
വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി കത്തോലിക്കാ മാനേജ്മെന്റ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വിഷയങ്ങളുമായി കെ.സി.ബി.സി. പ്രസിഡന്റ് മോറാൻ മോർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ, പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് കത്തോലിക്കാ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന തെറ്റിദ്ധാരണാജനകമായ സർക്കുലറുകളിൽ വരുന്ന നിർദ്ദേശങ്ങൾക്ക് വ്യക്തമായ മാർഗനിർദേശം നൽകുന്നതിനും, മാനേജ്മെന്റുകൾ തയ്യാറാക്കി നൽകിയ ബാക്ക് ലോഗ് സംബന്ധമായ രേഖകൾ പരിശോധിച്ചു എത്രയും വേഗം ഈ വിഷയം പരിഹരിക്കണമെന്നും മുഖ്യമന്ത്രിയോടു നേരിട്ട് അഭ്യർത്ഥിച്ചു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ എല്ലാ ഹൈസ്കൂളുകളിലും ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തിക പുനഃസ്ഥാപിക്കുന്നതിനു നടപടി ഉണ്ടാകണമെന്നും, അനധ്യാപക നിയമനത്തിന് ബിരുദധാരികളെ വരെ നിയമിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു. അൺ എയ്ഡഡ് സ്കൂളുകൾക്കും ഹോസ്റ്റലുകൾക്കും പുതുതായി ഏർപ്പെടുത്തിയ കെട്ടിട നികുതി ഇപ്പോൾ തന്നെ കുട്ടികളുടെ കുറവും, ഫീസ് സംബന്ധമായ പ്രശ്നങ്ങളും കാരണം വഹിക്കാവുന്നതിലും അധികമാണെന്നും കെട്ടിടനികുതിഭാരം പിൻവലിക്കണമെന്നും അഭ്യർത്ഥിച്ചു. കൂടാതെ, ഗവൺമെന്റ് നിർത്തലാക്കിയ വിവിധ സ്കോളർഷിപ്പുകൾക്ക് കേന്ദ്ര പകരമായി കേരളത്തിലെ വിദ്യാർത്ഥികൾക്ക് പുതിയ സ്കോളർഷിപ്പുകൾ ആരംഭിക്കണമെന്നും നിർദ്ദേശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ എൻജിനീയറിങ് കോളേജുകൾ നടത്തിക്കൊ പോകുന്നതിലുള്ള വിഷമതകൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും അഞ്ചിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. അതിൽ പ്രധാനമായി എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇൻഡസ്ട്രിയൽ ഫ്രീ സോണായി പ്രഖ്യാപിക്കണമെന്നും വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിച്ചുകൊണ്ട് മറ്റു രാജ്യങ്ങളിലെ സർവ്വകലാശാലകളുമായി അന്തർദേശീയ സഹകരണം വളർത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
സ്വകാര്യ നേഴ്സിങ് കോളേജുകൾ നടത്തുന്നത് മാനേജ്മെന്റുകളാണെങ്കിലും അവർ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങൾക്കുപോലും ഒരു സീറ്റ് അഡ്മിഷൻ നൽകാൻ സാധിക്കുന്നില്ല എന്ന വിവരവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.സീറോ മലബാർ സിനഡൽ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മെമ്പർ ബിഷപ്പ് മാർ തോമസ് തറയിൽ, സെക്രട്ടറിയും പാലാ രൂപത കോർപ്പറേറ്റ് മാനേജരുമായ ബർക്കുമാൻസ് കുന്നുംപുറം, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട്, നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ബർസാർ റവ. ഫാ. ജോൺ വർഗീസ്, സെന്റ് ഗിറ്റ്സ് കോളേജ് ഡയറക്ടർ ശ്രീ പുന്നൂസ് ജോർജ്, ഷെവ. വി. സി. സെബാസ്റ്റ്യൻ എന്നിവർ മോറാൻ മോർ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായോടൊപ്പം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
(12-04-2023 തിരുവനന്തപുരം.)