മനുഷ്യ നിർമിതം കൂട്ടിക്കൽ ദുരന്തം|നവ ജേർണലിസത്തിന്റെ മുഖം:കണ്ണിമലയിൽനിന്നു റീന വർഗീസിന്റെ റിപ്പോർട്ട്.|സത്വരം, നിർഭയം, ഭാവിവിചാരപരം

Share News

.

| റീന വർഗീസ് കണ്ണിമല

മനുഷ്യന്‍റെ അത്യാർത്തി മറ്റൊരു പെട്ടിമുടിയെ സൃഷ്ടിച്ചിരിക്കുന്നു. ഇളംകാട് കാവാലിയിൽ പൊട്ടലാങ്കൽ മാർട്ടിന്‍,ഭാര്യ സിനി,അമ്മ അന്നക്കുട്ടി,മക്കൾ സ്നേഹ, സോന,സാന്ദ്ര എന്നിവർ ഉരുളു പൊട്ടലിൽ ഒലിച്ചു പോയി.പതിമൂന്നിലധികം പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളി മേഖലയിൽ പ്രകൃതി നടത്തുന്ന സംഹാര താണ്ഡവത്തെ മനുഷ്യ നിർമിതമെന്നേ പറയാനാവൂ.അതീവ പരിസ്ഥിതി ലോലമേഖലയായ പശ്ചിമഘട്ടത്തിന്‍റെ ഭാഗങ്ങളാണിവ. ഗാഡ്ഗിൽ മാത്രമല്ല കസ്തൂരി രംഗൻ റിപ്പോർട്ടും ഈ മേഖലയുടെ അതിലോല പാരിസ്ഥിതിക ആവാസ വ്യവസ്ഥയെ കുറിച്ചു വളരെ ഗുരുതരമായ മുന്നറിയിപ്പു നൽകിയിട്ടും  വിവിധ രാഷ്ട്രീയനേതാക്കളുടെ ആർത്തി വിതയ്ക്കാനുള്ള ഭൂമിയായി ഈ മണ്ണു മാറ്റിയതാണ് ഇന്നിവിടെ നിന്നുയരുന്ന മരണ താണ്ഡവത്തിന്റെ പിന്നാമ്പുറം. ഉരുളുപൊട്ടലുണ്ടായില്ലെന്നും കേവലം മലവെള്ളപ്പാച്ചിൽ മാത്രമാണെന്നുമാണ് കേരളത്തിലെ ഒരു മന്ത്രി കൂട്ടിക്കൽ ദുരന്തത്തോടു പ്രതികരിച്ചത്. 
 എന്നാൽ കൂട്ടിക്കലില്‍ വലിയ തോതില്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

10 പേരെ കാണാതായതായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ വ്യക്തമാക്കി. മൂന്ന് വീടുകള്‍ ഒലിച്ചു പോയെന്നും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തിലാണ് ഇപ്പോൾ വെള്ളം.

ഉരുളു പൊട്ടലിന്‍റെ ലക്ഷണങ്ങൾ അക്കമിട്ടു നിരത്തി നാട്ടുകാരനായ രാജേന്ദ്രൻ: 

“കൊടുങ്ങ, വല്യേന്ത ഭാഗത്തു നിന്നും ഉരുളു പൊട്ടലുണ്ടായിട്ടുണ്ട്.കൊടുങ്ങ യുപി സ്കൂളിനു സമീപത്ത് ഉരുളുപൊട്ടലുണ്ടായി. ഇതു കേവലം മലവെള്ളപ്പാച്ചിലല്ല. ഉരുളു പൊട്ടലുണ്ടാകുമ്പോൾ വലിയ ചെളിമണം പരിസരത്തെമ്പാടും ഉണ്ടാകും.അതു പോലെ ഉരുളു പൊട്ടി ഇളകി വരുന്ന വൻ പാറക്കല്ലുകൾ മലവെള്ളത്തിലുരസി തോട്ടിൽ കല്ലുരുട്ടുന്ന  വൻ മുഴക്കം കേൾക്കും. ഇതു രണ്ടും ഉരുളു പൊട്ടലിന്റെ പ്രത്യക്ഷ 
ലക്ഷണങ്ങളാണ്.ഇന്നുമതുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്.’ ഇതൊന്നും കാണാനോ പഠിക്കാനോ സർക്കാരിനു നേരമില്ല.കേവലം മലവെള്ളപ്പാച്ചിലായി ഇതിനെ ഒതുക്കാനാവില്ലല്ലോ പഠിച്ചാൽ. പത്രവാർത്തകൾക്കപ്പുറമാണ് കൂട്ടിക്കൽ ഏന്തയാർ പ്ലാപ്പള്ളി, കൊടുങ്ങ വല്യേന്ത, മേലേത്തടം ഭാഗത്തൊക്കെയുള്ള മനുഷ്യരനുഭവിക്കുന്ന ദുരന്തങ്ങൾ. 

