
തൃശൂർ അതിരൂപതയിൽ സെന്റ് ഡാമിയൻ ക്രെമേഷൻ സെന്റർ എന്ന പേരിൽ ക്രിമിറ്റോറിയം ഒരുങ്ങുന്നു.
തൃശൂർ: സംസ്ഥാനത്തു കത്തോലിക്ക സഭയിൽ മൃതദേഹം കത്തിച്ചു ചാമ്പലാക്കി സംസ്കരിക്കുന്ന ആദ്യത്തെ ഗ്യാസ് ക്രിമിറ്റോറിയം ഒരുങ്ങുന്നു. തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ മുളയത്തു ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് സെന്റ് ഡാമിയൻ ക്രെമേഷൻ സെന്റർ എന്ന ഇൗ സ്ഥാപനം സജ്ജമാകുന്നത്.കോവിഡ് കാലത്ത് ഇൗ കാമ്പസിൽ 29 രോഗികളുടെ മൃതദേഹങ്ങൾ കഴിഞ്ഞ മാസങ്ങളിലായി ചിതയൊരുക്കി ചാമ്പലാക്കിക്കൊണ്ടു സംസ്കരിച്ചിട്ടുണ്ട്.

മൃതദേഹം സംസ്കരിക്കാൻ പല ഇടവകകളിലും സെമിത്തേരികളും സൗകര്യങ്ങളും ഇല്ലാത്തിനാൽകൂടിയാണ് ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത്.നിർമിക്കുന്ന ക്രിമിറ്റോറിയത്തിന്റെ ശില ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും ചേർന്ന് ആശീർവദിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് കെ. രാജൻ ശിലാസ്ഥാപനം നിർവഹിച്ചു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്, മുളയം വില്ലേജ് ഒാഫീസർ വി. ഉഷാപാർവതി, വികാരി ജനറൽ മോൺ തോമസ് കാക്കശേരി, അതിരൂപതാ ഫിനാൻസ് ഒാഫീസർ ഫാ. വർഗീസ് കുത്തൂർ, സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, ഡാമിയൻ ഡയറക്ടർ ഫാ. സിംസൺ ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.
ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ
