നെയ്യാറ്റിന്‍കര സംഭവം: തര്‍ക്കഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍, കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും

Share News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തര്‍ക്കഭൂമി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി. ഉടമ വസന്തയുടെ കയ്യില്‍ നിന്നും വിലയ്ക്ക് വാങ്ങിയ ഭൂമി കുട്ടികള്‍ക്ക് കൈമാറും. പുതിയ വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്നും വീടിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വസന്ത ആവശ്യപ്പെട്ട തുക നല്‍കിയാണ് ഭൂമി വാങ്ങിയത്.

കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂര്‍ത്തിയാകുമ്ബോള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

കോടതി ഉത്തരവ് പ്രകാരം വീടൊഴിപ്പിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ച്‌ ദമ്ബതികളായ രാജനും അമ്ബിളിയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തീകൊളുത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ സംരക്ഷണം നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

Share News