
നെഹ്‌റുട്രോഫി വള്ളംകളിയും ജവഹര്‍ലാല്‍ നെഹ്‌റുവും:
ആലപ്പുഴയില്‍ നടക്കുന്ന പ്രശസ്തമായ നെഹ്‌റുട്രോഫി വള്ളംകളിക്ക് നിമിത്തമായത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആദ്യംതന്നെ പറയട്ടെ.
1952-ല്‍ അദ്ദേഹത്തിന്റെ കേരളാസന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഈ ജലമാമാങ്കത്തിന്റെ തുടക്കം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള നെഹ്‌റുവിന്റെ യാത്ര ജലമാര്‍ഗ്ഗമായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അവിസ്മരണീമയാക്കുന്നതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോണ്‍, ആലപ്പുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെ ആദ്യമത്സരം സംഘടിപ്പിച്ചു. അന്ന് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ കൊല്ലം ജില്ലാകളക്ടര്‍ക്കായിരുന്നു മത്സരത്തിന്റെ ചുമതല. കോട്ടയത്ത് എത്തിയ നെഹ്‌റുവിനൊപ്പം ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും സഞ്ജയ് ഗാന്ധിയുമെല്ലാം ഉണ്ടായിരുന്നു.
ആലപ്പുഴ നഗരത്തിന്റെ വടക്കുഭാഗത്തുള്ള ആര്യാട് മണ്‍റോ ലൈറ്റിന് താഴെയാണ് പ്രധാനമന്ത്രിക്കും സംഘത്തിനും വള്ളംകളി കാണാനുള്ള പ്രത്യേക മണ്ഡപം ഒരുക്കിയിരുന്നത്. അങ്ങനെ, വിശിഷ്ടാതിഥികള്‍ ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും വള്ളംകളി മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ജലോത്സവം ആരംഭിച്ചതോടെ ജവഹര്‍ലാല്‍നെഹ്‌റു ആവേശഭരിതനാവുകയും മത്സരശേഷം വി.ഐ.പി. പവിലിയന്റെ അടുത്തുകൂടി സാവധാനം കടന്നുപോയ ചുണ്ടന്‍വള്ളത്തിലേക്ക്, എല്ലാ സുരക്ഷാമുന്നറിയിപ്പുകളും അവഗണിച്ചുകൊണ്ട് നെഹ്‌റു ചാടിക്കയറുകയുമൊക്കെ ചെയ്തു. നടുഭാഗം ചുണ്ടനായിരുന്നു മത്സരത്തില്‍ ജേതാവായത്. ഈ ജലോത്സവം എല്ലാവര്‍ഷവും നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച നെഹ്‌റു, ഡെല്‍ഹിയില്‍ എത്തിയശേഷം തന്റെ കയ്യൊപ്പോടുകൂടിയുള്ള ഒരു ട്രോഫി വള്ളംകളിയുടെ സംഘാടകര്‍ക്ക് അയച്ചുകൊടുത്തു.
‘To the winners of the boat race which is a unique feature of community life in Travancore Cochin’ എന്ന് ട്രോഫിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1953-ല്‍ മത്സരം നടക്കാതിരുന്നതിനാല്‍ 1954 മുതല്‍ നെഹ്‌റു സമ്മാനിച്ച ട്രോഫിക്കുവേണ്ടിയുള്ള മത്സരം ആരംഭിച്ചു.
അതാണ് ഇപ്പോഴും തുടരുന്നത്. ‘പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി വള്ളംകളി’ എന്ന പേരിലാായിരുന്നു ആദ്യകാലത്തെ മത്സരങ്ങള്‍. പിന്നീട്, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണശേഷമാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി ‘നെഹ്‌റുട്രോഫി വള്ളംകളി’ എന്നാക്കി ഇതു മാറ്റിയത്.
1952-ലെ മത്സരം ഡിസംബറില്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയിലേക്ക് മാറ്റി.
കടപ്പാട്: മനോജ് മാതിരപ്പള്ളിയിൽ
