ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ്‌ മുന്നോട്ട് പോവുകയാണ്.

Share News

ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ്‌ മുന്നോട്ട് പോവുകയാണ്. ജെ ബി കോശി റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കണമെന്ന് സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്തതിനാലാണ് കത്തോലിക്ക കോൺഗ്രസ്‌ ഹൈക്കോടതിയിൽ കേസ് ( WP(C) 42238/2025) ഫയൽ ചെയ്തത്.

കമ്മീഷൻ റിപ്പോർട്ട് പകർപ്പ് നൽകാൻ വിവരാവകാശ നിയമ പ്രകാരം കത്തോലിക്ക കോൺഗ്രസ് വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ല എന്ന മറുപടിയാണ് വിവിധ തലങ്ങളിൽ നിന്ന് ലഭിച്ചത്. മൂന്ന് വർഷത്തോളമായി മന്ത്രിസഭാ പരിഗണനയിൽ ഇരിക്കുന്നു എന്ന് പറഞ്ഞാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ സാധ്യമല്ല എന്നറിയിച്ചത്. ഈ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി എന്ന് പറയുന്ന സർക്കാർ, മന്ത്രിസഭ പരിഗണനയിൽ ഇരിക്കുന്ന വിഷയം എന്ന പേരിൽ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പൊതു ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കുന്നത് സംശയകരമാണ്. റിപ്പോർട്ടിൽ എന്താണ് എന്നറിയാതെ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും ? സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം. ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും എല്ലാം ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ആരിൽ നിന്ന് മറയ്ക്കാനാണ് എന്നും എന്തിനാണ് ഭയപ്പെടുന്നത് എന്നും രാഷ്ട്രീയ പാർട്ടികളും സർക്കാരും വ്യക്തമാക്കണം. പൊതുരേഖയായി ഇനിയും മാറാത്ത ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് എങ്ങനെയാണ് എന്നും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഭരണപരമായ തീരുമാനം എടുക്കാത്തത് എന്നും പറയാൻ സർക്കാരിന് ബാധ്യത ഉണ്ട്. രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിതമായ ഗൂഢാലോചനയും നിസംഗതയും റിപ്പോർട്ട് നടപ്പിലാക്കാതെ ഇരിക്കാനുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു വിഭാഗം ജനങ്ങളോടുള്ള തികഞ്ഞ അവഗണനയും അവഹേളനവുമാണിത്.

കോടികൾ മുടക്കി പഠനം നടത്തിയിട്ട് പൂട്ടി വച്ചിരിക്കുന്ന റിപ്പോർട്ട് ജനങ്ങളിലേക്ക് എത്തിക്കുക,നടപ്പിലാക്കിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Share News