
മധുരമീ ജീവിതം… |ജീവിതങ്ങൾ മധുരമുള്ളതാകുന്നത് എപ്പോഴും സന്തോഷം കൊണ്ടു മാത്രമല്ല… ദുഃഖങ്ങളുടെ നേരത്തു കരം ചേർത്ത് പിടിയ്ക്കാനായി ചിലരൊക്കെ കൂടെയുണ്ടാവുന്നത് കൊണ്ടുകൂടിയാണ്…
ദേ ങ്ങള് താക്കോൽ എടുക്കാൻ മറന്നു…” ഭാര്യ ലിസ താക്കോലെടുത്ത് അയാൾക്ക് നേരെ നീട്ടി… അതൊരു തുടക്കമായിരുന്നു…. താനാരെന്നു പോലും മറന്നു പോകുന്ന അൽഷിമേഴ്സിന്റെ തുടക്കം… പതിയെ പതിയെ അയാളെല്ലാം മറന്നു തുടങ്ങി… മറവികൾ തീർത്ത മതിലിനുള്ളിൽ മുന്നോട്ട് നീങ്ങാനാവാതെ അയാൾ കുഴഞ്ഞു… പീറ്ററെന്ന ആ മനുഷ്യന് വയസ്സപ്പോൾ വെറും അൻപത്തിമൂന്ന്..

വിഷമം വിതച്ചത് ഭാര്യ ലിസിയുടെ ജീവിതത്തിലാണ്… ഒരു ദിവസം, അയാളെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുന്ന വഴിയിൽ, അവളെയും അയാൾ മറന്നു പോവുകയാണ്…. അന്നേരം കാറോടിച്ചിരുന്ന അവൾ വെറുമൊരു ഡ്രൈവർ മാത്രമായി… അപരിചിതയായ ഡ്രൈവറിനോടെന്ന പോലെ അവൾക്കയാൾ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു… വീട്ടിലെത്തിയപ്പോഴാകട്ടെ ഒരു ഡ്രൈവറെ അകത്തേക്ക് ക്ഷണിക്കുന്ന പോലെ അവളെയും അയാൾ ക്ഷണിച്ചിരുത്തി… ഏതൊരു ഭാര്യയും തകർന്നു പോകാവുന്ന നിമിഷങ്ങൾ… വർഷങ്ങളോളം ഒരുമിച്ചു ജീവിച്ച ഭർത്താവിന് ഒരൊറ്റ നിമിഷം കൊണ്ട് താൻ വെറുമൊരു ഡ്രൈവർ മാത്രമായി മാറുന്നു…..
അവൾ തളർന്നില്ല… പരിചരിക്കാൻ വേണ്ടി നിൽക്കുന്ന ഒരാളെപ്പോലെ അയാളുടെ കൂടെ നിന്നു..
ജീവിതത്തിന്റെ ഓർമ്മകളിലേക്കയാളെ തിരികെ കൊണ്ടുവരാൻ അവൾ ആഞ്ഞുശ്രമിച്ചു… പക്ഷെ…. അതൊക്കെ പാഴ്‌വേലയായി…
.മറവിയുടെ ആഴങ്ങളിലേക്ക് ഓരോ ദിവസവും അയാൾ കൂപ്പുകുത്തി… എല്ലാ പ്രതീക്ഷകളും അടഞ്ഞെന്നു കരുതുമ്പോ ഓർക്കാപ്പുറത്ത് തുറക്കുന്ന ചില വാതിലുകളുണ്ട്..
. പൊട്ടിമുളക്കുന്ന പ്രതീക്ഷയുടെ ചില നാമ്പുകൾ ….
ഒത്തിരി സ്നേഹത്തോടെ തന്നെ പരിചരിക്കുന്ന ലിസയോട് ഒരു ദിവസമയാൾ ചോദിച്ചു
“നമുക്കത് ചെയ്താലോ…”
അവൾ തിരികെ ചോദിച്ചു…
“എന്ത് ?”
“നമുക്ക് വിവാഹം കഴിച്ചാലോ?”
ഒരിക്കൽ തങ്ങളുടെ വിവാഹം കഴിഞ്ഞ കാര്യമൊക്കെ അയാൾ മറന്നു പോയിരുന്നു..
.റെഡി എന്ന് പറയാൻ ഒരു നിമിഷം പോലും അവൾക്ക് താമസമുണ്ടായില്ല…അങ്ങനെ മണവാട്ടിയായി അണിഞ്ഞൊരുങ്ങി വീണ്ടുമൊരു വിവാഹം..
കല്യാണത്തിന്റെ അന്ന് അവൾ പറഞ്ഞ വാക്കുകൾ… “ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണ്.. സ്നേഹിക്കുന്നൊരാളെ രണ്ടു പ്രാവശ്യം വിവാഹം കഴിക്കാൻ പറ്റി…”
ഒരു കാര്യം കൂടെ കൂട്ടിച്ചേർത്തു… വിവാഹ ചുംബനത്തിനു ശേഷം അവളുടെ കാതിൽ അയാൾ പറഞ്ഞൊരു കാര്യം… “നന്ദി… ഇങ്ങനെ എന്റെ കൂടെ നിൽക്കുന്നതിന്…”
പ്രതീക്ഷിച്ചതൊന്നും കിട്ടാതാവുമ്പോഴും വീണ്ടും ആവോളം കൊടുക്കാൻ കഴിയുന്നതിന്റെ പേരാണ് സ്നേഹമെന്നു തോന്നുന്നു….
ഈ സംഭവം വീണ്ടും ഓർമ്മയിലേക്കെത്താൻ കാരണമൊന്നുണ്ട്…

