മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം

Share News

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം

കേരളത്തിന്റെ റേഡിയോ ചരിത്രം ആരംഭിക്കുന്നത് 1937 സെപ്റ്റംബർ 30 നാണ്. അന്നത്തെ തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് റേഡിയോ സ്റ്റേഷൻ ആരംഭിക്കാൻ അനുമതി ലഭിച്ചത്. 1943 മാർച്ച് 12ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യ റേഡിയോസ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്ന് അഞ്ച് കിലോവാട്ട് ശക്തി മാത്രമുണ്ടായിരുന്ന മീഡിയം വേവ് ട്രാൻസ്മിറ്റർ കുളത്തൂരിലാണ് സ്ഥാപിച്ചു.

തിരുവനന്തപുരം നിലയത്തിന്റെ സ്റ്റുഡിയൊ പഴയ എം. എൽ. എ. ക്വാർട്ടേഴ്സിലായിരുന്നു തുടങ്ങിയത്. ആ സമയത്ത് വെള്ളിയാഴ്ചകളിൽ 2 മണിക്കൂർ സമയത്തേക്കു മാത്രമായിരുന്നു പ്രക്ഷേപണം.

പിന്നീട്,ആഴ്ചയിൽ 4 ദിവസങ്ങളായി പ്രക്ഷേപണ സമയം വർദ്ധിപ്പിച്ചു.1949ലെ പുതുവർഷത്തിലാണ് മലയാള വാർത്താ പ്രക്ഷേപണ ചരിത്രം ആരംഭിക്കുന്നത്. ഡൽഹി ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിലെ ഒൻപതാം നമ്പർ സ്റ്റുഡിയോയിൽ ഓൺ എയർ എന്ന സിഗ്നൽ ലൈറ്റ് മിന്നിയതോടെ മലയാളികൾക്കും സ്വന്തം ഭാഷയിൽ റേഡിയോ അനുഭവം സാദ്ധ്യമായി.

അന്നുമുതൽ കെ. പത്മനാഭൻ നായരുടെ ശബ്ദത്തിൽ കേരളത്തിൽ ദേശീയ അന്തർദേശീയ വാർത്തകൾ മലയാളത്തിൽ കേട്ടു തുടങ്ങി.അന്ന് കേരളത്തിൽ തിരുവിതാംകൂർ രാജാവിന്റെ ട്രിവാൻഡ്രം റേഡിയോ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്.

ഈ നിലയത്തിൽ സ്വന്തമായി ഇംഗ്ലീഷ്, മലയാളം വാർത്താ പ്രക്ഷേപണമുണ്ടായിരുന്നതിനാൽ ഡൽഹിയിൽ നിന്നുള്ള ദേശീയ വാർത്തകൾ റിലേ ചെയ്തില്ലായിരുന്നുവെന്നും രേഖകളിലുണ്ട്.പിന്നീട് മലബാർ പ്രവിശ്യയുടെ ആസ്ഥാനമായ മദിരാശിയിലെ ആകാശവാണി നിലയത്തിൽ നിന്ന് ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്ത റിലേ ചെയ്തതോടെയാണ് മലയാളികൾ മുഴുവനായും ആദ്യമായി സമ്പൂർണമായ വാർത്ത കേൾക്കാൻ തുടങ്ങിയത്.

അതിന് അഞ്ചു വർഷം മുൻപ് രണ്ടാം ലോക മഹാ യുദ്ധത്തെക്കുറിച്ചുള്ള വാർത്തകളും, അറിയിപ്പുകളുമടങ്ങിയ പ്രത്യേക പ്രക്ഷേപണം മദിരാശി നിലയത്തിൽ നിന്ന് എല്ലാ ദിവസവും വൈകീട്ട് ‘ലോക വാർത്ത’ എന്ന പേരിൽ പ്രക്ഷേപണം ചെയ്തതായും ചരിത്രത്തിലുണ്ട്.

1950ൽ ട്രിവാൻഡ്രം റേഡിയോ നിലയം ആകാശവാണിയുടെ ഭാഗമായതോടെ, ഇവിടെ നിന്നും ഡൽഹി വാർത്തകൾ റിലേ ചെയ്തു തുടങ്ങി. ഇത് മലയാളികൾക്കിടയിൽ ആകാശവാണി വാർത്തകൾക്ക് വൻ സ്വീകാര്യത നേടിക്കൊടുക്കാൻ കാരണമായി.1950 ഏപ്രിൽ ഒന്നിന് തിരുവനന്തപുരം ആകാശവാണി നിലയം നിലവിൽ വന്നതിന് ശേഷം അവിടെ നിന്നായിരുന്നു ആദ്യകാല വാർത്താ പ്രക്ഷേപണം.

