നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി: സ്പീക്കര്‍ക്കെതിരായ പ്രമേയം 21 ന്

Share News

തിരുവനന്തപുരം: ജനുവരി ഇരുപത്തിയെട്ടുവരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നല്‍കിയ പ്രമേയം 21 ന് സഭ ചര്‍ച്ച ചെയ്യും. 22 ന് സഭ പിരിയാനും തീരുമാനിച്ചിട്ടുണ്ട്. കാര്യോപദേശക സമിതിയുടേതാണ് തീരുമാനം.

ഡോളര്‍ കടത്തില്‍ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ആ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം ഉമ്മറാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇത് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

രണ്ടു മണിക്കൂറാണ് ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിട്ടുള്ളത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. സഭയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്.

കൂടാതെ, നന്ദിപ്രമേയ ചര്‍ച്ചയും ബജറ്റ് ചര്‍ച്ചയും വെട്ടിചുരുക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Share News