
സിസ്റ്റര്‍അഭയ കേസിൽ : ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനല്‍കുമാര്‍ വിധിന്യായത്തില്‍ പറഞ്ഞു. ശിക്ഷ നാളെ പ്രഖ്യാപിക്കും.
സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, കേസില്‍ കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ വിചാരണയ്ക്കിടെ കൂറുമാറി.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അഭയ. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് െ്രെകംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്പ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിന്‍ വിചാരണയ്ക്കു മുമ്പു മരിച്ചു.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.
പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനില്‍കുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനു വേണ്ടി സിബിഐ പ്രോസിക്യൂട്ടര്‍ എം നവാസ് ഹാജരായി.