സ്വാമി വിവേകാനന്ദ ജയന്തി ജനുവരി 12|സ്വാമി വിവേകാനന്ദൻ:നവ ഭാരതത്തിന്റെ യുവജനോത്സവം

Share News

സ്വാമി വിവേകാനന്ദ ജയന്തി ജനുവരി 12

ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാൽപ്പത് വയസ്സ് പോലും തികയ്ക്കാതെ, സ്വാമി വിവേകാനന്ദന്‍ എന്ന മനുഷ്യസ്‌നേഹി കടന്നുപോയി.ആത്മികാനുഭവത്തിന്റെ പ്രയോക്താവായി, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ദാര്‍ശനിക ഗരിമ വിളിച്ചോതിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി 12-ന് ദേശീയ യുവജനദിനമായി ആചരിക്കുന്നത്.ലോകത്ത് എല്ലാ മനുഷ്യരേയും തുല്യതയോടുകൂടി കാണുന്ന വിശ്വമാനവികതയാണ് സ്വാമി വിവേകാനന്ദൻ ഉയർത്തിപ്പിടിച്ചത്.ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും വിദേശങ്ങളിലും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ സ്വാമിജിക്ക് സാധിച്ചു.

ചിക്കാഗോ പ്രസംഗം 1893

സ്വാമി വിവേകാനന്ദന്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നത് കേവലം ഒരു സംബോധന കൊണ്ടാണ്.‘അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരേ’ എന്ന വിവേകാനന്ദന്റെ വിളിയിലൂടെ ഭാരതത്തിന്റെ മാഹാത്മ്യം ലോകം തിരിച്ചറിയുകയായിരുന്നു.കൊളോണിയലിസം മുന്നോട്ടുവച്ച സാംസ്‌കാരിക സമ്പന്നതാ ബോധത്തെ ചിക്കാഗോ പ്രസംഗത്തിലൂടെ സ്വാമി വിവേകാനന്ദന്‍ ഇളക്കി പ്രതിഷ്ഠിച്ചു.

ഭൗതികതയുടെ വേലിയേറ്റത്തില്‍ വലഞ്ഞ് വംശഛേദനം സംഭവിച്ച പാശ്ചാത്യരെ ആത്മീയതയുടെ പുതിയൊരു ചിന്താധാര പറഞ്ഞു പഠിപ്പിച്ചു.ഇന്ത്യന്‍ ജനത സാംസ്കാരികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തി ചിക്കാഗോ പ്രസംഗം. ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യന്‍ സൈദ്ധാന്തിക നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു.

സകലമതസാഹോദര്യം ആഹ്വാനം ചെയ്ത സ്വാമിജിയുടെ വാക്കുകള്‍ ചിന്തകന്മാരേയും നേതാക്കളേയും പുളകം കൊള്ളിച്ചു.സ്വാമിജിയുടെ സ്‌നേഹപൂര്‍ണ്ണമായ വാക്കുകള്‍ സാഹോദര്യത്തിന്റെ സന്ദേശം പരത്തി. പണ്ഡിതന്മാരും വാഗ്മികളും സ്വാമിജിയുടെ മഹത്വത്തെ സമ്മതിച്ച് ആദരിച്ചു.

.“നാം എത്രത്തോളം മറ്റുള്ളവരെ സഹായിക്കുന്നുവോ നമ്മുടെ ഹൃദയം അത്രത്തോളം നിര്‍മ്മലമാകുന്നു. അത്തരം വ്യക്തികള്‍ ദൈവത്തെ പോലെയാകുന്നു”.സനാതന ധര്‍മ്മത്തിന്റെ വക്താവായ സ്വാമിജിയുടെ വാക്കുകൾ ആഗോളതലത്തില്‍ തന്റെ സകാരാത്മക ചിന്തകളോടെ ഇന്നും ഉറച്ച് നില്‍ക്കുന്നു.ആധുനിക ഭാരതത്തിന്റെ മോചനത്തിനും ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമായത് സ്വാമി
വിവേകാനന്ദന്റെ ഉജ്ജ്വലമായ നേതൃത്വമാണ്.

