വേലിചാടി വരുന്ന കാട്ടുമൃഗത്തേക്കാളും അണപൊട്ടിവരുന്ന മലവെള്ളത്തേക്കാളും കൂടുതൽ ഭയക്കേണ്ടത് മസ്തിഷ്കം മതത്തിനു പണയം വച്ച ഭീകരന്മാരെയാണ് ! അവരാണ് ഈ നാടിന്റെ സമാധാനം തകർക്കുന്ന വിഷപാമ്പുകൾ!

Share News

ഒരു കുട്ടിക്കുറുക്കൻ തന്റെ അച്ഛനോട് പറഞ്ഞു: ”അച്ഛാ എനിക്ക് മനുഷ്യന്റെ മാംസം തിന്നണം!”കുറുക്കൻ ഗ്രാമത്തിലെമ്പാടും പരതിയിട്ടും മനുഷ്യമാംസം കിട്ടിയില്ല ! കിട്ടിയതാവട്ടെ പന്നിയുടെ മാംസവും ! അത് കൊണ്ടു വന്നു കുട്ടിക്കുറുക്കന് കൊടുത്തു . പക്ഷേ കുട്ടിക്കുറുക്കന്‍ അത് കഴിച്ചില്ല . പിന്നീട് കുറുക്കച്ചൻ പശുവിന്റെ മാസം കൊണ്ടുവന്നു. അതും തിന്നാന്‍ കുട്ടിക്കുറുക്കന്‍ വിസമ്മതിച്ചു. മനുഷ്യന്റെ മാംസം തന്നെ വേണമെന്നവന്‍ വാശിപിടിച്ചു.

അന്ന് രാത്രി കുറുക്കച്ചന്‍ പന്നിയുടെ മാംസം മുസ്ലിം പള്ളിയുടെ മുന്‍പിലും പശുവിന്റെ മാംസം അമ്പലമുറ്റത്തും കൊണ്ടു ചെന്നിട്ടു. നേരം വെളുത്തപ്പോഴേക്കും വഴിനീളെ മനുഷ്യന്റെ മൃതശരീരങ്ങള്‍ നിരന്നുകിടക്കുന്നു! ഇഷ്ടം പോലെ മനുഷ്യമാംസവുമായി കുറുക്കച്ചൻ കുട്ടിക്കുറുക്കന്റെ അടുക്കൽ വന്നു.

അത്ഭുതത്തോടെ കുട്ടിക്കുറുക്കൻ ചോദിച്ചു:”അച്ഛാ, ഇത്ര പെട്ടന്ന് ഇത്രമാത്രം മനുഷ്യ മാംസം അച്ഛൻ എങ്ങനെ സംഘടിപ്പിച്ചു ? കുറുക്കച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു : ”മോനെ ഇത് ഭാരതമാണ് ! ഇവിടെ ധരാളം മതഭ്രാന്തന്മാരുണ്ട് ! അല്പം ബുദ്ധി പ്രയോഗിച്ചു ഞാൻ അവരുടെ ഭ്രാന്തൊന്ന് ഇളക്കി. അപ്പോൾ ഇഷ്ടം പോലെ മനുഷ്യ മാംസം കിട്ടി. ”ഒരു കൊച്ചുകുട്ടി വിചാരിച്ചാൽ പോലും എളുപ്പം തകർക്കാവുന്ന വിധം നേർത്തതാണ് നമ്മുടെ രാജ്യത്തെ മതസൗഹാർദ്ദമെന്ന സോപ്പുകുമിള !

വെടിമരുന്നിന് തീ പിടിപ്പിക്കാൻ ഒരു തീപ്പൊരി മതി എന്നതുപോലെ മത തീവ്രവാദികളുടെ വികാരത്തിന് തീകൊളുത്താൻ ഒരു വാക്കോ വാചകമോ ചിത്രമോ ഒരു കൊച്ചു പ്രവർത്തിയോ മതി. കൈപ്പിഴയാണെന്ന് പറഞ്ഞു മാപ്പ് ചോദിച്ചാലൊന്നും തീവ്രവാദികൾ അത് ക്ഷമിക്കില്ല! സോഷ്യൽ മീഡിയ ശക്തമായ ഇക്കാലത്ത് ഒരു തീപ്പൊരി ഇട്ടുകൊടുക്കാൻ ഏതു മത തീവ്രവാദിക്കും കഴിയും . പിന്നെ അത് ആളി കത്തിപ്പടർന്നുകൊള്ളും. എന്റെ മതം മാത്രമാണ് ശരി . അതു മാത്രമാണ് സ്വർഗത്തിലേക്കുള്ള വഴി എന്ന് ചിന്തിക്കുന്നിടത്താണ് അപകടം.

വേലിചാടി വരുന്ന കാട്ടുമൃഗത്തേക്കാളും അണപൊട്ടിവരുന്ന മലവെള്ളത്തേക്കാളും കൂടുതൽ ഭയക്കേണ്ടത് മസ്തിഷ്കം മതത്തിനു പണയം വച്ച ഭീകരന്മാരെയാണ് ! അവരാണ് ഈ നാടിന്റെ സമാധാനം തകർക്കുന്ന വിഷപാമ്പുകൾ!

Courtesy: Binocular

Benny Augustian

Share News