കെ – റെയിൽ സി പി എമ്മിനെ കേരളത്തിൽ ശരിപ്പെടുത്തും|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

വീമ്പ് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് വിരുതേറും. അതുകൊണ്ടാണല്ലോ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറ പറ്റിക്കുമെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സഖാക്കൾക്ക് ഉറപ്പു കൊടുത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്നു കൊടിയേരി. കോൺഗ്രസിന്റെ സഹായത്തോടെ മാത്രമേ അത് നിർവഹിക്കാൻ കഴിയൂ എന്ന് സിപിഐ. സിപിഎം – സിപിഐ തമ്മിലുള്ള ഇപ്പോഴത്തെ തർക്കവിഷയം ഇതു മാത്രമാണ്.

സിപിഐ എന്നും അങ്ങനെയാണ് ആരുടെയെങ്കിലും വാലായി നടന്ന് എന്തെങ്കിലും സംഘടിപ്പിക്കുക എന്നതാണ് പരിചയമുള്ള ശീലം. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ വാലായിരുന്നു. അച്യുതമേനോനായിരുന്നു മുഖ്യ ഗുണഭോക്താവ്. അടിയന്തരാവസ്ഥ കാലം മുഴുവൻ സുഖമായി ഭരിച്ചതിനു ശേഷം മേനോനും പാർട്ടിയും കോൺഗ്രസിനെ തള്ളിപ്പറഞ്ഞു വിപ്ലവവീര്യം നിലനിർത്തി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 1.73 ശതമാനം വോട്ട് ലഭിച്ചു. ഏതാണ്ട് മുപ്പതിലേറെ പാർട്ടികളുമായി പലതരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കൂട്ടുകെട്ടുണ്ടാക്കിയതുകൊണ്ടാണ് ഈ മഹത്തായ നേട്ടം പാർട്ടിക്ക് കൈവരിക്കാനായത്. പലരുടെ കാരുണ്യം കൊണ്ടും മൂന്ന് ലോക്സഭാ എംപിമാരെയും സംഘടിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. സിപിഐക്കാകട്ടെ 0.78 ശതമാനം വോട്ട് നേടി കരുത്ത് തെളിയിക്കാൻ കഴിഞ്ഞു. അവരാണ് ബിജെപിയെ തറ പറ്റിക്കും എന്ന് പറയുന്നത് .

അതുകൊണ്ട് 1.73 ശതമാനം വോട്ടുള്ള സിപിഎം ദേശീയ പാർട്ടിയാണെന്നവകാശപ്പെടുന്നത്, പെട്ടി ഓട്ടോറിക്ഷയ്ക്ക് നാഷണൽ പെർമിറ്റ് ഉണ്ട് എന്നു പറയുന്നതുപോലെയാണ്. നാഷണൽ പെർമിറ്റ് ലഭിച്ചാലും കിട്ടിയ ഓട്ടോറിക്ഷയ്ക്ക് ജില്ല വിട്ട് പുറത്ത് പോകാനുള്ള കെൽപ്പ് ഇല്ല. കേരളത്തിന് വെളിയിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാണ്. കേരളത്തിലും പാർട്ടിയുടെ വളർച്ച പിന്നോട്ടാണ്. 2006ൽ 30.45 ശതമാനം വോട്ടുണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോഴുള്ളത് 25.38 ശതമാനം വോട്ടാണ്.

മുൻപ് ബംഗാളിലും ത്രിപുരയിലും പാർട്ടിക്ക് ശക്തിയുണ്ടായിരുന്നു. അവിടെ രണ്ടിടത്തും പാർട്ടി നാമാവശേഷമായി. ഇനി പാർട്ടി ആകെ അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. അതും വലിയ താമസമില്ലാതെ ശരിപ്പെട്ടു കിട്ടും. ബംഗാളിൽ പാർട്ടിയെ ശരിപ്പെടുത്തിയത് നന്ദിഗ്രാമായിരുന്നു എങ്കിൽ കേരളത്തിൽ ആ കൃത്യം കെ-റെയിൽ പദ്ധതി നിർവഹിച്ചോളും. നിത്യനിദാന ചിലവ് പോലും കടം വാങ്ങിയാണ് കേരളം നിർവഹിക്കുന്നത്. അപ്പോഴാണ് ഒന്നേകാൽ ലക്ഷം കോടി രൂപ മുടക്കി കെ-റെയിൽ പണിയുമെന്ന് പറയുന്നത്. ഇതിനായി ചിലവ് പ്രതീക്ഷിക്കുന്ന മുഴുവൻ തുകയും കടം വാങ്ങാനാണ് നീക്കം

പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയോ പാരിസ്ഥിതിക സ്വീകാര്യതയോ സാമൂഹികമായ ആഘാതമോ പഠന വിധേയമാക്കാതെയാണ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി ജില്ലകൾതോറും, കവലകൾ തോറും സഞ്ചരിച്ച് പ്രഭാഷണം നടത്തി പദ്ധതിയെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. വിശദമായ ഒരു പഠനവും നടത്താതെ എന്താണ് മുഖ്യമന്ത്രി പ്രസംഗിക്കുക എന്ന കാര്യം ചോദിക്കാതിരിക്കാനാകില്ല.

ഈ പദ്ധതിയുടെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവും സാംസ്കാരികവുമായ അഘാതത്തെക്കുറിച്ച് സമഗ്രമായി പഠിക്കുകയും ആ റിപ്പോർട്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയുമാണ് ആദ്യം വേണ്ടത്. അതിനുശേഷമാണ് ചർച്ച നടത്തേണ്ടത്. വിദഗ്ധർ പഠിച്ചതിനുശേഷം അവരുടെ നിഗമനം എന്ത് എന്നറിയാതെ ജില്ലകൾ തോറും ചർച്ച നടത്താനിറങ്ങുന്നത് ആരെ പറ്റിക്കുന്നതിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറയുകതന്നെ വേണം.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ പത്തു ലക്ഷത്തിൽ താഴെ മാത്രമാണ് പാർട്ടിയുടെ അംഗസംഖ്യ. അവരെ സംബന്ധിച്ചെടുത്തോളം പിണറായി തമ്പുരാനാണ്. അവിടെ തിരുവായ്ക്ക് എതിർവാ ഉണ്ടായിരിക്കില്ല. അവരുടെ സമ്മതം കൊണ്ടുമാത്രം ജനങ്ങളുടെ അംഗീകാരമായി എന്നു കരുതരുത്. പാണന്മാർ പാടുന്ന പ്രശംസ ഗാനങ്ങൾക്കായി കാതു കൊടുക്കുമ്പോൾ അതിൽ ഒഴുകിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. 2024ൽ ബിജെപിയെ തോൽപ്പിക്കാനായിട്ടെങ്കിലും പാർട്ടി നിലനിൽക്കണമല്ലോ?

ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News