
അടുക്കളയെ സ്നേഹിക്കാൻ ഒരു സിനിമ കാണേണ്ട കാര്യം ഇല്ല. അല്പം മാതൃസഹജമായ സെൻസിറ്റിവിറ്റി ഉണ്ടായാൽ മാത്രം മതി.
അടുക്കളയെ സ്നേഹിക്കാൻ ഒരു സിനിമ കാണേണ്ട കാര്യം ഇല്ല. അല്പം മാതൃസഹജമായ സെൻസിറ്റിവിറ്റി ഉണ്ടായാൽ മാത്രം മതി.

ആദ്യമായി പാചകം ചെയ്തത് 13 വയസുള്ളപ്പോഴാണ്. വീട്ടിൽ അമ്മ ഇല്ലായിരുന്നു. വിശന്നു വന്ന ഒരു സുഹൃത്തിന് ഗോതമ്പു പൊടിയിൽ തേങ്ങാ ചുരണ്ടിയിട്ടു ഇൻസ്റ്റന്റ് ദോശ ചുട്ടു കൊടുത്തു. കഴിച്ചപ്പോഴാണ് ഉപ്പ് ഇട്ടിട്ടില്ല എന്നു മനസിലായത്. പിന്നീട് ഒരിക്കലും ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉപ്പ് മറന്നിട്ടില്ല.
പാചകത്തെ അല്പമെങ്കിലും ഗൗരമായെടുത്തത് സെമിനാരി കാലത്തെ വില്ലേജ് ക്യാമ്പുകളിൽ വച്ചാണ്. 10 ദിവസത്തോളം നീളുന്ന വില്ലെജ് ക്യാമ്പ് ഒരു പാചക പരീക്ഷണ വേദി കൂടിയാണ്. പാചകം ഇഷ്ടമുള്ള ഒരു വിദ്യ ആയിരുന്നില്ലെങ്കിലും പക്ഷെ കുട്ടിക്കാലത്തു തന്നെ പാചക വിദ്യകൾ കാണാൻ പാതകത്തിന്റെ ഉയർന്ന മൂലക്ക് ഞാൻ ഇടം പിടിക്കുമായിരുന്നു. ജിജ്ഞാസ മാത്രമായിരുന്നു അതിന്റെ കാരണം. പാചകം ചെയ്തില്ലെങ്കിലും ടിപ്സ് ഒക്കെ അന്നേ വശമാണ്.
വൈദികനായി മിഷനുകൾ തുടങ്ങാൻ ഒറ്റക്ക് താമസം ആരംഭിച്ച കാലം മുതൽ പാചകം തന്നെയാണ്. ഏതാണ്ട് 12 വർഷങ്ങളായി സ്വന്ത പാചകം. പാചകം ഒരു ജോലി അല്ലെന്നും അത് ഒരു കലയാണ് എന്നും തിരിച്ചറിഞ്ഞത് അപ്പോഴാണ്. അത് ടൈം ആൻഡ് സ്പേസിന്റെ ഒരു കളിയാണ്. അത് ടൈം ആൻഡ് സ്പേസിലുള്ള ഒരു കളിയാണ്. അത് കൊണ്ടാണ് പാചകം ചെയ്യാൻ ‘വിധിക്കപ്പെട്ട’ സ്ത്രീകൾ അടുക്കള എന്ന സ്പേസിലേക്ക് മറ്റാരെയും അടുപ്പിക്കാത്തത്. പാചകത്തിനുള്ള സാധാനങ്ങൾ വച്ചിരിക്കുന്നതിന് എനിക്ക് ഒരു ക്രമം ഉണ്ട്. അടുക്കളക്കു ഒരു ക്രമം ഉണ്ട്. പാചകം ചെയ്യുമ്പോൾ താളബദ്ധമായിട്ടാണ് കയ്യും കാലും നീങ്ങുന്നത്. അത് കൊണ്ട് തന്നെ പാചകം ഒരു തലവേദന അല്ല. അത് നൃത്തമാണ്, താളത്തിലുള്ള സംഗീതമാണ്. മറ്റാരെങ്കിലും എന്റെ അടുക്കളയിൽ കയറിയാൽ, പെരുമാറിയാൽ, പിന്നീട് ഞാൻ വരുമ്പോൾ അത് ഉറപ്പായും അവതാളമായിരിക്കും.