ഭാരതത്തിന്റെ ഭാവി യുവജനങ്ങളിൽ മാത്രം

യുവാക്കളെ മാറ്റത്തിന്റെ വാഹകരായി കണ്ടുകൊണ്ടാണ് സ്വാമിജി എക്കാലവും സംസാരിച്ചത്. തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം ഈ ലോകത്തു നിന്നും മടങ്ങിയത്.”ധീരമായി മരിക്കുന്നത് ഭയന്നു ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണെന്നും,സത്യത്തിനുവേണ്ടി എന്തും ബലി കഴിക്കാം,എന്നാൽ എന്തിനെങ്കിലും വേണ്ടി സത്യം ബലികഴിക്കപ്പെടാന്‍ പാടില്ല” എന്നുള്ള വാക്കുകൾ കൊണ്ട് യുവഹൃദയങ്ങളെ അദ്ദേഹം ജ്വലിപ്പിച്ചു.ഇന്ത്യയുടെ ജീവരക്തം ആധ്യാത്മികതയാണെന്നാണ് സ്വാമി തന്റെ രാജ്യത്തെ പഠിപ്പിച്ചത്. ആഗോളതലത്തിൽ ഇന്ത്യൻ സംസ്‌കാരത്തെ ഉയർത്തിപ്പിടിച്ച യുവസന്യാസി സ്വാമിവിവേകാനന്ദൻ എന്നും യുവത്വത്തിന്റെ പ്രതീകമാണ്.

‘ചില ധാർമിക പ്രമാണങ്ങളും നമ്മുടെ യുവാക്കളോടുള്ള ഉദ്‌ബോധനങ്ങളും’ എന്ന പ്രബന്ധത്തിൽ അദ്ദേഹം ഓർമിപ്പിക്കുന്നു: “ജീവിതം വികാസമാണ്. സങ്കോചം മരണവും.ജീവിതം പ്രേമമാണ്, വിദ്വേഷം മരണവും”.വിവേകാനന്ദദര്‍ശനത്തെ പ്രായോഗികമാക്കുന്ന ആത്മീയപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങള്‍ സമകാലീന ഭാരതം,വിശിഷ്യ കേരളം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യസമത്വത്തിനും ജീവിതാഭിവൃദ്ധിക്കും സാമൂഹികനീതിക്കും വേണ്ടി പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്യുന്നവര്‍ക്ക് വിവേകാനന്ദന്റെ ചിന്തയും കര്‍മപഥവും പ്രചോദനമാണ്.”ശക്തരും നിർഭയരുമാവുക” എന്നതായിരുന്നു സ്വാമി വിവേകാനന്ദൻ യുവജനങ്ങൾക്കു നല്കിയ സന്ദേശം.

സ്വാമിജിയുടെ പരിവ്രാജകസഞ്ചാരത്തെ അതിസൂക്ഷ്മം നിരീക്ഷിച്ചാൽ സഹസ്രാബ്ദങ്ങളിലൂടെ സ്‌ഫുടം ചെയ്യപ്പെട്ട നിരുപമമായ സംസ്കൃതിയുടെ നിശ്ശബ്ധമായ മുഴക്കമാണ് നമുക്ക് കേൾക്കാനാകുക.സ്വാമി വിവേകാനന്ദനെ കാണാൻ ചെന്ന ഒരു യുവാവ് പറഞ്ഞു. ”സ്വാമീ മുറിയടച്ചിട്ട് പ്രാർത്ഥിച്ചിട്ടും എനിക്ക് മനസ്സമാധാനം കിട്ടുന്നില്ല.” അദ്ദേഹം പറഞ്ഞു. ”കുട്ടീ,നീ ആദ്യം ചെയ്യേണ്ടത് മുറിയുടെ വാതിലുകൾ തുറന്ന് പുറത്തേക്ക് നോക്കുകയാണ്.അവിടെ അരികിൽ നിരാലംബരായ പാവങ്ങളെ കാണാം.കഴിയുന്നത്ര സഹായിക്കുക.വിശപ്പുള്ളവന് ആഹാരം നൽകുക,അജ്ഞന് അറിവ് നൽകുക. മനശ്ശാന്തി വേണമെങ്കിൽ നിഷ്കാമസേവനത്തിൽ മുഴുകുക”.