രണ്ടു നദികളുടെ പ്രഭവഭൂമി: കൊടുങ്ങ 
 
സെസ് നടത്തിയ പഠനപ്രകാരം മീനച്ചിൽ റിവർ ബേസിൻ ആണ് കൊടുങ്ങ ടോപ്പ്. ഒരു ഇടിവെട്ടു പോലും താങ്ങാനാവാത്ത അതിലോല പാരിസ്ഥിതിക ലോലമേഖലയാണിത്.കൊടുങ്ങ ടോപ്പ് മീനച്ചിൽ,മണിമലയാറുകളുടെ പ്രഭവസ്ഥാനമാണ്.കൊടുങ്ങയുടെ പടിഞ്ഞാറ് വാഗമൺ അടിവാരം ഭാഗവും 
കിഴക്കുവശം പ്ലാപ്പള്ളി  ഏന്തയാർ ഭാഗവുമാണ്.ഇതിൽ കൊടുങ്ങയിൽ നിന്നു പടിഞ്ഞാറു ഭാഗത്തേക്ക് ഉത്ഭവിക്കുന്ന ഉറവകൾ മേലേത്തടം,കോലാഹലമേട്,വാകച്ചുവട് വഴി അടിവാരത്ത് കുടമുരുട്ടി തോട്ടിലെത്തി മീനച്ചിലാറായി  മാറുന്നു. കൊടുങ്ങയുടെ കിഴക്കൻ മേഖലയിൽ ഉത്ഭവിക്കുന്ന ഉറവകൾ  പ്ലാപ്പള്ളിമലയുടെ കിഴക്കൻ ഭാഗത്തു കൂടിഏന്തയാർ,ഇളംകാട്,മുക്കുളം ഭാഗത്തു കൂടിഒഴുകി പുല്ലകയാറായി മാറുന്നു.മണിമലയാറിന്റെ മുഖ്യകൈവഴിയായ പുല്ലകയാർ മുണ്ടക്കയത്തു വച്ച് മണിമലയാറ്റിൽ ചേരുന്നു.റാന്നിയിലും മറ്റും വെള്ളപ്പൊക്കമുണ്ടാകുന്നതിന്റെ ഒരു വലിയ കാരണം കൊടുങ്ങ ഭാഗത്തെ പുല്ലകയാറിലെ മലവെള്ളപ്പാച്ചിലും ഉരുളുപൊട്ടലുമാണ്.

മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിനു കാരണവും കൊടുങ്ങയിലെ താളപ്പിഴകൾ തന്നെ.എന്നാലിതൊന്നും ചിന്തിക്കാനോ ചർച്ച ചെയ്യാനോ ബന്ധപ്പെട്ടവർ തയാറല്ല.മീനച്ചിൽ നദീസംരക്ഷണത്തിനായി പ്രവർത്തിച്ച മുതിർന്ന പരിസ്ഥിതി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച നാട്ടിൽ ഇതൊക്കെയെങ്ങനെ സാധ്യമാകാൻ?    
നിലവിൽ പ്രവർത്തിക്കുന്നതും പ്രവർത്തനാനുമതി കാത്തുകിടക്കുന്നതുമായി ആറോളം ക്വാറി ലോബിയാണ് കൂട്ടിക്കൽ ഭാഗത്തെ പശ്ചിമഘട്ടത്തെ ബലാൽക്കാരം ചെയ്യാനൊരുങ്ങിയിരിക്കുന്നത്.അതാകട്ടെ അത്യന്തം അപകടകാരികളുമാണ്.ഇളംകാട്, കൂട്ടിക്കൽ ടൗണുകൾ മുഴുവൻ വെള്ളത്തിലായി.വ്യാപാരസ്ഥാപനങ്ങളത്രയും മുങ്ങിപ്പോയി.വസ്ത്രമോ ഭക്ഷണമോ ഇനി ലഭിക്കുക ദുർഘടമെന്നതാണ് കൂട്ടിക്കൽ അറക്കപ്പറമ്പിൽ 
ജോജി മാത്യു എന്ന പ്രഥമാധ്യാപകൻ വേവലാതിപ്പെട്ടത്.1958ലെ വൻ മലവെള്ളപ്പാച്ചിലിൽ പോലും ഇത്ര ദുരന്തമുണ്ടായില്ല എന്ന് കാരണവൻമാർ പറഞ്ഞതായി അദ്ദേഹം അനുസ്മരിച്ചു. 
 
