾ. സഹായഹസ്തങ്ങൾ ഏറ്റവും ആവശ്യമായ സമയമാണ് ഇപ്പോൾ. മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകാൻ സുമനസുകൾ മുന്നോട്ട് വരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ആ നാട്ടുകാരെ നമുക്ക് ചേർത്തുനിർത്താം. മനുഷ്യസ്നേഹം പങ്കുവെക്കാം.
ടോണി ചമ്മണി ,കൊച്ചി