ഒരാൾ സ്വന്തം താല്പര്യത്തിനുവേണ്ടി കണ്ണുപൊട്ടനായി അഭിനയിച്ച് മറ്റുള്ളവരെ പൊട്ടന്മാരക്കുന്നു.

Share News

അങ്ങനെ അന്ധാദുൻ കണ്ടു

ഈയടുത്ത് മലയാളത്തിൽ റിലീസ് ആയ ഭ്രമം സിനിമയുടെ റിവ്യൂ ധാരാളം കണ്ട് ആവേശം കേറിയിട്ടാണ് ഈ സിനിമ കണ്ടത്. മലയാളം കാണാതെ ഹിന്ദി തന്നെ കണ്ടത്തിന് കാരണം, ഹിന്ദിയുടെ ഏഴയലത്ത് വന്നില്ല മലയാളം എന്നും പൃഥിരാജിന്റെ അഭിനയം ആയുഷ്മാന്റെ അഭിനയത്തിന്റെ ഏഴോ എട്ടോ പത്തോ അയലത്ത് വന്നില്ലെന്നുമൊക്കെ റിവ്യൂസ് കണ്ടതുകൊണ്ടാണ്, വെറുതെ രണ്ടര മണിക്കൂർ നശിപ്പിക്കേണ്ടെന്ന് കരുതി ഹിന്ദി തന്നെ കണ്ടത്.

കണ്ടുതീർന്നപ്പോൾ കട്ടകലിപ്പാണ് പൃഥിരാജിനോട് തോന്നിയത്. അത് അങ്ങേരുടെ അഭിനയം മോശമാണെന്ന അഭിപ്രായമുള്ളതുകൊണ്ടല്ല. ഇങ്ങേരിത് എന്തോ കണ്ടിട്ടാണ് ഇതിന്റെയൊക്കെ റീമേക്കിൽ കേറി ഒണ്ടാക്കാൻ പോയതെന്നാലോചിച്ചിട്ട്. ഇങ്ങേരും ഒർജിനൽ പൊട്ടനാണോ

സമൂഹത്തിന് യാതൊരുവിധ സന്ദേശവും നൽകുന്നില്ല. എന്തെങ്കിലും ടെക്നിക്കൽ വശങ്ങളോ ഫിക്ഷനോ, കുറഞ്ഞ പക്ഷം ഒരു പ്രേതമെങ്കിലും അതിനകത്ത് വരുന്നില്ല. പ്രേക്ഷകരെ കിടിലം കൊള്ളിക്കുന്ന ടൈപ്പ് വില്ലന്മാരും ഇല്ല.

പിന്നെയുണ്ട്… ഒരു അവിഹിതവും, ഒരിലയുടെ മറവ് കിട്ടിയാൽ പ്രണയസാക്ഷത്ക്കാരത്തിന് തയ്യാറാകുന്ന നായികയും നായകനും തമ്മിലുള്ള ഇടപാടും കാണിക്കുന്നുണ്ട്.പൊട്ടന്മാരുടെ ബഹളമാണ് സിനിമയിൽ. ഒരാൾ സ്വന്തം താല്പര്യത്തിനുവേണ്ടി കണ്ണുപൊട്ടനായി അഭിനയിച്ച് മറ്റുള്ളവരെ പൊട്ടന്മാരക്കുന്നു. ഒരു സാഹചര്യത്തിൽ വേറൊരു പൊട്ടൻ കൊല്ലപ്പെട്ടുകിടക്കുന്നത് ഈ പൊട്ടൻ കാണുന്നു. സ്വന്തം ഭാര്യയ്ക്ക് വിവാഹ വാർഷികത്തിന് സർപ്രൈസ് നൽകാൻ വന്നപ്പോഴാണ് താനൊരു പൊട്ടനായിരുന്നെന്ന് കൊല്ലപ്പെട്ട പൊട്ടന് മനസിലായത്.

അത്രയും കണ്ടപ്പോഴും ഈയുള്ളവന്റെ ധാരണ ഡ്യൂപ്ലിക്കേറ്റ് പൊട്ടന്റെ അതിപ്രഗത്ഭമായ ബുദ്ധിയുപയോഗിച്ച് ആ ക്രൈം സമൂഹത്തിന് മുന്നിൽ തെളിയിക്കപ്പെടാൻ വഴിയൊരുക്കുമെന്നതാണ്. ഈയടുത്ത് മലയാളത്തിൽ ഇമ്മാതിരി ഒരു സിനിമ കണ്ടിരുന്നു… വാരിക്കുഴിയിലെ കൊലപാതകം.

