
“കടുത്ത പനി മൂലം ഉമ്മൻ ചാണ്ടി സാറിനെ നൈയാറ്റിൻക്കരയിലെ നിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ ആ മനുഷ്യന് വേണ്ടി ഒരു നിമിഷം പ്രാർഥിക്കാതിരിക്കാൻ എനിക്ക് ആവില്ലല്ലോ.”
ഉമ്മൻ ചാണ്ടിക്ക് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അദ്ദേഹത്തെ കാണുമ്പോൾ – ടീവിയിൽ – തോന്നിയിരുന്നെങ്കിലും അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ അദ്ദേഹം തീരെ അവശനും കാൻസർ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്ന വാർത്തയും അദേഹത്തിന്റെ ആരുമല്ലാത്ത എന്നെ കൂടുതൽ ദുഖിതനക്കുന്നു.
ഉമ്മൻ ചാണ്ടിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കാൻ അവശനായ അദ്ദേഹം തന്നെ ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്നു പറയുന്ന ഗതികേടിലേക്ക് കാര്യങ്ങൾ കൊണ്ടുവന്നു ചേർക്കുന്നതിൽ ഊർജസ്വലത കാണിക്കുന്നവരേ… പ്രവർത്തിക്കുന്നവരെ.. ദയവു വിചാരിച് അദ്ദേഹത്തിന് കുറച്ചു സ്വൈര്യം കൊടുക്കൂ!
ഓർമവന്ന നാൾ മുതൽ കേട്ട് തുടങ്ങിയോ എന്ന് സംശയം ഇപ്പോഴും ഉണ്ട്.. ഉമ്മൻ ചാണ്ടി എന്ന പേരും പുതുപ്പള്ളി എന്ന സ്ഥലനമാവും. തന്റെ നല്ല നാളുകൾ റബ്ബർ ബോർഡിൽ ജോലി ഉണ്ടായിരുന്ന അച്ഛൻ പുതുപ്പള്ളിയെ കുറിച്ചും ഉമ്മൻ ചാണ്ടിയെ കുറിച്ചും പറയുന്നത് സ്കൂൾ പഠന കാലം മുതൽ ഞാൻ കേട്ടിരിക്കുന്നു. രാത്രിയിൽ വൈകി കോട്ടയത്ത് നിന്നും ബസ്സിൽ ചങ്ങനാശേരിയിൽ എത്തുന്ന അച്ഛൻ പലപ്പോഴും ഉമ്മൻ ചാണ്ടി ബസ്സിൽ ഉണ്ടായിരുന്ന കാര്യം പറയുമായിരുന്നു. അദ്ദേഹം തിരുവനതപുരത്തേക്കുള്ള യാത്രയിൽ ആവും അപ്പോൾ. നാൽപതോളം വർഷങ്ങൾ മുൻപുള്ള കാര്യങ്ങൾ ഇന്നലെ രാത്രി ഞാൻ ഓർത്തുപോയി.
1993 ൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് ആശങ്കാകുലനായി ദിവസങ്ങൾ നീക്കി കഴിയുമ്പോളായിരുന്നു വെറുതെ അപേക്ഷിച്ച ഒരു കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സിന് പുതുപ്പള്ളിയിൽ ഐ എച് ർ ഡി ഇ ആദ്യമായി തുടങ്ങിയ പി ജി ഡി സി എ ക്ക് അഡ്മിഷൻ കിട്ടിയത്. അന്ന് അവിടുത്തെ പഞ്ചായത്ത് സ്കൂളിലെ രണ്ടു മുറികളിലായിരുന്നു ഞാനും എന്നെപോലെ കമ്പ്യൂട്ടർ ആദ്യമായി കാണുന്ന സഹപാഠികളും ഒരു വർഷം പഠിച്ചത്. ആ ഒരു വർഷം ആഴ്ചയിൽ ആറു ദിവസവും പുതുപ്പള്ളിയിൽ ആയിരുന്നു പകലുകൾ ചിലവിട്ടിരുന്നത്. പ്രധാന അദ്ധ്യാപകനായിരുന്ന പുതുപ്പള്ളിക്കാരൻ സജി സാർ ഉമ്മൻ ചാണ്ടിക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ആദ്യ ദിവസം ക്ലാസ്സ് തുടങ്ങിയത്. ആ സ്ഥാപനം പുതുപ്പള്ളിയിൽ തുടങ്ങാൻ ഉമ്മൻ ചാണ്ടി സാറിന്റെ പ്രയത്നം മറക്കുവാൻ പാടില്ല എന്നദ്ധേഹം പറഞ്ഞത് ഓർക്കുന്നു.
