ഇന്ത്യയുടെ ഇന്ദിര! വിശേഷണങ്ങൾ വേണ്ടാത്ത, വിശേഷണങ്ങളിൽ ഒതുങ്ങാത്ത വ്യക്തിത്വമാണ് ഇന്ദിരാ ഗാന്ധി. ജ്വലിക്കുന്ന ഓർമ്മകൾക്കുമുന്നിൽ പ്രണാമം!

Share News

ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ഏറ്റവും ശ്രേഷ്ഠയായ വനിതയെ കണ്ടെത്താൻ 1999ൽ ബിബിസി നടത്തിയ തിരഞ്ഞെടുപ്പിൽ എലിസബത്ത് രാജ്ഞിയുൾപ്പെടെയുള്ള പ്രമുഖരെ പിന്തള്ളി ഒന്നാമതെത്തിയ ഇന്ത്യക്കാരിയുടെ പേര് ഇന്ദിരാഗാന്ധി എന്നായിരുന്നു ; പക്ഷെ ബിബിസിയുടെ കണ്ടെത്തലിനും അപ്പുറമായിരുന്നു ഇന്ത്യയുടെ ഇന്ദിര. മഹാത്മാഗാന്ധിയുടേയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റേയും കാൽപ്പാടുകളെ പിന്തുടർന്ന് ഇന്ത്യൻ ജനതയെ സ്വയം പര്യാപ്തതയിലേക്കും ഔന്നത്യത്തിലേക്കും നയിച്ച ഉരുക്ക് വനിത. ലോകത്തിലെ ഏറ്റവും കരുത്തയായ ഭരണകർത്താവായിരുന്നു ഇന്ദിരാജി – ഇപ്പോഴും പകരം വെക്കാനില്ലാത്ത ആ കർമ്മ തേജസിന്റെ ജന്മദിനമാണിന്ന്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജയിലറകളിലേക്ക് എടുത്തെറിയപ്പെട്ട ജവഹർലാലിന്റെയും രോഗപീഢകൾക്ക് കീഴടങ്ങിയ കമലാ നെഹ്റുവിന്റെയും മകൾക്ക് , മഹാത്മജിയുടെ പ്രിയപ്പെട്ട പ്രിയദർശിനിക്ക് ബാല്യം മുതൽ പോരാടാനുള്ള കരുത്ത് പകർന്നു കിട്ടിയത് അനുഭവങ്ങളിൽ നിന്നായിരുന്നു. “ഗൂംഗി ഗുഡിയാ ” എന്ന് ആക്ഷേപിച്ചവർക്ക് മുന്നിലൂടെയാണ് ഇന്ദിര ഇന്ത്യയെ നയിച്ചതും ” ഭാരത ദുർഗ ” യെന്ന് എതിരാളികളെ കൊണ്ടുപോലും മാറ്റി വിളിപ്പിച്ചതും.

ഇന്ദിരയുടെ ഭരണകാലം ഇന്ത്യയുടെ സുവർണകാലമായിരുന്നു. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായി വലിയ ശക്തിയായി ഇന്ത്യ വളർന്ന കാലം ഇന്ദിരാജിയുടെ നിശ്ചയദാർഢ്യത്തിന്‍റെ കൂടി അടയാളപ്പെടുത്തലാണ്. ദേശീയസുരക്ഷയിലും സാമ്പത്തിക-വിദേശനയങ്ങളിലും ഇന്ത്യ ഇന്ന് ചാഞ്ചല്യം കാട്ടുമ്പോൾ ആ നഷ്ടത്തിന്റെ വ്യാപ്തി നാം തൊട്ടറിയുന്നു. പാക്കിസ്ഥാനുമേൽ വിജയം വരിച്ച് ഇന്ദിരാജി ബംഗ്ലാദേശിനെ സൃഷ്ടിച്ചുവെങ്കിൽ, അയൽരാജ്യമായ ചൈന ഉയർത്തുന്ന വെല്ലുവിളി പോലും ഫലപ്രദമായ് നേരിടാനാവാതെ മൂകസാക്ഷിയാവുന്ന ഇന്ത്യൻ ഭരണാധികാരികളെയാണ് ഇന്നു നാം കാണുന്നത്. ബാങ്ക് ദേശസാത്കരണം ഉൾപ്പെടെ സോഷ്യലിസ്റ്റ്- പുരോഗമന മുഖവുമായ് രാജ്യത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ച, ആണവ ശക്തിയാക്കി മാറ്റിയ, ഹരിത വിപ്ലവത്തിലേക്കും ധവള വിപ്ലവത്തിലേക്കും നയിച്ച് പകരം വെക്കാനില്ലാത്ത കയ്യൊപ്പുകൾ ചാർത്തിയാണ് ഇന്ദിരാജി കാലാതിവർത്തിയായത്.

തന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തെ ശക്തമാക്കുമെന്ന് ഉറക്കെ പറയാനും രാജ്യത്തിനു വേണ്ടി ഹൃദയ രക്തം ചിന്താനും തയ്യാറായ ഇന്ദിരാജിയെ ബോധപൂർവം തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.തേജോമയമായ ചരിത്രമാണ് നമ്മുടെ ഓർമ്മകൾക്കും പോരാട്ടങ്ങൾക്കും മുന്നേറ്റങ്ങൾക്കും എന്നും കരുത്തായുള്ളത്. പ്രിയദർശിനിയുടെ ഓർമ്മകൾ മുന്നോട്ടുളള പ്രയാണത്തിൽ നമുക്കുള്ള ഊർജ്ജമാണ് ….

Even if I died in the service of the nation, I would be proud of it. Every drop of my blood, will contribute to the growth of this nation and to make it strong and dynamic- Indira Gandhi

K.C. Venugopal

Share News