![](https://nammudenaadu.com/wp-content/uploads/2024/01/415979005_765519155602007_3828576160124389472_n.jpg)
മരണമേ മാറി നില്ക്കുക…ഉറങ്ങാതെ ചിലർ ഇവിടെ കാവലുണ്ട്.
ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഭർത്താവ് സുഹൃത്തുക്കളെ ഏൽപ്പിക്കുന്നു.. രണ്ട് മക്കളും രണ്ട് വ്യത്യസ്ത വീടുകളിൽ പ്രശ്നങ്ങളില്ലാതെ കഴിയുന്നു..
ഇടയ്ക്ക് അച്ഛൻ വരുമ്പോൾ കൊണ്ടു വരുന്ന മിഠായി പൊതികളിൽ കുഞ്ഞു മക്കൾ അച്ഛന്റെ ഇഷ്ടമറിയുന്നു..
30.12.2023 തീയ്യതി രാത്രിയിലെ മഞ്ഞിൽ പൊതിഞ്ഞ നിഗുഢതയിൽ അച്ഛൻ രണ്ട് മക്കളെയും കൊണ്ടു പോകുന്നു..
![](https://nammudenaadu.com/wp-content/uploads/2020/12/nespaper-death-2-1.jpg)
രാത്രിയിലെ അസാധാരണ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വടകരയിലെ പോറ്റമ്മ വേവലാതിയോടെ വടകര സ്റ്റേഷനിൽ എത്തി “മക്കളെ രക്ഷിക്കണം”
എന്ന് പറഞ്ഞ നിമിഷം മുതൽ പോലീസ് അമ്മയുടെ വേവലാതിയുടെ കാരണം തിരഞ്ഞു..
ഇത്തരം സന്ദർഭങ്ങളിൽ പാഴാക്കുന്ന ഓരോ നിമിഷവും ഏത്രയോ മുല്യമുള്ളതാണ്. പെട്ടെന്ന് കാര്യങ്ങളെ വിലയിരുത്തി കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതികരിക്കുക എന്നതാണ് പ്രധാനം.
പരാതി അലസതയോടെ അവഗണിക്കാതെ Night GD Charge Duty യിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ
![](https://nammudenaadu.com/wp-content/uploads/2024/01/414988727_689602190033060_5506561497950627384_n.jpg)
ശ്രീ. ഗണേശൻ സൈബർ സെല്ലുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ഛന്റെ ടവർ ലൊക്കേഷൻ കൊയിലാണ്ടിയിലാണെന്നു കണ്ടെത്തുന്നു.
അദ്ദേഹത്തിന്റെ ജാഗരൂഗതയിൽ വിവരം കൊയിലാണ്ടി പോലീസിലെ Night officer
ശ്രീ. രമേശനിലക്ക് എത്തുന്നു.
അവർ മൊബൈൽ ഫോൺ ലോക്കേഷനും പരാതിക്കാരി നല്കിയ സൂചനകളും വെച്ച് രാത്രി മയക്കത്തിൽ നാടുറങ്ങുമ്പോൾ അച്ഛനെയും മക്കളെയും തിരഞ്ഞ് കൊണ്ടിരുന്നു..
ശ്രീ. ഗണേശൻ എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ കൊയിലാണ്ടി പോലീസിനെ ഏൽപ്പിച്ച് ബാധ്യതയിൽ നിന്നും ഒഴിയാതെ കൊയിലാണ്ടിയിലെ കിട്ടാവുന്ന നമ്പറുകളിൽ സംഭവിക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി.
ഗണേശൻ രാത്രി മയക്കം മറന്ന് നിരവധി ഫോണുകളിലൂടെ നാട്ടുകാരെ ഉണർത്തി. പാതിരാവിൽ പരിസര വാസികൾ വീട് കണ്ടെത്തി..
വിടിനുള്ളിൽ അച്ഛൻ രണ്ട് പൊന്നോമനകൾക്കും ആകാല മരണം വിധിച്ച് കൊടും വിഷം നല്കി അവരുടെ മരണം കാത്തു കിടക്കുന്നു. മരണം ഉറപ്പിച്ച ശേഷം സ്വയം മരണം വരിക്കാൻ അയാൾ തീരുമാനിച്ചു.. ഭീതിതമായ രാത്രി മാറി നേരം പുലരുമ്പോൾ കൊയിലാണ്ടിയിൽ മൂന്ന് മരണത്തിന്റെ ദാരുണ വാർത്തയിൽ നാടു വിറങ്ങലിച്ചേനെ..
ഓടിക്കൂടിയ നാട്ടുകാർ ജീവിതത്തിനും മരണത്തിനും ഇടയിൽ നേർത്ത ജീവന്റെ തുടിപ്പുകൾ അവശേഷിച്ച കുരുന്നുകളെ കിട്ടിയ വാഹനത്തിൽ കൊയിലാണ്ടി താലുക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. കുട്ടികൾ അപകടനില തരണം ചെയ്തു.
![](https://nammudenaadu.com/wp-content/uploads/2020/08/child-death-mn-1.jpg)
ഇരുൾ വീണ ദുർഘട വഴികൾ അവസാനിച്ചെത്തിയ വീട്ടിൽ നിന്നും മക്കളുടെ മരണം ഉറപ്പിച്ച ശേഷം ആത്മഹത്യ ചെയ്യാൻ കാത്തു നിന്ന അച്ഛനെ കൊയിലാണ്ടി പോലീസിലെ Night officer
ശ്രീ. രമേശനും സംഘവും കസ്റ്റഡിയിൽ എടുത്തു.. മറ്റൊരു ജീവൻ കൂടി മരണ ദേവനിൽ നിന്നും പിടിച്ചു വാങ്ങി.
മൂന്ന് മരണങ്ങൾ…
പോലീസ് ജാഗ്രതയിൽ, നാട്ടുകാരുടെ ഇടപെടലിൽ തടഞ്ഞിരിക്കുന്നു…!
സ്വന്തം മക്കൾക്ക് കൊടും വിഷം നല്കി മരണം കാത്തു കിടന്ന അച്ഛനും അച്ഛനിൽ നിന്നും വിഷ രുചി അറിഞ്ഞ
മക്കളും ഹൃദയത്തെ നോവിക്കുന്നു..,
ഗണേശനു നന്ദി..
രമേശനും സഹപ്രവർത്തകർക്കും നന്ദി.
ഒപ്പം നാട്ടുകാർക്കും പോറ്റമ്മക്കും നന്ദി..
മരണമേ മാറി നില്ക്കുക…
ഉറങ്ങാതെ ചിലർ ഇവിടെ കാവലുണ്ട്.
![](https://nammudenaadu.com/wp-content/uploads/2020/07/Law-Commission-of-India-on-Death-Penalty.png)