ആദ്യ ദിവസങ്ങളിൽ പ്രൈവറ്റ് ബസ്സ് ഉടമകൾ ഞങ്ങൾ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിഷേധിച്ചു. പുതുപ്പള്ളിയിൽ പുതുതായി ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയതായി ബസ് ഉടമകൾ അറിഞ്ഞിരുന്നില്ല. അന്ന് ചങ്ങനാശേരിയിൽ നിന്നും പുതുപ്പള്ളിയിൽ വരെ ഒന്നര രൂപയോളം ബസ്സ് കൂലി വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഞങ്ങൾ കൂട്ടമായി പുതുപ്പള്ളിയിലുള്ള ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. അടുത്ത ദിവസം മുതൽ ഞങ്ങൾക്ക് കോൺസെഷൻ ലഭിച്ചു തുടങ്ങി. ഒന്നര രൂപ ഇരുപത്തഞ്ചു പൈസയായി കുറഞ്ഞു. അവിടുത്തെ പഠനം കഴിഞ്ഞ് 1994 ൽ ഞാൻ ബോംബയിൽ വന്നു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങൾ പിന്നെ വാർത്തകളായി മാത്രം ഞാൻ അറിഞ്ഞുപോന്നു.
**
2001 ലെ ജനുവരി മാസം. ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. അതിന്റെ പിറ്റേദിവസം ആറു മാസം പ്രായമായ എന്റെ മകന്റെ ചോറൂണ് ആയിരുന്നു.അന്നുച്ചയ്ക്ക് ഞാനും ഭാര്യയും, ആറു മാസക്കാരൻ മകനും കൊല്ലത്തു നിന്നും ട്രെയിനിൽ ചങ്ങനാശേരിയിൽ വന്നിറങ്ങുന്നു. മകന് പാല് കൊടുക്കാൻ ഞങ്ങൾ പ്ലേറ്റുഫോnത്തിലെ വൃക്ഷതണലിലേക്ക് നീങ്ങി നിൽകുമ്പോൾ ട്രെയിൻ നീങ്ങുകയായിരുന്നു. പുറകിലേതോ ബോഗിയിൽ നിന്നും ഇറങ്ങിയ ഉമ്മൻ ചാണ്ടി സാർ ഒറ്റയ്ക്ക് പ്ലാറ്റഫോറത്തിലൂടെ നടന്നു വരുന്നത് ഞാൻ കണ്ടു. വെയിലിനു മറ പിടിച്ചു അദ്ദേഹം ഒരു മടക്കിയ പത്രം തലയ്ക്ക് മീതെ പിടിച്ചിരുന്നു. മറ്റു യാത്രക്കാർ എല്ലാവരും പ്ലേറ്റുഫോറം കടന്ന് പോയിക്കഴിഞ്ഞിരുന്നു. പ്ലേറ്റുഫോറത്തിലെ ആ മരത്തണലിൽ അപ്പോൾ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൂരെ നിന്നും നടന്നു വരുന്ന ആൾ ഉമ്മൻ ചാണ്ടി ആണെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ അടുത്ത് നടന്നെത്തിയപ്പോൾ ഞങ്ങൾ അദ്ദേഹത്തെ നോക്കി നിന്നു. നമസ്കാരം സാർ. ഞാൻ പറഞ്ഞു. അദ്ദേഹം ഒന്നു പുഞ്ചിരിച്ചു. ഞങ്ങളുടെ അടുത്ത് നിന്നു. മകന്റെ കുഞ്ഞു കാൽവിരലിൽ പിടിച്ചു കുലുക്കി. വിശേഷങ്ങൾ ചോദിച്ചു. ബോംബയിൽ ആണ് താമസം. അവധിക്ക് വന്നതാണ്. നാളെ മകന്റെ ചോറുണ്ണാണ് എന്നൊക്കെ ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. എല്ലാം പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം കേട്ടു നിന്നു. എന്നിട്ട് ഞങ്ങളോട് യാത്ര പറഞ്ഞു അദ്ദേഹം നടന്നു പോയി.
