ബെനഡിക്ട് XVI മൻ മാർപാപ്പ വിടപറയും മുൻമ്പ്. | തൻ്റെ സ്ഥാനതൃാഗം തനിക്ക് വേണ്ടിയല്ല സഭയ്ക്കു വേണ്ടിയാണെന്ന അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ നിന്നും യഥാർത്ഥ കാരണം കൂടുതൽവ്യക്തമാവുകയും ചെയ്തു.

Share News

സഭയുടെ രാജകുമാരന്മാരിൽ ഏറെ തിളങ്ങി നിന്ന കർദ്ദിനാൾ റാറ്റ് സിഗർ ആണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആയി തീർന്നത്. ജോൺപോൾ രണ്ടാമൻ പാപ്പായുടെ കാലത്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും വിശ്വാസതിരുസംഘത്തിൻ്റെ തലവനും ഒക്കെയായിരുന്നു.

കർദ്ദിനാൾ റാറ്റ്സിഗർ ലോകപ്രസിദ്ധദൈവശാസ്ത്രജ്ഞനുമായിരുന്നു.”വിശ്വാസത്തിലൂടെ ബോധ്യപ്പെടുന്ന ക്രൈസ്തവ വെളിപാടിന്റെ രഹസ്യങ്ങളെക്കുറിച്ച് സാധ്യമായിടത്തോളം യുക്തിപരമായ ഒരു ഗ്രാഹ്യത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ദൈവശാസ്ത്രം എന്നാണ് ദൈവശാസ്ത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കണ്ടെത്തൽ”.

വിശ്വാസതിരുസംഘത്തിൻ്റെ തലവനായിരുന്ന കാലത്ത് ദിനംപ്രതി എന്നോണം അദ്ദേഹത്തിൻ്റെ പ്രബോധനങ്ങളും കാർക്കശൃംനിറഞ്ഞ പഠനങ്ങളും നടത്തിയിരുന്നത് ലോകം ചർച്ച ചെയ്തിരുന്നു. പാപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ ചാക്രിക ലേഖനങ്ങളും അപ്പസ്ത്തോലിക പ്രബോധനങ്ങളും പുറത്തുവന്നെങ്കിലും റാറ്റ്സിഗർ ആയിരുന്ന കാലത്ത് പുറത്തുവന്ന പ്രബോധനങ്ങളിലാണ് ലാളിത്വം കൂടുതൽ ഉണ്ടായിരുന്നതെന്ന് തോന്നിയിട്ടുണ്ട്.

കാലാനുസൃതമായി സഭ മാറണമെന്നചിലരുടെ അയഞ്ഞനിലപാടുകളെ ബനഡിക്റ്റ്പാപ്പചെവിക്കൊണ്ടിരുന്നില്ല. സഭയുടെ ശത്രുക്കൾ അകത്തു തന്നെയാണെന്ന് അദ്ദേഹം പറയുമായിരുന്നു.

ശാരീരിക ബലക്ഷയം ഉണ്ടെന്ന കാരണം പറഞ്ഞുള്ള മാർപാപ്പയുടെ സ്ഥാനതൃാഗം എല്ലാവരുടെയും ചർച്ചാ വിഷയമായിരുന്നു. സഭയുടെ ശത്രുക്കളെ നേരിടാനുള്ള ബലക്ഷയമാണ് യഥാർത്ഥബലക്ഷയമെന്ന് ചിലർ അന്നേതിരിച്ചറിഞ്ഞിരുന്നു. വത്തിക്കാൻ ബാങ്കിലെ അഴിമതിയും സഭയുടെ ഭരണകാരൃാലയങ്ങളിലെ (റോമൻ കൂരിയാ) അധികാരികളിൽചിലരുടെ അനഭിലഷണീയമായ പ്രവർത്തനങ്ങളും പാപ്പായെ വേദനിപ്പിച്ചിരുന്നു.

പിൻഗാമിയായി വന്ന പോപ്പ് ഫ്രാൻസിസ് നടത്തിയ കൂരിയാ ശുദ്ധീകരണവും ബാങ്കിലെ അഴിമതിക്കാരെ പുറത്താക്കിയതിൽ നിന്നും പോപ്പ് ബെനഡിക്റ്റിന്റെ യഥാർത്ഥത്തിലുള്ള ദുഃഖകരണം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. തൻ്റെ സ്ഥാനതൃാഗം തനിക്ക് വേണ്ടിയല്ല സഭയ്ക്കു വേണ്ടിയാണെന്ന അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ നിന്നും യഥാർത്ഥ കാരണം കൂടുതൽവ്യക്തമാവുകയും ചെയ്തു.

ഒരു ദൈവശാസ്ത്രജ്ഞന് അധികാരം ഭരിക്കാൻ ആവില്ല എന്ന യാഥാർത്ഥ്യം പോപ്പ് ബെനഡിക്റ്റിന്റെ സ്ഥാനതൃാഗം നമുക്ക് പറഞ്ഞു തരുന്നുണ്ട്.

ദൈവത്തിൻ്റെ ഛായയിൽ നാം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് നമുക്ക് സ്നേഹിക്കാൻ കഴിയുന്നതെന്നും, അവസാനത്തെ ഏക പ്രകാശമാണ് സ്നേഹമെന്നും പറഞ്ഞുകൊണ്ടാണ് “ദേവൂസ് കാരിത്താസ്” എന്ന തൻ്റെ പ്രഥമ ചാക്രിക ലേഖനം ആരംഭിക്കുന്നത്.

മനുഷ്യനാണ് വികസനത്തിന്റെ കേന്ദ്രം എന്നും ലക്ഷ്യമെന്നും, ആഗോളീകരണത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ എഴുതപ്പെട്ട മൂന്നാമത്തെ ചാക്രിക ലേഖനത്തിലൂടെ ലോകത്തിന് അദ്ദേഹം വെളിച്ചം തരുന്നു.

ബെനഡിക്റ്റ് XVI മൻ മാർപാപ്പ വിടപറയുമ്പോൾ, സഭ മറന്ന് തുടങ്ങിയ ആദ്യ പാഠങ്ങളിൽ ആധുനിക സഭയെ നിലനിർത്തിയ ഒരു മാർപാപ്പ തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു എന്നാണ് വിലയിരുത്തപ്പെടേണ്ടത്.

ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയിൽ

. കോട്ടയം.1-1-2023.

Share News