തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു.

Share News

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു. കേരളത്തിലെ ഗോത്രവര്‍ഗ്ഗ ജനതയുടെ സംഗീതപാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ ‘പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം’ എന്ന ഇത്തവണത്തെ ദിനാചരണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തത്.

ഗോത്രജനതയുടെ അമൂല്യമായ സംസ്കാരവും അറിവുകളും പ്രാധാന്യത്തോടെ കാണുവാനും അവ വരും തലമുറയിലേയ്ക്ക് കൂടി പകരുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി ഫലപ്രദമയ നയങ്ങൾ നടപ്പാക്കേണ്ടതുമുണ്ട്.

ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ ഈ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നത്. അതിൻ്റെ ഭാഗമായി ആദിവാസി ജനവിഭാഗത്തിൻ്റെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഭൂമി, പാർപ്പിടം തുടങ്ങിയ നിരവധി ആവശ്യങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ നമുക്ക് സാധിച്ചു.

രാജ്യത്തു തന്നെ ആദ്യമായി ആദിവാസി ക്ഷേമത്തിനായി ജനസംഖ്യാനുപാതത്തെക്കാള്‍ ഉയര്‍ന്ന തുക മാറ്റിവെക്കുന്നരീതിക്ക് തുടക്കമിട്ടത് ഈ സർക്കാരാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ 735 കോടി രൂപയാണ് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി വകയിരുത്തിയത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 57 കോടി രൂപ അധികമാണ്.

വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സമൂഹസൃഷ്ടിക്കായി ഏറ്റവുമധികം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. ആ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണയും സഹകരണവും പൊതുസമൂഹത്തിൽ നിന്നുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ലോക തദ്ദേശീയ ദിനത്തിൻ്റെ പ്രസക്തി മനസ്സിലാക്കി ആ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി ഒരുമിച്ചു നിൽക്കാം.

ഏവർക്കും ആശംസകൾ.

പിണറായി വിജയൻ

Share News