കേരളത്തിൻ്റെ അഭിമാനമാണ് അഴകും മികവുമുള്ള കേരള കൈത്തറി ഉൽപന്നങ്ങൾ|ഇന്നു ദേശീയ കൈത്തറി ദിനമാണ്.

Share News

ഇന്നു ദേശീയ കൈത്തറി ദിനമാണ്.

കേരളത്തിൻ്റെ അഭിമാനമാണ് അഴകും മികവുമുള്ള കേരള കൈത്തറി ഉൽപന്നങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും മേൻമയേറിയ കൈത്തറി ഉൽപന്നങ്ങളിൽ ഒന്നാണ് നമ്മുടേത്. കേരളത്തിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നായ കൈത്തറി മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ എന്നും എടുത്തിട്ടുള്ളത്. 2015 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെയുള്ള 620 കൈത്തറി സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് 412 സംഘങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ 2021 ല്‍ അത് 439 ആയി ഉയര്‍ത്തുവാന്‍ സാധിച്ചു. 2016 ന് മുമ്പ് ഒരു നെയ്ത്തുകാരന് 67 പ്രവര്‍ത്തി ദിനവും 232 രൂപ പ്രതിദിന വേതനവും ലഭിച്ചിരുന്നത് ശരാശരി 200-300 പ്രവര്‍ത്തി ദിനവും 688 രൂപ പ്രതിദിന വേതനവും ആയി ഉയർത്താനും സര്‍ക്കാര്‍ യൂണിഫോം പദ്ധതിയിലൂടെ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .

കൈത്തറി മേഖലയെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിക്കാൻ ആവശ്യമായ നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണ്. അടിസ്ഥാന സൗകര്യം, ആധുനികവത്കരണം, മാര്‍ക്കറ്റിങ്, മാനവശേഷി വികസനം പരമ്പരാഗതമായ കഴിവുകളെ സംരക്ഷിക്കല്‍, ക്ഷേമ പരിപാടികള്‍, താങ്ങുവില എന്നിങ്ങനെ വിവിധ തലങ്ങളിൽ പിന്തുണ നല്‍കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശേഷി ഈ മേഖലയ്ക്ക് നേടി കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും തുടര്‍ച്ചയായ ജോലിയും ഉറപ്പുവരുത്തി വ്യവസായത്തെ പുനര്‍ജ്ജീവിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ‘സ്‌കൂള്‍ യൂണിഫോം’ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1-7 വരെയും എയ്ഡഡ് സ്‌കൂളുകളിലെ 1-4 വരെയും സ്റ്റാന്‍ഡേര്‍ഡുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി കൈത്തറി യൂണിഫോം ഈ പദ്ധതി വഴി നല്‍കുന്നത്.

പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളില്‍ സര്‍ക്കാരിൻ്റെ ഓഹരി പങ്കാളിത്തം, ഹാൻ്റക്സ്/ഹാന്‍വീവ് എന്നിവയിലെ ഓഹരി പങ്കാളിത്തം എന്നിവ ഉറപ്പു വരുത്തുക വഴി കൂടുതൽ മൂലധനം കൈത്തറി മേഖലയിൽ കൊണ്ടു വന്നു. പ്രോത്സാഹനത്തിനും വികസനത്തിനുമായി നെയ്ത്തുകാര്‍ക്ക് ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള സബ്സിഡി, ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള മാര്‍ജ്ജിന്‍ മണി വായ്പ, കൈത്തറി മേഖലയില്‍ സ്വയം തൊഴില്‍ സൃഷ്ടിക്കല്‍/യുവവീവ് പദ്ധതി, നെയ്ത്തുകാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കുമുള്ള പ്രോത്സാഹന പരിപാടി, കൈത്തറി ഗ്രാമം, സമഗ്ര കൈത്തറി ഗ്രാമം എന്നീ പദ്ധതികൾ നടപ്പിലാക്കി.

നെയ്ത്തുകാരുടെ ക്ഷേമം ഉറപ്പു വരുത്താനായി അംശദാന സമ്പാദ്യപദ്ധതി, കൈത്തറി നെയ്ത്തുകാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി, ഉത്പാദനം, വിപണനം, പരിശീലനം എന്നിവയ്ക്കുള്ള പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കി. വിപണന-കയറ്റുമതി പ്രോത്സാഹനം, പരിശീലന, വൈദഗ്ധ്യ ശേഷി വികസനപരിപാടി, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിംഗ് സെൻ്റർ സ്ഥാപനം എന്നിങ്ങനെ വിവിധ പദ്ധതികളും കൈത്തറി മേഖലയുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കി.

ഇത്തരം പദ്ധതികളുടെ പിന്തുണയുണ്ടെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കൈത്തറിയേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട്, നെയ്ത്തുതൊഴിലാളികളുടെ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ഈ ഓണത്തിന് കൈത്തറി ചലഞ്ച് പ്രഖ്യാപിക്കുകയാണ്. ഒരു കൈത്തറി വസ്ത്രം വാങ്ങുമ്പോൾ നാം ഒരു തൊഴിലാളിയെ സഹായിക്കുകയാണ്. ഇത്തവണത്തെ ഓണക്കോടി കൈത്തറിയാവട്ടെ. അതിലൂടെ നമ്മുടെ കൈത്തറി മേഖലയെ സംരക്ഷിക്കാൻ നമുക്കും സംഭാവന ചെയ്യാം.-മുഖ്യമന്ത്രി പറഞ്ഞു .

Share News