മ്ലാക്കര ജംഗ്ഷനിൽ പാലം ഒഴുകിപ്പോയിരിക്കുന്നു.കൊടുങ്ങയിൽ രണ്ടു സ്കൂളുകളാണുള്ളത്.മലയുടെ താഴെ നാലാം ക്ലാസുവരെയുള്ള ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളും മുകളിലായി യുപി സ്കൂളും.ഇതിൽ യുപി സ്കൂൾ പരിസരത്തായി വൻ ഉരുളുപൊട്ടലുണ്ടായിട്ടും അതു മറയ്ക്കാനുള്ള തത്രപ്പാടിലാണ് 
സർക്കാർ.ഏഴേക്കർ ഗുരുമന്ദിരത്തിന് സമീപം ആറോളം വീടുകൾ വെള്ളത്തിനടിയിലാണ്.കാവാലി ഭാഗത്താകട്ടെ ഒരു വീട് ഇടിഞ്ഞു വീണ് കാവാലിയിൽ പൊട്ടലാങ്കൽ മാർട്ടിന്‍, ഭാര്യ സിനി, അമ്മ അന്നക്കുട്ടി, മക്കൾ സ്നേഹ, സോന, സാന്ദ്ര എന്നിവർ മണ്ണിനടിയിലായി. 

യാതൊരു തരത്തിലുമുള്ള രക്ഷാപ്രവർത്തനവും ഇതു വരെ അവിടെ നടത്താനായിട്ടില്ല. ഈ കാവാലിയിലെ പഴയ പള്ളിക്കടുത്താണ് പുതിയ രണ്ടു പാറമടകൾക്കായുള്ള ഗൂഢനീക്കം തകൃതിയായി നടത്തുന്നത്.അതിനായി വൻ റോഡു പണി ഇപ്പോൾ പുരോഗമിക്കുകയാണിവിടെ.


 
ദുരന്തം വിതയ്ക്കുന്ന റോഡുകൾ 
 
അശാസ്ത്രീയമായ റോഡ് നിർമാണമാണ് കൂട്ടിക്കൽ ദുരന്തത്തിന്റെ വലിയൊരു കാരണം.ഇത്തരത്തിൽ അശാസ്ത്രീയമായ റോഡ് നിർമാണം നടത്തി ഇടിഞ്ഞു പോയ റോഡാണ് കോട്ടയം കുമളി റോഡിലെ ചുഴുപ്പ്.ഇന്നിപ്പോൾ കൂട്ടിക്കലിലും അതാവർത്തിക്കുന്നു. അതീവ ലോലമേഖലയായ ഈ മലമ്പ്രദേശത്ത് റിസോട്ട് മാഫിയയ്ക്കും ക്വാറി മാഫിയയ്ക്കും വേണ്ടിയാണ് അശാസ്ത്രീയമായ രീതിയിൽ ഇത്തരത്തിൽ റോഡുകൾ പണിയുന്നത്.കുരങ്ങു പോലും ചെല്ലാത്ത അശാസ്ത്രീയത എന്നാണ് കൂട്ടിക്കൽ-വാഗമൺ റോഡിനെ കുറിച്ച് തദ്ദേശവാസി പറഞ്ഞത്.

