
“….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്?” |അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.

എകദേശം ഇരുന്നൂറിലധികം ഫ്ലൈറ്റ് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ടാകണം. എങ്കിലും ഇപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര വേണ്ടി വരും എന്നത് എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോകത്ത് അപകട സാധ്യത ഏറ്റവും കുറഞ്ഞ യാത്രകൾ ആകാശയാത്രകളാണ് എന്ന തിയറിയൊക്കെ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരഫല പോലെ ഞാൻ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, എന്തോ വിമാനയാത്ര എന്നത് എനിക്ക് ഒരു ദുസ്വപ്നമാണ്.

ആദ്യമായി വിമാന യാത്രകൾ നടത്തിയിരുന്ന കാലത്ത്, ഫ്ലൈറ്റിൽ സൗജന്യമായി ലഭ്യമായിരുന്ന മദ്യം വാങ്ങിക്കുടിച്ച് കിടന്ന് ഉറങ്ങുക എന്നതായിരുന്നു ഫ്ലൈറ്റ് ഭീതിയിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ കണ്ടെത്തിയിരുന്ന സൂത്രം. എന്നാൽ പിന്നീട് ബജറ്റ് എയർ ലൈനുകളൊക്കെ വന്നതോടെ മദ്യം ലഭിക്കാതിരിക്കുകയോ, പണം കൊടുത്ത് വാങ്ങിക്കുടിക്കേണ്ടതോ ആയ ഗതികേട് ഉണ്ടായി. അടുത്തിരിക്കുന്നവരെ മാനിക്കാതെ പണം കൊടുത്ത് മദ്യം വാങ്ങി കുടിക്കുന്നത് ഒരു അന്തസ്സില്ലായ്മയായി തോന്നിയിരുന്നതുകൊണ്ട്, ബോധപൂർവ്വം ഭീതിതമായ യാത്രയുമായി പലപ്പോഴും പൊരുത്തപെടേണ്ടി വന്നു.
ഒരിക്കൽ മാത്രം നെടുമ്പാശ്ശേരിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ, ഇന്നലെ അഹമ്മദാബാദിൽ നടന്നതിന് സമാനമായ ഒരു സാഹചര്യത്തെ നേരിടേണ്ടതായും വന്നു. പൈലറ്റിൻ്റെ അവസരോചിതമായ നടപടികൾ കൊണ്ട് ഒരു വലിയ അപകടം ഒഴിവായി. എങ്കിലും ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറായ ഒരു മലയാളി എന്ന നിലയിൽ എനിക്ക്, ഭീതിയോടെ ഫ്ലൈറ്റ് യാത്രകൾ തുടരേണ്ടി വന്നു.
2020ൽ കോവിഡ് സമയത്ത് ദീർഘകാലം നാട്ടിൽ ചിലവഴിക്കേണ്ടി വന്നപ്പോൾ, ഒരുപാട്, പ്ലെയിൻ ക്രാഷുകളുടെ വീഡിയോകളും, ഫ്ലൈറ്റ് റിസ്ക്ക് സംബന്ധമായ ഹോളിവുഡ് സിനിമകളും ഇരുന്ന് കണ്ടതോടെ, ഇനിയൊരു ഫ്ലൈറ്റ് യാത്ര ജീവിതത്തിൽ വേണ്ട എന്നൊരു തീരുമാനത്തിൽ ഞാൻ എത്തി. കോവിഡ് കഴിഞ്ഞിട്ടും, വീണ്ടും പ്രവാസത്തിലേക്ക് തിരിച്ചു പോകാതിരുന്നതിൻ്റെ കാരണങ്ങളിൽ പ്രമുഖ സ്ഥാനം ഈ ഫ്ലൈറ്റ് ഭീതിക്കുണ്ട്. എങ്കിലും കഴിഞ്ഞ മെയ് മാസത്തിൽ കാശ്മീർ വരെ പോകുന്നതിനായി നാല് ഫ്ലൈറ്റ് യാത്രകൾ നടത്തേണ്ടി വന്നു.

എൻ്റെ ആദ്യ വിമാനയാത്ര കോഴിക്കോട് നിന്നായിരുന്നു. ആദ്യ വിമാനയാത്രയുടെ ഭീതി മറച്ചു വച്ച് ഞാൻ എൻ്റെ സീറ്റിലിരുന്നു. അപ്പോഴതാ… തൊട്ടടുത്ത സീറ്റിൽ എൻ്റെ സമപ്രായക്കാരനായ ഒരാൾ രണ്ടു കൈകളും കുമ്പിൾ പോലെ ചേർത്ത് പിടിച്ച് ഗംഭീരമായ ഒരു പ്രാർത്ഥന നടത്തുന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ ഞാൻ അയാളെ നോക്കി ചിരിച്ചു. അയാൾ എന്നെയും. ടേക്ക് ഓഫ് കഴിഞ്ഞ് വിമാനം മുകളിലെത്തി സ്റ്റേബിൾ ആയപ്പോൾ അയാൾ എന്നോട് ചോദിച്ചു. ഇപ്പോൾ കടലിൻ്റെ മുകളിലൂടെയാണോ പറക്കുന്നത്? ഞാൻ വിൻ്റോയിലൂടെ നോക്കുമ്പോൾ മേഘങ്ങൾ മാത്രമേ കാണുന്നുള്ളൂ. “അതെയെന്ന് തോന്നുന്നു. ” എന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അയാൾ അടുത്ത ചോദ്യം ചോദിച്ചു. “അല്ല ചങ്ങായി….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്? ഞമ്മൾ ഓട്ടോ ഓടിക്കുമ്പോൾ സൈഡ് ഒതുക്കുന്നത് പോലെ ഒതുക്കാൻ ഒരു വകുപ്പില്ലല്ലോ? ഭയത്തിൻ്റെ പാരമ്യത്തിൽ ഇരിക്കുകയാണെങ്കിൽ പോലും, അയാളുടെ ആ ചോദ്യം എന്നെ ചിരിപ്പിച്ചു.
എങ്കിലും എപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര ചെയ്യേണ്ടി വരുമ്പോൾ, അയാളുടെ ആ ചോദ്യം എൻ്റെ കാതിൽ മുഴങ്ങാറുണ്ട്. “ഇതിന് ഒരു ഇഞ്ചൻ കംപ്ലയ്ൻ്റ് വന്നാൽ എവിടെ ഒന്ന് സൈഡാക്കും?”
വിമാന യാത്രകൾ ഏറ്റവും സുരക്ഷിതമായ യാത്രകളാണ് എന്ന് പറയുന്നതുപോലെ, അല്ലെങ്കിൽ അതിനേക്കാൾ കൂടിയ ഗാരൻ്റിയുള്ള വസ്തുതയാണ്, എഞ്ചിനായാൽ ഏത് നിമിഷവും ഒരു കംപ്ലെയ്ൻ്റ് വരാം എന്നതും
അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.

Rajeev Menon