പാചകത്തിലെ ഏറ്റവും നിർവൃതി ദായകമായ മുഹൂർത്തം മറ്റൊരാൾക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ്. അങ്ങനെ ആദ്യമായി ഒരു കുടുംബത്തെ ഞാൻ ഭക്ഷണത്തിന് ക്ഷണിച്ചു. നേരത്തെ മെനു നിശ്ചയിച്ച് സാധനങ്ങൾ വാങ്ങി. അവർക്ക് വേണ്ടി പാചകം തുടങ്ങി, അതു പുരോഗമിക്കുന്തോറും ഞാൻ ഒരു വലിയ രഹസ്യം തിരിച്ചറിഞ്ഞു. ആർക്കു വേണ്ടിയാണോ ഞാൻ പാചകം ചെയ്യുന്നത്, ആ സമയം മുഴുവൻ അവരുടെ മുഖങ്ങളും ഓർമ്മകളും എന്റെ മനസിലൂടെ പൊയ്കൊണ്ടിരിക്കുന്നു. അത് വിഘാതമില്ലാതെ തുടരുന്നു. ലിറ്റർ കണക്കിന് ഡോപ്പമിൻ എന്റെ തലച്ചോർ പുറപ്പെടുവിച്ചിട്ടുണ്ടാകണം അപ്പോൾ.
അന്ന് ആദ്യമായി അമ്മയുണ്ടാക്കിയ ഭക്ഷണങ്ങളൊക്കെ എന്റെ ഓർമ്മയിൽ വന്നു. അമ്മയുണ്ടാക്കിയ ഭക്ഷണങ്ങളിൽ ഉപ്പും, മുളകും, മധുരവും മാത്രമല്ലായിരുന്നു, അവയിലൊക്കെ വലിയ അളവിൽ അൻപ് കലർത്തിയിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. അതു കൊണ്ടാണ് അത് അത്ര മേൽ സ്വദിഷ്ടമായിരുന്നത്. പിന്നീട് അമ്മച്ചിക്ക് വേണ്ടി പാചകം ചെയ്യാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ സാഫല്യം.
പൊടുന്നനെ, അമ്മയുണ്ടാക്കി തന്ന ഭക്ഷണങ്ങളെ കുറ്റം പറഞ്ഞ നിമിഷങ്ങളോർത്ത് എനിക്ക് ആത്മനിന്ദ തോന്നി. കുറ്റബോധം കൊണ്ടു ഞാൻ അൽപനേരം കരഞ്ഞു. ഭക്ഷണത്തിൽ ഉപ്പ് കലർത്തുമ്പോൾ അമ്മയെ ഓർക്കാത്ത ഒരു പാചകവും പിന്നീട് ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇന്നും പാചകം അമ്മക്കുള്ള ഒരു ട്രിബ്യുട്ട് ആണ്. പ്രതേകിച്ചു ചെപ്പടി വിദ്യകൾ ഒന്നും കാണിക്കാതെ ഞാൻ ഉണ്ടാക്കുന്ന ഭക്ഷണതിന് രുചി കൂടുതലാണ് എന്നു എന്റെ അതിഥികൾ പറയുന്നത് അതുകൊണ്ടാവാം.
പാചകത്തെ അവമതിക്കുന്ന പുരുഷന്മാരോട് എനിക്ക് അവജ്ഞയാണ്. അത് എന്ത് ഒഴികഴിവുകളുടെ പേരിലായാലും. അതിനാൽ തന്നെ എന്റ പള്ളിക്കൂടത്തിൽ നാലാം ക്ലാസ് മുതൽ പാചകം എല്ലാവർക്കും നിര്ബന്ധമായുള്ള സിലബസ് ആയി ചേർത്തിട്ടുണ്ട്. അതിന് ഒരു ആണ്കുട്ടിക്കും ഒഴിവില്ല.
എല്ലാവരും ഒരു സിനിമ കണ്ടു അടുക്കള മഹാത്മ്യം വിളമ്പികൊണ്ടിരിക്കുകയാണ്. ഞാൻ സിനിമ കണ്ടില്ല. സിനിമയുടെ പ്രമേയത്തിന് എന്റെ ഈ കുറിപ്പുമായി ബന്ധമുണ്ടോ എന്നും അറിയില്ല. ഏതായാലും എന്റെ അടുക്കളയെ കുറിച്ചു ഇന്ന് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ അത് അമ്മച്ചിയോടുള്ള കൃതഘ്‌നത ആവും.

Jose Vallikatt