
മാർ ജോസഫ് പവ്വത്തിലിന് ആശംസകൾ നേർന്ന് ബെനഡിക്ട് പാപ്പ അയച്ച സന്ദേശം
ആദരണീയനായ പിതാവേ, അങ്ങയുടെ തൊണ്ണൂറാം പിറന്നാൾ ഇക്കൊല്ലം ആഘോഷിക്കുന്നതായി അറിഞ്ഞു. അങ്ങയുടെ ഉദാത്തമായ സഭാ ശുശ്രൂഷകൾക്ക് ആദരവ് ആർപ്പിക്കാനുള്ള നല്ല അവസരമാണിതെന്നു ഞാൻ കരുതുകയും, വരും വര്‍ഷങ്ങളിലേക്ക് എന്റെ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നു.
ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ അങ്ങു നേരിന്റെ പക്ഷത്തു ജീവിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പൗരസ്‌ത്യ ആരാധനക്രമത്തോടുള്ള അങ്ങയുടെ വിശ്വസ്തത തികഞ്ഞ ബോധ്യത്തോടെയുള്ള പക്ഷം ചേരലായിരുന്നു. എതിർപ്പുകളെ നേരിടേണ്ടി വന്നപ്പോഴും, സത്യത്തോടുള്ള സ്നേഹം മൂലം അങ്ങ് ബോധ്യങ്ങളിൽ ഉറച്ചു നിന്നു.
രണ്ടു തവണ സിബിസിഐയുടെ അധ്യക്ഷനായി അങ്ങു തെരഞ്ഞെടുക്കപ്പെട്ടത്, പിതാവിന് പക്വമായ നിലപാടുകളും ബോധ്യങ്ങളും ഉണ്ട് എന്നതിനുള്ള അംഗീകാരമായിരുന്നു. ഈ നമുക്കു നേരിൽ കാണാൻ ആകുമോ എന്ന് എനിക്കുറപ്പില്ല. എന്തായാലും ആത്മീയമായി നാം തമ്മിലുള്ള അടുപ്പവും സ്നേഹവും ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അങ്ങയുടെ നേട്ടങ്ങൾക്കും സഹനങ്ങൾക്കും എന്റെ ആത്മാർഥമായ ആദരം.
ദൈവ നാമത്തിൽ എന്റെ സ്നേഹസാഹോദര്യവും ആശംസകളും നേരുന്നു.
ഒപ്പ്
പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ.





മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ ജൂബിലിയിലേക്ക്
ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണജൂബിലിയിലേക്ക്. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാനായി അഭിഷേകം ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി 1977 ഫെബ്രുവരി 26ന് നിയമിതനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറക്കു ശേഷം മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ആര്‍ച്ച്ബിഷപായി ചുമതലയേറ്റു. 22വര്‍ഷം ചങ്ങനാശേരി അതിരൂപതയെ നയിച്ചു. 1930 ഓഗസ്റ്റ് 14നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.
മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയിലേക്കു പ്രവേശിക്കുന്ന നാളെ രാവിലെ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ ജോസഫ് പവ്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. വൈകുന്നേരം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ വൈദികര്‍ ആശംസകള്‍ അര്‍പ്പിക്കും. മാര്‍ ജോസഫ് പവ്വത്തിലിന്റെ സന്പൂര്‍ണ കൃതികളുടെ സമാഹാരം അഞ്ച് വാല്യങ്ങളായി ജൂബിലി വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് അതിരൂപതാ വികാരിജനറാള്‍ മോണ്‍.തോമസ് പടിയത്ത് പറഞ്ഞു.