സംരംഭകത്വ വികസനം വിവാദത്തിൽ അവസാനിക്കരുത്

Share News

സംരംഭകത്വ വികസനം വിവാദത്തിൽ

അവസാനിക്കരുത്വ്യവസായവകുപ്പ് ഒന്നര ലക്ഷം സംരംഭങ്ങൾ ഒരു വർഷത്തിനുള്ളിൽ തുടങ്ങിയോ, ഇല്ലയോ എന്ന തർക്കം ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട നിലവിലുള്ളവയും പുതുതായി ആരംഭിച്ചതുമായ സംരംഭങ്ങളുടെ മുഴുവൻ ക്രെഡിറ്റും സംസ്ഥാന സർക്കാർ ഏറ്റെടുത്തു എന്ന ആരോപണം അവിടെ നിൽക്കട്ടെ. സി പി എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ, സ്വകാര്യ സംരംഭകത്വം, അംഗീകരിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ് എന്ന നയം സ്വീകരിച്ചിട്ടുണ്ട്! അതാണ് പരമ പ്രധാനം! പക്ഷേ, അതുകൊണ്ട് തീരുന്നില്ല.

ഇനിയാണ് ശരിക്കും തുടങ്ങേണ്ടത്.

ഒന്നാമതായി, സ്വന്തം പാർട്ടിക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തണം. അതായത് സ്വകാര്യനിക്ഷേപവും സ്വകാര്യ സംരംഭകത്വവും അംഗീകരിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ! രണ്ടാമതായി സർക്കാർ ജീവനക്കാരായ യൂണിയൻകാരെ ഇതു പറഞ്ഞു ബോധ്യപ്പെടുത്തണം. അവരതു മനസ്സിലാക്കി പ്രവർത്തിക്കുന്നു എന്നുറപ്പുവരുത്തുകയും വേണം. മൂന്നാമതായി, പരമ്പരാഗത മാർക്സിസ്റ്റ് നയങ്ങളിലും നിലപാടുകളിലും പാർട്ടി ബോധപൂർവം മാറ്റം വരുത്തിയിട്ടുള്ളതായി ജനത്തിനു ബോധ്യപ്പെടണം.

“പിണറായിസം” എന്നു മാധ്യമങ്ങൾ പരിഹസിക്കുന്ന മാറിയ കാലത്തെ മാർക്സിസ്റ്റു നയങ്ങൾ പാർട്ടി തീരുമാനവും നയവും അനുസരിച്ചുള്ളവ തന്നെയാണ് എന്നു ജനങ്ങൾക്കു ബോധ്യമാകണം. നാലാമതായി, ഈ മാറ്റം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോ, പിന്നീടു വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോ ലക്ഷ്യമാക്കി, ശ്രീ. ബുധദേവ് മുൻപു ബംഗാളിൽ ചെയ്തതുപോലുള്ള തുടർഭരണം ഉറപ്പിക്കാനുള്ള ഒരു ‘കടുംവെട്ടല്ല’ എന്നതു ജനങ്ങൾക്കു വ്യക്തമാകണം. കെ റെയിലും സിൽവർ ലൈനും അവശേഷിപ്പിച്ച മഞ്ഞക്കുറ്റികൾ, നന്ദിഗ്രാമിനു സമാനമായ ഓർമകളാണ് കേരളത്തിന്റെ പൊതു ബോധത്തിൽ അവശേഷിപ്പിച്ചിട്ടുള്ളത് എന്നതിനാലാണ് ഇക്കാര്യം പ്രസക്തമാകുന്നത്.

ബോധവൽക്കരണം ഉറപ്പാക്കണം

മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി തലത്തിലും ഭരണരംഗത്തും വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കൃത്യമായി നിർവചിക്കാനും, ജനങ്ങളെ ബോധ്യപ്പെടുത്താനും പാർട്ടി ആഗ്രഹിക്കുന്നുണ്ടോ എന്നതു പ്രധാനപ്പെട്ട കാര്യമാണ്. പഴയ തോൽക്കുടത്തിൽ പുതിയ വീഞ്ഞു വിളമ്പാനുള്ള ശ്രമങ്ങൾ ജനങ്ങളിൽ അവിശ്വാസവും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്ന വസ്തുത അവഗണിച്ചു കളയാവുന്നതാണോ?

സോഷ്യലിസ്റ്റ് മോഡലിനോടു വിടപറയാൻ കഴിയണം

മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റുവിന്റെ കാലംമുതൽ, നരസിംഹ റാവുവിന്റെ കാലം വരെ ഇന്ത്യ പിന്തുടർന്നുവന്ന, സോഷ്യലിസ്റ്റു മോഡൽ സാമ്പത്തിക നയത്തിൽനിന്ന് നരസിംഹറാവു – മൻമോഹൻ സിങ് ടീം ഇന്ത്യയിൽ കൊണ്ടുവന്ന സാമ്പത്തിക ഉദാരവൽക്കരണ നയം മാർക്സിസ്റ്റു പാർട്ടി അംഗീകരിക്കുന്നുണ്ടോ? അതേ സാമ്പത്തിക നയം തുടരുന്ന, നിലവിൽ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്ന വസ്തുത സി പി എം അംഗീകരിക്കുന്നുണ്ടോ? കേരളത്തിന്റെ സാമ്പത്തിക രംഗത്ത് പ്രസ്തുത നയം പിന്തുടരുന്നതിൽ സർക്കാരിന്റെയും അതിനെ നയിക്കുന്ന പാർട്ടികളുടെയും നിലപാട് എന്താണ്‌?

