വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം, പൊലീസുകാര്‍ക്കെതിരെ നടപടി വേണം; ഐഎംഎ

Share News

തിരുവനന്തപുരം; ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

പൊലീസിന്റെ ഭാഗത്തെ വീഴ്ചയാണ് മരണകാരണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൂടാതെ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരംനല്‍കണമെന്നും സംഘടന പറഞ്ഞു.

ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ആശുപത്രി ആക്രമണങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഒരു കൊല്ലത്തിനുള്ളില്‍ ശിക്ഷാവിധി പ്രഖ്യാപിക്കണം. പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ കുറ്റവിചാരണ നടത്തണം. നിലവിലെ ശിക്ഷാ കാലയളവിലും പിഴയിലും വര്‍ധന വരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സമരത്തില്‍ ഉന്നയിക്കാനാണ് ഐഎംഎയുടെ തീരുമാനം. വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ സമരം നാളെയും തുടരും.

വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായത്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് ആദ്യം ആക്രമിച്ചത് ഡോക്ടര്‍ വന്ദനയെയാണെന്നും പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാര്‍ക്ക് പരുക്കേറ്റത്.

Share News