മധുരം എന്നൊരു കൊച്ചുസിനിമ… മിന്നലടിച്ച ഷിബുവിന്റെ പ്രണയത്തെ വാഴ്ത്തിപ്പാടുന്ന സ്റ്റാറ്റസുകളിട്ടവരിൽ പലരും കാണാതെ പോയൊരു യഥാർത്ഥ സ്നേഹത്തിന്റെ ചിത്രം… പറ്റുമെങ്കിൽ കാണുക...
പതിഞ്ഞ താളത്തിൽ പോകുന്ന ചിത്രം ഇടക്ക് ചിലപ്പോൾ നിങ്ങളിൽ വിരസത ഉണർത്തിയേക്കാം… പക്ഷെ അവസാനം വരെ കാണുക…. കണ്ണുകൾ നിറയാതെ എത്ര പേർക്കത് കണ്ടു തീർക്കാനാകും എന്നറിയില്ല…
മാഞ്ചുവട്ടിലെ പ്രേമപ്പാട്ടുകളും റെസ്റ്റോറെന്റിലെ പ്രണയഗാനങ്ങളുമെല്ലാം കടന്നു പോകും… പിന്നെയാണ് ജീവിതം, അതിന്റെ അപ്പുറത്താണ് യാഥാർത്ഥസ്നേഹമെന്നൊക്കെ പറയാതെ പറയുന്നുണ്ട്…
. കൂടുതൽ കുറിക്കുന്നില്ല ആ സിനിമയേക്കുറിച്ച്… അത് കാണലിന്റെ ആകാംക്ഷക്ക് പരിക്കേൽപ്പിച്ചേക്കും…
ജീവിതങ്ങൾ മധുരമുള്ളതാകുന്നത് എപ്പോഴും സന്തോഷം കൊണ്ടു മാത്രമല്ല… ദുഃഖങ്ങളുടെ നേരത്തു കരം ചേർത്ത് പിടിയ്ക്കാനായി ചിലരൊക്കെ കൂടെയുണ്ടാവുന്നത് കൊണ്ടുകൂടിയാണ്..

.റിന്റോ പയ്യപ്പിള്ളി
NB: പീറ്ററിനെയും ലിസയുടെയും വിവാഹത്തെക്കുറിച്ചുള്ള ഒരു ന്യൂസ് സ്റ്റോറി