പക്ഷെ പിന്നെ കണ്ടത്… അവൻ അതിലും വലിയ പൊട്ടനാണെന്ന് തെളിയിക്കുന്ന സീനുകളാണ്. നേരിട്ട് വില്ലന്റെ മുന്നിൽ ചെന്നുപെടുന്നു. വില്ലന്മാർക്ക് അവന്റെ കണ്ണിൽ എന്തരോ ഒഴിച്ച് ഒർജിനൽ കണ്ണുപൊട്ടനാക്കാനുള്ള ചാൻസ് ഉണ്ടാക്കിക്കൊടുക്കുന്നു. അതുകഴിഞ്ഞ് ടിയാൻ, സിനിമയിൽ വലിഞ്ഞുകേറിവരുന്ന വേറെ മൂന്ന് പൊട്ടന്മാരുടെ മുന്നിലും ചെന്നുപെടുന്നു.

പക്ഷെ ഒരു കണ്ണുപൊട്ടനെ കൊന്നുകളയാൻ ശ്രമിച്ചിട്ടും വില്ലൻ പൊട്ടന് അതിന് കഴിയുന്നില്ല. ഇടയ്ക്ക് ഒരു ചെറുക്കനെവെച്ച് ഫോണിൽ ഷൂട്ട് ചെയ്യിക്കുന്നത് കാണിക്കുന്നുണ്ടെങ്കിലും, അത് പ്രയോജനപ്പെടുന്നില്ലെന്ന് കാണിച്ച് കാണുന്നവരെ വീണ്ടും പൊട്ടന്മാരാക്കി.

ഒരു പോലിസ് ഓഫീസറായ വില്ലന്റെ ഒഫീഷ്യൽ ഗണ്ണിൽ നിന്നും ഒരു ബുള്ളറ്റ് കുറഞ്ഞതൊന്നും സിനിമയിൽ വിഷയമല്ല. വല്ല പൊട്ടന്മാരുമായിരിക്കും കഥയെഴുതിയത്.വൃക്ക അടിച്ചുമാറ്റുന്നത് സംബന്ധിച്ച് കമ്മീഷനിൽ വന്ന തർക്കം മൂലം നായകന്റെ രണ്ട് വൃക്കയും എടുക്കുമെന്ന് ഡോക്ടർ പൊട്ടൻ പറയുന്നു. ഉടനെ കരുണയുള്ള സഹായി പൊട്ടൻ ഒരു വൃക്ക എടുത്താൽ പോരെ എന്ന് ചോദിക്കുന്നു. ഇത് കണ്ടോണ്ടിരുന്ന ഞാൻ വീണ്ടും പൊട്ടനായൊന്ന് സംശയം. വൃക്ക ട്രാൻസ്‌പ്ലാന്റ്നെക്കുറിച്ച് ഇതുവരെ മനസിലാക്കിയതൊന്നുമല്ല വാസ്തവം. വൃക്ക എന്ന് പറയുന്ന സാധനം ആവശ്യാനുസരണമല്ല എടുക്കുന്നത്. കിട്ടുന്നത് അനുസരിച്ച് എടുത്ത് സൂക്ഷിക്കും. പിന്നെ ആവശ്യക്കാർ വരുമ്പോൾ ഓരോന്നായി കച്ചവടമാക്കുമായിരിക്കും

എന്നതായാലും ക്ലൈമാക്സിൽ പോലിസ് വില്ലന് എന്നാ പറ്റിയെന്നറിയാൻ വയ്യ. ലിഫ്റ്റിൽ കുടുങ്ങിയത് കാണിക്കുന്നു. ഡോക്ടർ വില്ലനെ മെയിൻ വില്ലത്തി പൊട്ടനാക്കി കൊല്ലുന്നുണ്ട്. ബ്ലാക്‌മെയ്ൽ ചെയ്തു പൈസ പിടുങ്ങാൻ നോക്കിയ കരുണയുള്ള വില്ലൻ പിടലിക്ക് ഉണ്ടകേറി പൊട്ടനായി. കിട്ടിയ പൈസ മൊത്തം വെള്ള പേപ്പർ ആയിരുന്നെന്നറിഞ്ഞപ്പോൾ കൂടെയുള്ളവളും പൊട്ടത്തിയായി.

അവസാനം നായകനെ റോഡിൽ ഇറക്കി വിട്ടെങ്കിലും, വീണ്ടും മെയിൻ വില്ലത്തി എന്തിനാണ്… അല്ല… മെയിൻ പൊട്ടത്തി എന്തിനാണ് കാർ തിരിച്ച് വന്നതെന്ന് വിശദീകരിക്കാതെ നമ്മളെ വീണ്ടും പൊട്ടരാക്കി. നായകനെ ഇടിച്ച് കൊല്ലാനാണോ, അതോ കാറിൽ കേറ്റി വണ്ടി കിട്ടുന്ന എവിടെങ്കിലും കൊണ്ടുചെന്നിറക്കാനാണോ എന്തോ! പാവം പൊട്ടത്തി…

ഒരു കണ്ണ് പൊട്ടയായ മുയലിനെ വെടിവെച്ചവൻ അതിലും വലിയ പൊട്ടനായിരുന്നു… ഒരു വെടിപോലും കറക്റ്റ് ആയിട്ട് കൊണ്ടില്ല.😕എന്റെ രണ്ടര മണിക്കൂർ

AC Mathew Aattirambil

Share News