ജീവിതത്തിലെ സംഘർഷഭരിതയമായ സമസ്യകൾ മനുഷ്യനെ നിരന്തരം വേട്ടയാടുമ്പോഴും അവനെ മുന്നോട്ടു നയിക്കുന്നത് അനന്തമായ പ്രതീക്ഷകളാണെന്നു സ്വാമിജി എഴുതിയിട്ടുണ്ട്.വിപ്ലവകാരികൾക്കും മിതവാദികൾക്കും സാധാരണജനങ്ങൾക്കുമെന്നു വേണ്ട ഭാരതീയ ജീവിതത്തിന്റെ സർവ്വമേഖലകളിലുള്ളവർക്കും അദ്ദേഹം സ്വാതന്ത്ര്യചിന്തയുടെ പൊൻവെളിച്ചം നൽകി.ഗാന്ധിജി പഠിച്ചത് വിവേകാനന്ദനിൽ നിന്നായിരുന്നു.ലാലാ ലജ്പത് റായിയും,അരവിന്ദ ഘോഷും,ബാലഗംഗാധര തിലകനും സർവ്വേപ്പള്ളി രാധാകൃഷ്ണനുമൊക്കെ വിവേകാനന്ദ പ്രബോധനങ്ങൾ ഹൃദയത്തിലേറ്റിയവരാണ്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കം വിവേകാനന്ദനിൽ നിന്നായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസും പറഞ്ഞിട്ടുണ്ട് .

സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്‌

ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിന് മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.ഒരു ഹിന്ദു സന്യാസിയുടെ പ്രവർത്തനങ്ങൾക്കപ്പുറം ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിലുള്ള തൻ്റെ വ്യക്തി പ്രഭാവം പാശ്ചാത്യ ലോകർക്ക് മുൻപിൽ വിവേകാനന്ദന് തുറന്നു കാണിക്കാൻ സാധിച്ചത് അദ്ദേഹം ആത്മാഭിമാനിയായ ഒരു ഭാരതീയൻ ആയിരുന്നതുകൊണ്ടു മാത്രമാണ്.

സാമ്പത്തിക സാമൂഹ്യ നീതിയ്ക്കും സമത്വത്തിനും തുല്യ അവസരങ്ങൾക്കും നിർണായക പ്രാധാന്യം കൽപ്പിച്ച ഉൽപദിഷ്ണുവായിരുന്നു സ്വാമിജി. ഉള്ളവനും ഇല്ലാത്തവനും തമ്മിലിള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ സാധാരണക്കാരായ ബഹുഭൂരിഭാഗം ജനങ്ങളിലും ശുഭ പ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം. ഇന്ത്യയ്ക്ക് മാത്രമല്ല, ലോക ജനതയോട് അദ്ദേഹം പറഞ്ഞതെല്ലാം ഉദാത്ത ജീവിത ദർശനങ്ങളായിരുന്നുവെന്ന് നിസംശയം പറയാം.

