
കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോടൊപ്പം അവലോകനയോഗത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുക്കുകയുണ്ടായി. രോഗപ്രതിരോധത്തിൽ കേരളം നടത്തുന്ന ഇടപെടലുകൾ – വാക്‌സിനേഷൻ, വീട് കേന്ദ്രീകരിച്ചുള്ള ക്വാറന്റൈൻ, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള നിരീക്ഷണം, വിപുലമായ ടെസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ സംഘത്തിന് മുന്നിൽ വിശദമാക്കി. സംസ്ഥാനത്തിന്റെ നടപടികളിൽ കേന്ദ്ര മന്ത്രിയും സംഘവും പൂർണ തൃപ്തി രേഖപ്പെടുത്തി.
കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ പറഞ്ഞു. വാക്‌സിൻ വിതരണത്തിലും ദേശീയ ശരാശരിയെക്കാൾ കേരളം മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നെഗറ്റീവ് വാക്‌സിൻ വേസ്‌റ്റേജ് മാതൃകാപരമാണെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പരാമർശിച്ചതായും കേന്ദ്രമന്ത്രി പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി.
കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ആരോഗ്യ സംഘം വളരെ അനുഭാവത്തോടെ സ്വീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.