‘ആകാശവാണി, തിരുവനന്തപുരം, കോഴിക്കോട്. പ്രാദേശിക വാർത്തകൾ വായിക്കുന്നത് ബാലരാമൻ’ അങ്ങനെയായിരുന്നു പത്ത് മിനറ്റ് ദൈർഘ്യമുള്ള പ്രാദേശിക വാർത്തകൾ ആരംഭിച്ചത്.

ആദ്യ വാർത്താ സംഘത്തിൽ പി. സനാതനനായിരുന്നു ന്യൂസ് എഡിറ്റർ. ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായിരുന്ന കെ.എൻ.ദാമോദരൻ നായർ സബ് എഡിറ്ററും, ‘മാതൃഭൂമി’യിൽ നിന്ന് രാജിവച്ച്, സെൻട്രൽ ഇൻഫർമേഷൻ സർവിസിൽ ചേർന്ന പി. ചന്ദ്രശേഖരൻ റിപ്പോർട്ടറും.കെ. പത്മനാഭൻ നായർ, വി. ബാലരാമൻ, സി. രാമൻകുട്ടി നായർ എന്ന രാമൻകുട്ടി, ഓംചേരി എൻ.എൻ പിള്ള, റോസ്‌കോട്ട് കൃഷ്ണ പിള്ള, കോൺസ്റ്റന്റ്റെയ്ൻ, സത്യേന്ദ്രൻ (ജി. സത്യേന്ദ്രൻ നായർ), ഗോപൻ (എൻ. ഗോപിനാഥൻ നായർ), പ്രതാപൻ (എൽ. പ്രതാപവർമ്മ), വെൺമണി വിഷ്ണു, ശ്രീകുമാർ, ടി.എൻ.സുഷമ, ശ്രീകണ്ഠൻ, ഹക്കിം കൂട്ടായി, അനിൽ ചന്ദ്രൻ, സുഷമ വിജയലക്ഷ്മി, ശ്രീദേവി ഗോപിനാഥ് എന്നിവരും വാർത്താവതാരകരായി. വി.കെ.എന്നും ഒ.വി.വിജയനും വാർത്ത വായിച്ചിരുന്നു.

1950മെയ് 14ന് ആകാശവാണി കോഴിക്കോടും പ്രക്ഷേപണം ആരംഭിച്ചു.കൊച്ചി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വാർത്തകൾ കൂടി മുന്നിൽ കണ്ടായിരുന്നു കോഴിക്കോട്ട് പ്രാദേശിക വാർത്താ വിഭാഗം തുടങ്ങാനുള്ള തീരുമാനം.ആദ്യ വാർത്താ സംഘത്തിൽ സബ് എഡിറ്റർ കെ.ഗോപിനാഥ്, റിപ്പോർട്ടറായി വി.കെ.മൊയ്തീൻ കോയയുമായിരുന്നു. പിന്നീട് വാർത്ത വായിക്കാൻ ഡൽഹി നിലയത്തിൽ നിന്ന് എം. രാമചന്ദ്രനെത്തി. തുടർന്ന്, കോഴിക്കോട്ടുകാരിയായ സി.പി ജയലക്ഷ്മി, എ.പി അച്യുതൻകുട്ടി, രത്നാഭായ്, വെണ്മണി വിഷ്ണു, കെ. ശ്രീകണ്ഠൻ നായർ എന്ന ശ്രീകണ്ഠൻ, കെ. രത്നമ്മ, കാപ്പിൽ വി. സുകുമാരൻ, വി. നാരായണൻ, അബ്ദുള്ള നന്മണ്ട തുടങ്ങി ഇപ്പോൾ അനിൽ ചന്ദ്രൻ, ഹക്കീം കൂട്ടായി എന്നിവരിൽ എത്തിനിൽക്കുന്നു അര നൂറ്റാണ്ട് കാലത്തിനിടയിലെ കോഴിക്കോട് നിലയത്തിലെ വാർത്താ അവതാരകരുടെ പട്ടിക.