മൃഗീയതയില്‍ നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍ നിന്ന് ദൈവികതയിലേക്കും ഉള്ള ഉയര്‍ച്ചയാണ് മതത്തിന്റെ ആദര്‍ശം എന്ന് പറഞ്ഞുവച്ച സ്വാമി സത്യം, പരിശുദ്ധി, നിസ്വാര്‍ഥത – ഈ മൂന്നുമുള്ളയാളെ തകര്‍ക്കാന്‍ സൂര്യനു കീഴെയോ ഉപരിയോ യാതൊരു ശക്തിയുമുണ്ടായിരിക്കുകയില്ല എന്നും നിരീക്ഷിച്ചു.“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത” എന്ന അദ്ദേഹത്തിന്റെ ആഹ്വാനം തന്നെ സമൂഹത്തെയാകെ ജാഗ്രതപ്പെടുത്തുന്ന വിധത്തിലായി. ഉയര്‍ത്തെഴുന്നേല്‍ക്കാനും ലക്ഷ്യം സാധിക്കുന്നതില്‍ ജാഗ്രത പാലിക്കാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.ഭാരതത്തിന്റെ ദാര്‍ശനിക പാരമ്പര്യം സാര്‍വദേശീയതലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ അഗ്രിമസ്ഥാനത്തായിരുന്നു സ്വാമി വിവേകാനന്ദന്‍.

നിസ്വരായ സഹ ജീവികളെയോർത്ത് കണ്ണീര് ഒഴുക്കിയ മനുഷ്യ സ്‌നേഹി.സിസ്സംഗ മനസുകളോട് ഉണർന്നെഴുന്നേൽക്കാൻ കൽപ്പിച്ച വിപ്ലവകാരി,വിശപ്പിന്റെ വിലയറിഞ്ഞ പ്രായോഗിക വേദാന്തി,കവി, കാൽപനികൻ, കർമയോഗി…കേവലം വാക്കുകൾ കൊണ്ടുള്ള വിശേഷണങ്ങൾക്ക് അതീതനാണ് സ്വാമി വിവേകാനന്ദൻ.

1892ൽ നടത്തിയ കേരളപര്യടനം അദ്ദേഹത്തിന്റെ ഹൃദയത്തിലേല്പിച്ച മുറിവുകളാണ്
കേരളം ഒരു ഭ്രാന്താലയമാണെന്ന അദ്ദേഹത്തിന്റെ വെളിപാടിന്റെ വിളിച്ചുപറയലിന്റെ ഉറവിടം.
അന്ധവിശ്വാസങ്ങൾ,തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങി വഴിനടക്കാൻ പറ്റാത്തവിധം മനുഷ്യരെ വിഭജിച്ചുനിർത്തിയ അയിത്താചാരങ്ങളിൽ കേരളം അകപ്പെട്ടുകിടന്ന അവസ്ഥയെ വിശദീകരിക്കാൻ പറ്റിയ ഉത്തമ ഭാവാര്‍ത്ഥം തന്നെയായിരുന്നു ഭ്രാന്താലയം എന്ന ഒറ്റ വാക്ക്.

ആത്മീയതയുടെ നിത്യമുദ്ര ചാർത്തിയ ജീവിതം

ഓരോ മനുഷ്യനിലെയും ദിവ്യത്വത്തെ ഉദ്ദീപിപ്പിക്കലാണ് യഥാര്‍ഥ ആത്മീയതയെന്ന് വിളംബരംചെയ്ത സ്വാമിജിയുടെ ആശയങ്ങളുടെയും ദര്‍ശനങ്ങളുടെയും വ്യക്തിത്വത്തിന്റെയും ദർശനങ്ങൾ ഇന്നും ഭാരതീയരെ വഴിനടത്തുന്നു.സങ്കുചിതത്വത്തെയും സ്വാര്‍ഥതയെയും തിടമ്പേറ്റുന്ന നമ്മുടെ വര്‍ത്തമാനകാല വിലക്ഷണതകളുടെ ഇരുട്ടിനെ വിവേകാനന്ദചിന്തകള്‍ അവയുടെ ധിഷണാപരമായ ഔജ്ജ്വല്യംകൊണ്ടും വൈകാരികമായ സാന്ദ്രതകൊണ്ടും നിറഞ്ഞ ആത്മീയത കൊണ്ടും പ്രതിരോധിക്കുന്നു.

