
യുഡിഎഫിൽ പാളിച്ചകൾ ഉണ്ടായി: ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ധിത വീര്യത്തോടെ പോരാടും. പാളിച്ചകള്‍ പരിശോധിക്കും. ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങള്‍ കാര്യങ്ങള്‍ കണ്ണുതുറന്നുകാണണം. തങ്ങള്‍ വിജയത്തില്‍ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും അദ്ദേഹം യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അനുസരിച്ച് വിജയം പ്രതീക്ഷിച്ചിരുന്നു. അത് ലഭിച്ചില്ല എന്നതില്‍ വിഷമമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പയിനുകള്‍ക്ക് പരിമിതിയുണ്ടായിരുന്നു. പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ യുഡിഎഫിന് പല രംഗങ്ങളിലും പരിമിതികളുണ്ടായിരുന്നു. കേരളത്തിന്റെ പൊതു രാഷ്ട്രീയം പ്രതിഫലിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പിന് സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെട്ടിട്ടില്ല. ഇത് ചീപ്പായിപ്പോയി.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യാൻ പാടില്ലാത്തതാണ് ഇത്. കേരളത്തിലെ ജനം ഇത് മനസിലാക്കും. ശരിയായ രീതിയിൽ ജനം ഇതിന് മറുപടി നൽകും. തങ്ങളുടെ മുന്നണികാര്യം തങ്ങൾ തീരുമാനിച്ചോളാം, പിണറായിയുടെ ഉപദേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് പരസ്യ പ്രസ്താവന വിലക്കാന്‍ നിര്‍ദേശിച്ചത്.
ചെന്നിത്തലയ്ക്കു പുറമേ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.