
ഇന്ന്, മാധവിക്കുട്ടിയുടെ പതിനൊന്നാം ചരമദിനം,മലയാളം ഉള്ള കാലത്തോളം മരണമില്ലാത്ത കഥാകാരിയ്ക്ക് പ്രണാമം.
പാർവ്വതി പി ചന്ദ്രൻ
ഇന്ന്, മാധവിക്കുട്ടിയുടെ പതിനൊന്നാം ചരമദിനം(മെയ് 31).സ്നേഹത്തിന് പുതിയ നിറങ്ങളും അർത്ഥവും നൽകിയ കഥാകാരി.
മാധവിക്കുട്ടിയുടെ സ്ത്രീയ്ക്ക് ജീവിതം സ്നേഹത്തിന് വേണ്ടിയുള്ള ബലിയർപ്പിക്കലായിരുന്നു.കൊള്ളരുതാത്തവർ എന്ന് സമൂഹം മുദ്ര കുത്തുന്നവരിലേയും നന്മയെ ഉണർത്തുവാൻ ശ്രമിച്ച എഴുത്തുകാരി.ഓരോ വായനയിലും മനസ്സിനെ വിശുദ്ധമാക്കി തീർക്കുന്ന അനുഭവങ്ങൾ ആണ് എനിക്ക് മാധവിക്കുട്ടിയുടെ കഥകൾ.

വീണ്ടും വീണ്ടും വായിക്കുവാൻ ഇഷ്ടപ്പെടുന്നതും മാധവിക്കുട്ടിയുടെ കഥകൾ ആണ്.വക്കീലമ്മാവനും തോണികളും രാജവീഥികളും രാജാവിന്റെ പ്രേമഭാജനവും അരുണയുടെ സൽക്കാരവും നുണകളും നരിച്ചീറുകൾ പറക്കുമ്പോളും എല്ലാം അങ്ങനെ എത്രയോ ആവർത്തി വായിച്ചവ.”ആരെയും കുറ്റപ്പെടുത്തരുത് വിമൽ.നമ്മളൊക്കെ മനുഷ്യരല്ലേ”. എന്ന് കൂട്ടുകാരിയെ സ്നേഹത്തോടെ ഉപദേശിക്കുന്ന അരുണയും ‘മുത്തശ്ശി മരിക്കില്ല’ എന്ന് വിശ്വസിക്കുന്ന പേരക്കുട്ടിയും ജീവിതത്തിലെ പൊള്ളത്തരങ്ങളെ തിരിച്ചറിയുമ്പോഴും സന്തോഷിക്കുവാൻ ശ്രമിക്കുന്ന വക്കീലമ്മാവനും എന്നേ നഷ്ടപ്പെട്ടു പോകുമായിരുന്ന ജീവിതം വാശിയോടെ തിരിച്ചു പിടിക്കുന്ന ‘രാജവീഥികൾ’ലെ നായികയും എല്ലാം പ്രകാശം പരത്തുന്നവർ ആണ്.മലയാളം ഉള്ള കാലത്തോളം മരണമില്ലാത്ത കഥാകാരിയ്ക്ക് പ്രണാമം.
ഫേസ്ബുക്കിൽ എഴുതിയത്
