
കെ.വി. തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
തിരുവനന്തപുരം: കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തോമസിനെതിരായ നടപടിക്ക് ഇനി കാത്തിരിക്കാനാകില്ല. പാർട്ടിയെ വെല്ലുവിളിച്ച അദ്ദേഹം എല്ലാ അതിർവരമ്പുകളും ലംഘിച്ചിരുന്നു. കെപിസിസിയുടെ നടപടി തോമസിനെ അറിയിച്ചതായും സുധാകരൻ പറഞ്ഞു.
ഇന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് നടപടി.

കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും കെവി തോമസ് വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നായകനാണ്. പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തുള്ളതിനേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കൺവൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് തോമസ് വേദിയിലേക്ക് എത്തിയത്. മുഖ്യമന്ത്രി തോമസിനെ സ്വാഗതം ചെയ്യുകയും ഇടത് കൺവീനർ ഇ.പി. ജയരാജൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് വിജയിച്ച ആളെന്ന് രീതിയില്‍ തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് തോമസ് പ്രവചിച്ചു.
‘കോണ്‍ഗ്രസുകാരനായി നിന്നുകൊണ്ടാണ് ഞാന്‍ എല്‍ഡിഎഫിന് വോട്ടുചോദിക്കുന്നത്. ജോ ജോസഫിന് വോട്ട് ചെയ്യണം. ഞാന്‍ ഏഴു തെരഞ്ഞെടുപ്പില്‍ നിന്ന വ്യക്തിയാണ്. കോണ്‍ഗ്രസ് ഇത്തവണ ഒരു അപരനെയും നിര്‍ത്തിയിട്ടുണ്ട്. എന്ത് പറ്റി ഈ കോണ്‍ഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം. 19 എംപിമാര്‍ ലോക്‌സഭയില്‍ എന്താണ് ചെയ്യുന്നത്? കെറെയിലിന് വേണ്ടി, കോവിഡ് സമയത്ത്, എയിംസിന് വേണ്ടി ഒരാളെങ്കിലും ശബ്ദിച്ചോ?’ കെ.വി.തോമസ് ചോദിച്ചു.
കെ വി തോമസ് പ്രസംഗം ആരംഭിക്കുന്നതിനുമുമ്പേ മുഖ്യമന്ത്രി വേദിയിൽനിന്നും പോയിരുന്നു .

കോൺഗ്രസുകാരനെന്നു പറഞ്ഞുകൊണ്ട് ഇടതുമുന്നണിക്കുവേണ്ടി കെ വി തോമസ് പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് വിലയിരുത്തിയതിനാലാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയത് .