വിവര സാങ്കേതിക വിദ്യയുടെയും വ്യാവസായികാഭിവൃദ്ധിയുടെയും ഭൗതികസുഖങ്ങളുടെയും പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്ന നമുക്ക് സ്വാമിജിയുടെ ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും ആത്മീയതയും അധൃഷ്യമായ ആയുധങ്ങളാണ്.ആശയങ്ങളുടെ ധവളകാന്തികൊണ്ടും ആവിഷ്‌കാരത്തിന്റെ അനന്യസുഷമകൊണ്ടും അദ്ദേഹത്തിന്റെ വാക്കുകൾ അഭിമാനത്തിന്റെയും ആദരത്തിന്റെയും ആത്മീയതുടെയും നിത്യമുദ്ര നമ്മിൽ ചാർത്തുന്നു.ഭാരതീയ ആത്മീയതയുടെ നക്ഷത്രമായ സ്വാമി വിവേകാനന്ദൻ സൃഷ്ടിച്ച തരംഗങ്ങൾ നമ്മുടെ രാജ്യത്തിന്റെ ആത്മീയാഭ്യുന്നതിയുടെ ചക്രവാളങ്ങളെ അനന്തമാക്കി.

കേവലം 39 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അദ്ദേഹത്തിൻ്റെ വിചാരധാര ഇന്നും പൊതുസമൂഹത്തിൽ പ്രസക്തമായി നിൽക്കുന്നു.ആ മഹാത്മാവിൻ്റെ ദീർഘവീക്ഷണം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നത് നമ്മെ എല്ലാവരെയും ഉൽബോധിപ്പിക്കുന്ന വസ്തുതയാണ്.ദീർഘവീക്ഷണം എന്ന വാക്കിന് സ്വാമി വിവേകാനന്ദൻ എന്ന് പര്യായം നൽകിയാലും അതിൽ തെല്ലും അതിശയോക്തിയില്ല.ഭാരതത്തിന്റെ പ്രാചീന വേദവിജ്ഞാനത്തിന്റെയും,യുവത്വത്തിന്റെ കർമ്മശേഷിയുടെയും ഒരു സമഞ്ജസ സമ്മേളനമായിരുന്നു സ്വാമിജിയുടെ വ്യക്തിത്വം.

വിവേകാനന്ദ സ്വാമിജിയുടെ ക്രിസ്തുദർശനം

സമന്വയത്തിന്റെ പ്രവാചകനായിരുന്നു വിവേകാന്ദന്‍.മതേതരത്വമോ മതനിരപേക്ഷതയോ അല്ല. മതസമന്വയം ആയിരുന്നു വിവേകാനന്ദ ദര്‍ശനം.ഹിമാലയത്തില്‍ നിന്നും വിവേകാനന്ദപ്പാറയില്‍ നിന്നും ഭാരതത്തെ വീക്ഷിച്ച മറ്റൊരു ആധ്യാത്മിക നേതാവ് നമുക്കില്ല.മതങ്ങളുടെ സമന്വയം മാത്രം അല്ല വിവേകാനന്ദന്‍ പഠിപ്പിച്ചത്. ഭൗതികതയും ആധ്യാത്മികതയും സമന്വയിക്കണമെന്ന് സ്വാമി കരുതി.

“പൗരസ്ത്യരില്‍ വലിയ പൗരസ്ത്യന്‍”എന്നാണ് സ്വാമിജി ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്.‘ക്രിസ്തു:ദൂതൻ’എന്ന വിഷയത്തിൽ 1900 ജനുവരി 7-ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടത്തിയ പ്രഭാഷണത്തിലാണ് ഈ പരാമർശം.“പൗരസ്ത്യ സംസ്കാരത്തിന്റെ യഥാർത്ഥ പുത്രൻ”എന്നാണ് അദ്ദേഹം നസ്രത്തിലെ യേശുവിനെ വിശേഷിപ്പിക്കുന്നത്.

സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ ആയിരുന്ന സമയം കൊടും മഴയുള്ള ഒരു സന്ധ്യാ സമയം ഏതാനും സ്ത്രീകൾ ഡിട്രോയിറ്റിൽനിന്നു നൂറു മൈലുകളോളം യാത്ര ചെയ്തു അദ്ദേഹത്തെ കാണാൻ വന്നു.”ഞങ്ങൾക്ക് അങ്ങയുടെ അനുഗ്രഹവും ഉപദേശവും തന്നാലും” എന്നവർ പറഞ്ഞപ്പോൾ സ്വാമി അവർക്ക് കൊടുത്ത മറുപടി ഇതായിരുന്നു,” ക്രിസ്തു സത്യത്തെ പ്രകാശത്തിലേക്ക് നയിച്ചു. സ്വർഗ്ഗ രാജ്യം നിങ്ങളുടെ ഉള്ളിലെന്നു പറഞ്ഞു. ക്രിസ്തു കിഴക്കിന്റെ പുത്രനെന്ന നിലയിൽ പ്രായോഗിക ജീവിതത്തിലും സത്യത്തെ തുറന്നു കാണിച്ചു.അവിടുന്ന് തന്നെ പ്രകാശിതനായ സത്യമായിരുന്നു”.

ക്രിസ്തുവിന്റെ ആശയങ്ങളുടെ ആരാധകനായിരുന്ന സ്വാമി വിവേകാനന്ദൻ 1890കളിലാണ് സർവമത സമന്വയത്തിൽ വിശ്വസിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശ്രമങ്ങളിൽ ക്രിസ്മസ് ആഘോഷം വേണമെന്നു നിർദേശിച്ചത്.അദ്വൈതവേദാന്തത്തെ ലോകത്തിന്‍റെ അതിരുകളോളം പ്രചരിപ്പിച്ച സ്വാമി വിവേകാന്ദന്‍ അദ്വൈതപശ്ചാത്തലത്തില്‍ തന്നെയാണ് ക്രിസ്തുദര്‍ശനവും ഉള്‍ക്കൊണ്ടത്. അദ്വൈതത്തിലേക്കുള്ള വളര്‍ച്ചയുടെ പടികളിലൊന്നായി ക്രിസ്തു മതത്തെ അദ്ദേഹം കരുതി.

മതത്തിനെ ശാസ്ത്രത്തോടും ഭൗതികതയെ ആത്മീയതയോടും ഭക്തിയെ യുക്തിയോടും സ്വാമിജി സമന്വയിപ്പിച്ചു.ഭാരതീയസംസ്‌കാരത്തിന്റെ ചിരന്തന ചിന്താസാരമാണ് സ്വാമിജി വിശ്വത്തിന് മുമ്പാകെ സമര്‍പ്പിച്ചത്.എന്തിനെയും നേരിടാൻ സജ്ജമായിരുന്നു പരിപക്വമായ സ്വാമിജിയുടെ മനസ്സ്. അതേ ആത്മധൈര്യമാണ് ഭാരത യുവജനങ്ങൾക്ക്‌ സ്വാമിജി പകർന്നത്.അവസാനശ്വാസംവരെയും ഭാരതത്തിന്റെ സർവതോമുഖമായ ഉന്നമനം മാത്രമായിരുന്നു ആ ധീരദേശാഭിമാനിയുടെ മനസ്സിൽ. അതിന്റെ സാക്ഷാത്‌ക്കാരത്തിനുവേണ്ടിയായിരുന്നു ത്യാഗോജ്ജ്വലമായ സ്വാമി വിവേകാനന്ദന്റെ ജീവിതം.

ടോണി ചിറ്റിലപ്പിള്ളി

Share News