**
2004 ൽ ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിൽ ഖിന്നന്നായി എ കെ ആന്റണി രാജീവയ്ക്കുന്ന നാളുകൾക്കു മുൻപ് ഒരു ദിവസം നാട്ടിൽ ഉണ്ടായിരുന്ന ഞാൻ കൊല്ലത്തു പോകാൻ ചങ്ങനാശേരിയിൽ റെയിൽവേ സ്റ്റേഷനിൽ നിൽകുമ്പോൾ ഉമ്മൻ ചാണ്ടി സാറും സഹധർമിണിയും അവിടെ കാറിൽ വന്നിറങ്ങി. അന്ന് ട്രെയിൻ വൈകി വരുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. പ്ലാറ്റുഫോറത്തിലെ വെയിൽ ഒഴിവാക്കികൊണ്ട് ഞാനും മറ്റു യാത്രകരോടൊപ്പം ടിക്കറ്റ് കൗണ്ടറിനടുത്തു നിൽക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി സാറും ഭാര്യയും അവിടെ വന്നു നിന്നു. ചിലർ സാറിനോട് നമസ്കാരം പറഞ്ഞു. എപ്പോഴോ കണ്ണുകൾ ഉടക്കിയപ്പോൾ ഞാനും ഒന്നു പുഞ്ചിരിച്ചു. ഉമ്മൻ ചാണ്ടി സാറും ചിരിച്ചു. കുറച്ചു കഴിഞ്ഞ് സ്റ്റേഷൻ മാസ്റ്റർ വന്നു ഉമ്മൻ ചാണ്ടി സാറിനെയും ഭാര്യയെയും സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വന്നിരിക്കാൻ അവരെ ക്ഷണിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് എന്നെ കടന്നു പോകുമ്പോൾ ഒരു നിമിഷം നിന്ന ഉമ്മൻ ചാണ്ടി സാർ എന്റെ തൊളിൽ തട്ടി ചോദിച്ചു “ബോംബെയ്‌ക്കാരന്.. സുഖം അല്ലേ..”. ഞാൻ അത്ഭുതപെട്ടുപോയി. സാർ എന്നെ ഓർക്കുന്നു എന്നോർത്തു ഞാൻ ഞെട്ടിപ്പോയി. എനിക്ക് പരിസരബോധം വന്നപ്പോൾ അദ്ദേഹവും സഹധർമിണിയും നടന്നകന്നിരുന്നു.
**
ഇന്ന് രാവിലെ നമ്മുടെ അഡ്മിൻ വിനോദ് പണിക്കരുടെ പോസ്റ്റ് കണ്ടപ്പോൾ ഇത്രയും എഴുതി പോയി.കടുത്ത പനി മൂലം ഉമ്മൻ ചാണ്ടി സാറിനെ നൈയാറ്റിൻക്കരയിലെ നിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ ആ മനുഷ്യന് വേണ്ടി ഒരു നിമിഷം പ്രാർഥിക്കാതിരിക്കാൻ എനിക്ക് ആവില്ലല്ലോ.

Jayasankar Sankaranarayanan
ഈയൊരു ജനകീയത കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ ആവില്ല മുഖ്യമന്ത്രി ആയിരുന്ന കാലത്തു തിരുവന്തപുരത്തുനിന്നും എല്ലാ ശനിയാഴ്ചയും ട്രെയിനിൽ ചങ്ങനാശ്ശേരിയിൽ ഇറങ്ങി പാതിരാ വരെ പുതുപ്പള്ളിയിലെ വീട്ടിൽ ജനങ്ങളെ കണ്ട് നാട്ടകം ഗസ്റ്റ് ഹൗസില് ഉറങ്ങി അതിരാവിലെ പുതുപ്പള്ളി പള്ളിയിൽ കുർബാനയും കൂടി വൈകുന്നെരം വരെ വീട്ടിലും മണ്ഡലത്തിലും ചിലവിട്ട് വൈകിട്ട് ചങ്ങനാശ്ശേരിയിൽ നിന്നും വേണാടിന് മടക്കം
Gino George (Gino Neelathumukkil Changanassery)