”ഹരിപ്പാട് തനിക്ക് അമ്മയെ പോലെ”: പ്രചാരണത്തിനിടെ വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല

Share News

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിപ്പാട്ടെ ജനതയുടെ സ്നേഹത്തിന് വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയതായി ചെന്നിത്തല പറഞ്ഞു.

ഹരിപ്പാട് തനിക്ക് അമ്മയെ പോലെ ആണെന്നും ഒരു അമ്മ മകനെ എന്ന പോലെയാണ് ഹരിപ്പാട് തന്നെ സ്നേഹിക്കുന്നതെന്ന് ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

’26-ാമത്തെ വയസില്‍ ഈ മണ്ഡലത്തില്‍നിന്നും ഇവിടുത്തെ ജനങ്ങള്‍ എന്നെ നിയമസഭയിലേക്ക് ജയിപ്പിച്ച്‌ വിട്ടതാണ്. നിയമസഭയിലേക്ക് ഞാന്‍ മത്സരിക്കുമെങ്കില്‍ അത് ഹരിപ്പാട് നിന്നുമാത്രമായിരിക്കും. നേമത്ത് മത്സരിക്കണമെന്ന ഒരു അഭിപ്രായം ഉയര്‍ന്നപ്പോള്‍ കെപിസിസി പ്രസിഡന്റ് എന്നോട് പറഞ്ഞു ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്ന്. ഈ നാടും നാട്ടുകാരും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്’, ചെന്നിത്തല പറഞ്ഞു.

‘ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ഒരു അമ്മ മകനെ സ്‌നേഹിക്കുന്നതുപോലെയാണ് ഹരിപ്പാടെന്ന ഈ നാട് എന്നെ സ്‌നേഹിച്ചത്. എന്നെ വാത്സല്യത്തോടെയാണ് കണ്ടത്. 1982ലാണ് ആദ്യമായി ഞാന്‍ ഇവിടെനിന്നും മത്സരിച്ചത്. പിന്നീട് ഞാന്‍ മന്ത്രിയായി 87ല്‍ മത്സരിച്ചു. അന്നുമെന്നെ വിജയിപ്പിച്ചു. രാജീവ് ഗാന്ധിയും കെ കരുണാകരനും എകെ ആന്റണിയുമാണ് അന്നെന്നോട് കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ പറഞ്ഞത്. ഞാന്‍ ആഗ്രഹിച്ചതല്ല. എന്നെ കോട്ടയത്ത് നിര്‍ത്തി. അവിടെനിന്നും ഞാന്‍ ജയിച്ചു. നാല് തവണ പാര്‍ലമെന്റ് അംഗമായതിന് ശേഷം വീണ്ടും ഈ മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ ചിന്തയുണ്ടായപ്പോള്‍ വീണ്ടും മത്സരിച്ചു. കേരളത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം ഹരിപ്പാടാണ് എന്ന് ബോധ്യപ്പെട്ടു. അന്നും ഇവിടുത്തെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മന്ത്രിയായി. അത് കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിലും എന്നെ വിജയിപ്പിച്ചു’, അദ്ദേഹം വിശദീകരിച്ചു.

‘അഞ്ചാമത്തെ തവണ വീണ്ടും മത്സരിക്കുമ്ബോള്‍, 82ല്‍ വന്ന അതേവികാരവായ്‌പോടെ എന്നെ സ്വീകരിക്കുന്ന ജനങ്ങളെയാണ് ഞാന്‍ കണ്ടത്. നാല് തലമുറകളുമായിട്ടുള്ള ബന്ധമാണ് ഹരിപ്പാട് എനിക്കുള്ളത്. പ്രായമായവരും ചെറുപ്പക്കാരും കുട്ടികളും സ്‌നേഹം നല്‍കി എന്നെ സ്വീകരിക്കാറുണ്ട്. ജീവിതത്തില്‍ മറ്റെന്ത് നേട്ടമുണ്ടാവുന്നതിലും വലുതാണ് ഹരിപ്പാടെ ജനങ്ങളുടെ സ്‌നേഹം ലഭിക്കുന്നത്. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. അവയിലെല്ലാം ഹരിപ്പാട്ടെ ജനങ്ങള്‍ ഹൃദയത്തോടെന്നെ ചേര്‍ത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനേക്കാള്‍ വലിയ സമ്ബാദ്യം മറ്റെന്താണ്?’,ചെന്നിത്തല ചോദിച്ചു.

Share News