സി.വി ബാലകൃഷ്ണൻ, കാലിക്കറ്റ് സർവ്വകലാശാല പി ആർ ഒയായി വിരമിച്ച സക്കറിയ തുടങ്ങിയ കാഷ്വൽ വാർത്താ അവതാരകരും ദീർഘകാലം റേഡിയോ പ്രേക്ഷകരുടെ മനസിൽ നിലകൊണ്ടു.മലയാള സാഹിത്യത്തേയും കലയേയും സിനിമയേയും സംഗീതത്തേയും സമ്പന്നമാക്കിയ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച ഇടമാണ് ആകാശവാണി.

ഉറൂബ് എന്ന പ്രശസ്ത നോവലിസ്റ്റിന്റേയും തിക്കോടിയൻ എന്ന അതുല്യനാടകകൃത്തിന്റേയും വളർച്ച ആകാശവാണിയുടെ കുടക്കീഴിലായിരുന്നു.കവിതാരംഗത്തുനിന്ന് അക്കിത്തം, എൻ.എൻ കക്കാട്, ഗാനരചനാരംഗത്തുനിന്ന് പി. ഭാസ്‌കരൻ, ശാസ്ത്രീയ സംഗീത രംഗത്തുനിന്ന് ജി.എസ് ശ്രീകൃഷ്ണൻ, കലാനിപുണരും പണ്ഡിതരുമായ പി.വി കൃഷ്ണമൂർത്തി, ഇ.എം.ജെ വെണ്ണിയൂർ എന്നിവരാണ് ആദ്യകാലത്ത് ആകാശവാണിയെ സാംസ്‌കാരിക സമ്പന്നമാക്കിയത്.എസ്.കെ പൊറ്റെക്കാട്ട്, പി. കുഞ്ഞിരാമൻ നായർ, എം.ടി വാസുദേവൻ നായർ, കെ.എ കൊടുങ്ങല്ലൂർ, യു.എ ഖാദർ, വിനയൻ, വി.കെ.എൻ, എൻ.വി കൃഷ്ണവാരിയർ, കോഴിക്കോട് അബുൽ ഖാദർ, ശാന്ത പി. നായർ, കോഴിക്കോട് പുഷ്പ, ഗായത്രി ശ്രീകൃഷ്ണൻ, ജാനമ്മ ഡേവിഡ്, രേണുക, കെ.പി ബ്രഹ്‌മാനന്ദൻ നിരവധി പേരാണ് ആകാശവാണിയിലൂടെ മലബാറിന്റെ സാംസ്‌കാരിക രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ചവർ.

ജൂനിയർ സ്‌ക്രിപ്റ്റ് റൈറ്ററായി ആകാശവാണിയിലെത്തി മലയാളത്തിന്റെ പ്രിയ കവിയായ പി.പി ശ്രീധരനുണ്ണി, ആകാശവാണിയിൽ അനൗൺസറായി പിന്നീട് ചലച്ചിത്ര പിന്നണി ഗായകനായി മാറിയ കെ.പി ഉദയഭാനു, അസാധാരണ വശ്യശക്തിയുള്ള ശബ്ദംകൊണ്ട് ലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനസിൽ ഇന്നും ജീവിക്കുന്ന കെ. തറുവയി എന്ന ഖാൻ കാവിൽ, എം. പുഷ്പകുമാരി, രാജം കെ. നായർ, തുടങ്ങി എത്രയോ കലാകാരൻമാരുടെ വിളനിലമായിരുന്നു ആകാശവാണി.

മലയാള സംഗീത ലോകത്ത് ലളിതഗാനം എന്ന ആശയത്തിന് വിത്തു പാകിയ കെ. രാഘവൻ മാസ്റ്റർ, കെ. പത്മനാഭൻ, പി. ഭാസ്‌കരൻ തുടങ്ങിയ ആകാശവാണിയിലെ അതുല്യ പ്രതിഭകളായിരുന്നുവെന്നും ചരിത്രരേഖകളിൽ കാണാം.

നാഗവള്ളി ആർ. എസ്. കുറുപ്പ്, വീരരാഘവൻ നായർ, കേശവദേവ്, ജി. ശങ്കരക്കുറുപ്പ്, ജി. വിവേകാനന്ദൻ, ജഗതി എൻ കെ ആചാരി, എസ്. രാമൻകുട്ടി നായർ, ടി. പി. രാധാമണി, സതീഷ് ചന്ദ്രൻ, കെ. ജി. ദേവകിയമ്മ, സി. എസ്. രാധാദേവി, മടവൂർ ഭാസി, എസ്. രമേശൻ നായർ, പി. പത്മരാജൻ തുടങ്ങിയവർ തിരുവനന്തപുരം നിലയത്തിൻ്റെ ശബ്ദമായവരാണ്.

മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്ന കേരളത്തിലെ ഭാഷാ വൈജാത്യങ്ങളെ മറികടക്കുന്ന ഏകീകൃതമായൊരു ഭാഷാശൈലി രൂപപ്പെടുത്തിയെടുത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് ആകാശവാണിയും വാർത്തകളുമാണ്. പ്രാദേശികമായ പദങ്ങൾക്കും, ശൈലികൾക്കും, ഉച്ചാരണങ്ങൾക്കും പകരം എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യമായ മാനക ഭാഷ രൂപപ്പെടുത്തിയത് റേഡിയോ അനൗൺസ്മെന്റുകൾ, പ്രഭാഷണങ്ങൾ, വാർത്തകൾ എന്നിവയിലൂടെയായിരുന്നു.

1957 ജനുവരി ഒന്നിനായിരുന്നു തൃശൂർ നിലയം പ്രക്ഷേപണം തുടങ്ങിയത്. അക്കിത്തം, മാടമ്പ് കുഞ്ഞിക്കുട്ടൻ, കോവിലൻ, കെ. വി. മണികണ്ഠൻ, കൗസല്യ, എം. തങ്കമണി, എൻ. കെ. സെബാസ്റ്റ്യൻ എന്നിവർ തൃശൂർ നിലയത്തെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചു. 1989 ഒക്ടോബർ ഒന്നിന് കൊച്ചി നിലയവും, 1991 മെയ് 4ന് കണ്ണൂർ നിലയവും ആരംഭിച്ചു.

1994 ഫെബ്രുവരി 23ന് ദേവികുളത്തു നിന്നും 2006 ജനുവരി 26ന് മഞ്ചേരിയിൽ നിന്നും ആകാശവാണി ജനങ്ങളിലേക്ക് എത്തി തുടങ്ങി.1980 കളിൽ ടെലിവിഷന്റെ വരവും അതിനാഗരികമായ ഒരു സംസ്‌കാരത്തിന്റെ കടന്നുകയറ്റവും ആകാശവാണിക്കു മങ്ങലുണ്ടാക്കിയെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തോടെ എഫ്.എം നിലയം സ്ഥാപിച്ചതോടെ റേഡിയോ വീണ്ടും ജനകീയമായി. റിയൽ എഫ്.എം, അനന്തപുരി എഫ്.എം, മഞ്ചേരി എഫ്.എം, കേരളത്തിൽ കൊച്ചിയടക്കം പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൻബോ എഫ്.എം എന്നീ ചാനലുകളിലൂടെ കൂടുതൽ എന്റർടെയിൻമെന്റ് പരിപാടികൾ കൂടി വന്നതോടെ ജനകീയതയിലേക്ക് ആകാശവാണി വീണ്ടും വളർന്നു.

അത് ആകാശവാണിയുടെ രണ്ടാം പിറവിയായിരുന്നു.കാലക്രമത്തിൽ റേഡിയോ പ്രക്ഷേപണാവകാശം സ്വകാര്യ മേഖലയ്ക്കും സർക്കാർ നൽകി. സംസ്ഥാനത്തെ പ്രഥമ കമ്മ്യൂണിറ്റി റേഡിയോ 2006 മെയ് ഒന്നിന് ആരംഭിച്ചു. റേഡിയോ അലകൾ എന്നായിരുന്നു ഈ കമ്മ്യൂണിറ്റി റേഡിയോയുടെ പേര്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്. എം. റേഡിയോ സ്റ്റേഷൻ റേഡിയോ മാംഗോ 91.9 എന്ന പേരിൽ 2007 നവംബർ 29ന് കോഴിക്കോട് പ്രവർത്തനമാരംഭിച്ചു.

പിന്നീട് സ്വകാര്യ എഫ് എം റേഡിയോകളുടെ ഒരു പ്രക്ഷേപണ വിപ്ലവത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. നിലവിൽ സംസ്ഥാനത്ത് 33 സ്വകാര്യ എഫ് എം, കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിച്ചു വരുന്നു. ചുരുക്കത്തിൽ റേഡിയോ മലയാളിയുടെ നിത്യജീവിതത്തിൻ്റെ ഭാഗമാണ്.

ജലീഷ് പീറ്റർ

2You and 1 other

Share News