വൻ വെള്ളമൊഴുക്കുള്ള ചോലത്തടത്ത് പണിയുന്ന വലിയ റോഡൊക്കെ ക്വാറിക്കു വേണ്ടിയാണ്.ക്വാറിക്കായി തെരഞ്ഞെടുത്ത സ്ഥലമാകട്ടെ കാവാലി പഴയ പള്ളിക്കടുത്തും.ജിയോളജി വകുപ്പിന്റെ ഒരു പഠനത്തിൽ ഈ മേഖലയിൽ വലിയ ഇടിവെട്ടുള്ളതിനു കാരണം ഇവിടുത്തെ മണ്ണിൽ വൻ തോതിലുള്ള 
ചെമ്പ് നിക്ഷേപമാണെന്നു കണ്ടെത്തിയിരുന്നു.ഇടിവെട്ടു ഭയന്നു നാട്ടുകാർ കിട്ടിയ വിലയ്ക്ക് സ്ഥലം വിറ്റു പോയപ്പോൾ അതു മുതലാക്കുകയാണ് ക്വാറി മാഫിയ ഇവിടെ.കോതമംഗലം വിലങ്ങുപാറ പള്ളി പൂട്ടിയിട്ടതു പോലെ കാവാലി പഴയപള്ളിയും ഈ  ക്വാറിമാഫിയ പൂട്ടിയിടുമോ?കാത്തിരുന്നു കാണാം.  
 
വികസനത്തിനായി മണ്ണു വിട്ടു നൽകി,പക്ഷേ.. 
 
നിലവിൽ പണി നടന്നു കൊണ്ടിരിക്കുന്ന വാഗമൺ-ഇളംകാട് റോഡിനു വേണ്ടി സ്ഥലം നൽകിയ മുതിർന്ന പൗരനാണ് മുരളീധരൻ അറയ്ക്കൽ.ഭാര്യയുടെ മരണശേഷം മക്കളൊക്കെ പഠനവും ജോലിയുമായി പലവഴിയായതോടെ ഹൃദ്രോഗിയായ മുരളീധരൻ വീട്ടിൽ ഒറ്റയ്ക്കായി.പുതുക്കിപണിയുന്ന റോഡിന് 
അമ്പതടി ഉയരത്തിൽ ഏതാണ്ട് എഴുപതു മീറ്ററിലധികം നീളത്തിൽ റോഡ് സംരക്ഷണ ഭിത്തി വന്നപ്പോൾ റോഡിനു സ്ഥലം നൽകിയ ഈ വൃദ്ധന് വീട്ടിലേക്കു നടപ്പാത പോലും സർക്കാർ കൊട്ടിയടച്ചു.

അതിനെതിരെ കലക്റ്റർക്കും മറ്റും പരാതി നൽകിയിരിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പു കടിച്ചതു പോലെ വേണ്ടത്ര അടിത്തറയില്ലാതെ അശാസ്ത്രീയമായി നിർമിച്ച സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് അദ്ദേഹത്തിന്റെ വീടിന്റെ അടുക്കള നശിച്ചത്.ഇനിയൊരിക്കൽ കൂടി അതുണ്ടായാൽ മുരളീധരനും വീടും ഈ ലോകത്തുണ്ടാവില്ല.അടുക്കളയ്ക്കു മാത്രമുണ്ടായ ചെറിയ തകരാറൊന്നും നഷ്ടപരിഹാരത്തിനുപയുക്തമല്ലെന്ന നീതിയാണ് സ്ഥലപരിശോധന നടത്തിയ വില്ലേജോഫീസർ അറിയിച്ചത്.ഇനിയീ ദുരന്തത്തിലെന്തു ചെയ്യുമെന്നറിയാതെ ഉഴറുകയാണ് മുരളീധരൻ.മുരളീധരനെ കൂടാതെ പുല്ലകയാറിന്റെ സംരക്ഷണഭിത്തി തകർന്നതു മൂലം വേറെയും അഞ്ചോളം വീടുകൾ അപകടത്തിലാണ്.

റിസോർട്ട് ,ക്വാറി മാഫിയകളെ നിലയ്ക്കു നിർത്തിയാൽ മാത്രമേ ഇന്നാടിനിയുണ്ടാവൂ.അല്ലാത്ത പക്ഷം മണ്ണിനടിയിലും മലവെള്ളപ്പാച്ചിലിലും  ഉരുളുപൊട്ടലിലും ഇവിടുത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവൻ പൊലിഞ്ഞു കൊണ്ടേയിരിക്കും. 

കടപ്പാട്

Share News