
മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് എകെ ശശീന്ദ്രൻ
ന്യൂഡല്‍ഹി : മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യം അദ്ദേഹം എന്‍സിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് മാണി സി കാപ്പന്‍ മുന്നണിമാറ്റം പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ ശശീന്ദ്രന്‍ ആരോപിച്ചു.
എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങള്‍ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചര്‍ച്ചയാണ്. പുതിയ പാര്‍ട്ടികള്‍ വരുമ്പോള്‍ സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടിവരും. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ശശീന്ദ്രന്‍ സൂചിപ്പിച്ചു.
അതിനിടെ മാണി സി കാപ്പനൊപ്പം എന്‍സിപി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും മാണി സി കാപ്പനും ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.