കാലത്തിനൊത്തു മാറുന്ന കമ്യൂണിസം

ഇത്തരം കാര്യങ്ങൾ ജനങ്ങളുമായി തുറന്നു സംവദിക്കാൻ പാർട്ടി നേതാക്കളും ഭരണകർത്താക്കളും തയ്യാറാകണം.പാർട്ടിക്ക് അതിന്റെ രാഷ്ട്രീയം എത്രമാത്രം പ്രധാനമാണോ, അത്രമാത്രം പ്രധാനമാണ് ജനങ്ങൾക്ക്‌ സർക്കാർ പിന്തുടരുന്ന സാമ്പത്തിക നയം. ഇക്കാര്യത്തിൽ, സർക്കാർ എടുക്കുന്ന നിലപാടുകൾക്ക് വിശ്വാസ്യതയും ജനപിന്തുണയും ലഭിക്കാതെപോകുന്നതിനുള്ള കാരണമാണ് മുകളിൽ ചൂണ്ടിക്കാണിച്ചത്.പഴയകാല കമ്യൂണിസ്റ്റു പാർട്ടികളും സർക്കാരുകളും പിന്തുടർന്നു വന്നിരുന്ന സമ്പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലും സംരക്ഷണത്തിലുമുള്ള സമ്പദ്ഘടനയിൽനിന്നു സ്വതന്ത്ര കമ്പോള സമ്പദ്ഘടനയിലേക്ക് ഇന്ത്യ ബഹുദൂരം മുന്നേറിയിരിക്കുന്നു.

ജനാധിപത്യവും, അതായത് വ്യക്തിയുടെ സ്വാതന്ത്ര്യവും രാജ്യത്തിന്റെ പുരോഗതിയും ഒരേ സമയം ഉറപ്പുവരുത്തി മുന്നേറുന്ന ഒരു വികസിത സമ്പദ്ഘടനയിലേക്ക് ഇന്ത്യ ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടോ, അതിനെതിരെ അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടോ ജനങ്ങളെ തെറ്റായ രീതികളിലേക്കു തിരിയാൻ പ്രേരിപ്പിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. ആവശ്യമെങ്കിൽ ‘മാനിഫെസ്റ്റോ’ മാറ്റിവച്ചും ആഗോള സാമ്പത്തിക സാഹചര്യത്തെയും ഇന്ത്യൻ യാഥാർഥ്യത്തെയും വ്യാഖ്യനിക്കാൻ പാർട്ടി തയ്യാറാകണം.

സംരംഭങ്ങൾ ചെറുതും വലുതും ഉണ്ടാകണം

ചെറു സംരംഭങ്ങളെ സംരക്ഷിക്കുകയും വലിയ മുതൽമുടക്കുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടുമാത്രമേ ശക്തമായ ഒരു സമ്പദ് വ്യവസ്ഥയും വികസനവും ഉറപ്പുവരുത്താൻ സർക്കാരിനു കഴിയുകയുള്ളു. കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങൾക്കും പ്രകൃതിപരമായ സവിശേഷതകൾക്കും ഇണങ്ങുന്ന സംരംഭങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും ഉറപ്പാക്കണം. ഒപ്പം, അതിനാവശ്യമായ വൈദ്യുതി ഉൾപ്പെടെയുള്ള വിഭവങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്താൻ കഴിയണം.

കൃഷിയും മത്സ്യബന്ധനവും ഉൾപ്പെടെയുള്ള മേഖലകളെ ശക്തിപ്പെടുത്തി, വ്യവസായ സംരംഭങ്ങൾക്കുള്ള വിഭവങ്ങൾ ഉറപ്പു വരുത്താനും നടപടിയുണ്ടാകണം. കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും വൈവിധ്യമർന്ന ഭക്ഷണ രീതികളും, കലകളും വിനോദ സഞ്ചാരത്തിന്റെ പുതിയ സാദ്ധ്യതകൾ തുറക്കുന്നതിനു സഹായകമാക്കണം.

ജനകീയസൂത്രണ പ്രക്രിയയിലൂടെ തുടങ്ങിവച്ച വികസന സാദ്ധ്യതകൾ അഭംങ്കുരം മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. എന്തിനെയും വിവാദമാക്കുന്ന മലയാളിയുടെ സ്വതസിദ്ധമായ പ്രവണത, കുറേക്കൂടി ക്രിയാത്മകമാക്കാൻ ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുകയും വേണം.

ഫാ. വർഗീസ് വള്ളിക്കാട്ട്

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News