നന്മയുള്ളവരായിരിക്കുന്നത് അപകടമെന്ന് ചൊല്ലുന്ന ഈ സിനിമക്ക് കുട്ടികളെ കൊണ്ട്‌ പോലും കൈയ്യടിപ്പിക്കുകയാണ്.

Share News

തിന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ചലച്ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്.

നന്മ അതി ദയനീയമായി പരാജയപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. നല്ല ജഡ്ജിയും, നല്ല ഡോക്ടറും, നല്ല പോലീസ് ഓഫിസറും, നല്ല വക്കീലുമൊക്കെ തോറ്റ് തൊപ്പിയിടുന്നു. കഷ്ടപ്പെടുന്നു. ഇതാണ് എപ്പോഴും സംഭവിക്കുന്നതെന്ന മൈൻഡ് സെറ്റിലേക്ക് പോകുന്ന ഒരു പൊതു ബോധത്തെ കുറിച്ച് ആലോചിച്ച് നോക്കുക. ഇതൊക്കെ സിനിമയല്ലേയെന്ന ന്യായം പറയാം. ആവിഷ്‌ക്കാര മികവ് കൊണ്ട്‌ മുകുന്ദനോട് തോന്നേണ്ട വെറുപ്പ് , ആരാധനയായി മാറിയാൽ അപകടമാണ്.

നല്ലവനായ ഡോക്ടറിലല്ല, കാശുണ്ടാക്കാൻ എന്ത് തിന്മയും ചെയ്യുന്ന വക്കീലിലാണ് ജീവിതം നിക്ഷേപിച്ചു പലിശ എടുക്കേണ്ടതെന്ന് ചൊല്ലുന്ന കാമുകി കഥാപാത്രവും തിന്മയോടുള്ള ആരാധനക്ക്വിത്തിടുന്നു.

ഡാർക്ക് ഹ്യൂമറിന്റെ മേമ്പൊടിയിട്ട് ക്രൂരമായ ക്രൈമുകൾക്ക് തമാശയുടെ പരിവേഷം നൽകുന്ന ഈ സിനിമ കുട്ടികള്‍ക്ക് പോലും ആസ്വാദ്യമായേക്കാം. മുകുന്ദനുണ്ണി ഹീറോ ആയേക്കാം.

ജ്യൂസിൽ ഉറക്ക ഗുളിക ഇട്ട് ബസ്സപകടം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഉൾപ്പെടെയുള്ള അയാളുടെ എല്ലാ ക്രിമിനൽ പ്രവർത്തികളും മാതൃകാ പെരുമാറ്റങ്ങളാകാം.

ജീവിത വിജയം ഉണ്ടായിയെന്ന ന്യായത്തിൽ ചെയ്യാവുന്ന കാര്യങ്ങളാകും. അങ്ങനെ സിനിമയിൽ പറയുന്നുമുണ്ടല്ലോ?

ഇത്രയേറെ ക്രൈമുകൾ കാട്ടുന്ന സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് നൽകിയതിൽ അത്ഭുതം തോന്നുന്നു. നന്മയുള്ളവരായിരിക്കുന്നത് അപകടമെന്ന് ചൊല്ലുന്ന ഈ സിനിമക്ക് കുട്ടികളെ കൊണ്ട്‌ പോലും കൈയ്യടിപ്പിക്കുകയാണ്.

ഈ സിനിമ ഓ. ടി. ടിയിൽ കാണുമ്പോൾ തെറ്റായ സന്ദേശങ്ങൾ ഇളം മനസ്സിൽ കയറാതിരിക്കാനുള്ള ശ്രദ്ധമാതാ പിതാക്കൾ നൽകിയാൽ നല്ലത്‌. വിമർശനാത്മകമായി സിനിമയുടെ പ്രമേയത്തെയും, സമൂഹിക പ്രത്യാഘാതത്തെയും കുറിച്ച് പറയുന്നത് പഴഞ്ചൻ പരിപാടിയെങ്കിൽ, പഴഞ്ചൻ തന്നെയാണ്.

കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും ഇത് പറയാതെ വയ്യ.

മദ്യം ഉൽപ്പാദിപ്പിക്കുമ്പോൾ കണ്ണ് പോകുന്ന പദാർത്ഥങ്ങൾ ചേർക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്ന ആ ശൈലി മനക്കണ്ണിന് കോട്ടം വരുത്തുന്ന ചേരുവകൾ ചേർക്കുന്ന കാര്യത്തിൽ പല മാധ്യമങ്ങളും പുലർത്താത്ത കാലത്ത്‌ ഇതൊക്കെ ഉണ്ടാകും.

എന്നാലും ആരെങ്കിലും പറയണ്ടേ?നന്മയില്ലാത്തവർ കല്ലെറിയട്ടെ. കൊള്ളാം.

(സി ജെ ജോൺ)

Dr c j john Chennakkattu

Share News