ഒറ്റപെട്ടു പോയ കുഞ്ഞുങ്ങളുടെ കൂടെ നിന്ന നിങ്ങൾക്കു ദൈവം നന്മ വരുത്തട്ടെ .

Share News

ആറ് ലക്ഷത്തിന്റെ മൂന്നു ഫിക്സഡ് ഡെപ്പോസിറ്റ്, അങ്ങിനെ ആകെ 18 ലക്ഷം രൂപ സർക്കാർ വക ട്രഷറി ബാങ്കിൽ നിക്ഷേപിച്ചതിന്റെ രസീത് ആണ് ഇതോടൊപ്പം ഉള്ളത് . ഈ പണം എന്റെയല്ല , നിങ്ങൾ തന്നതാണ് . ഞാനൊരു മഹാനുഭാവനോ നന്മമരമോ തേങ്ങാക്കൊലയോ ഒന്നുമല്ല . എൻറെ ഒരു കൂട്ടുകാരൻ ചെറുപ്പത്തിൽ മരിച്ചുപോയിരുന്നു . അവൻറെ ഭാര്യയും 2020 ജൂൺ ആദ്യവാരം അപ്രതീക്ഷിതമായി മരിച്ചു. അമ്മയുടെ ചിതയ്ക്ക് തീ കൊടുക്കുവാൻ കൈവിറച്ചു നിന്ന ആ മൂന്ന് കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാൻ ഒരു ഉറപ്പുകൊടുത്തു . പേടിക്കേണ്ട, കൂടെയുണ്ടാകും. ആ ഉറപ്പു പാലിക്കുവാൻ ആയി എന്ത് ചെയ്യും എന്ന് വിഷമിച്ചു നിൽക്കുമ്പോൾ എൻറെ കൂടെ നിന്നവരാണ് നിങ്ങൾ .

മനോരമയിലെ എൻറെ കൂട്ടുകാരൻ സാം ആണ് ആദ്യം ഒരു ആശയം പറഞ്ഞത് . നീ ഒറ്റയ്ക്ക് ഓടിയാൽ തികയില്ല , സഹായിക്കാമെന്ന് . അങ്ങനെയാണ് മനോരമയിൽ ഹരി വാർത്ത കൊടുത്തത് . ആ വാർത്തയോടും club fm ലെ അന്തുവിന്റെ വീഡിയോവിനോടും പ്രതികരിച്ച പൊതുസമൂഹം തന്ന പണമാണിത് . 100 രൂപ മുതൽ 25000 രൂപ വരെ തന്നവരുണ്ട് . പത്രമിറങ്ങി ആദ്യ മണിക്കൂറിൽ എനിക്ക് പതിനായിരം രൂപ കയ്യിൽ വച്ചു തന്ന ചമ്പക്കരയിലെ മീൻകാരൻ ചേട്ടനും വിദേശത്തു നിന്ന് കുട്ടികൾക്ക് ലാപ്ടോപ്പ് എത്തിച്ചു തന്നയാളും ഇപ്പോഴും മാസംതോറും കൃത്യമായി അഞ്ഞൂറും രണ്ടായിരവും തരുന്നവരും ഈ ഡെപ്പോസിറ് റെസിപ്റ്റ് ചോദിച്ചിട്ടില്ല എങ്കിലും എന്നെ നിങ്ങൾ ഏല്പിച്ച പണം സ്വരുക്കൂട്ടി 19 ലക്ഷം രൂപ ആയപ്പോൾ അതിൽ നിന്ന് 18 ലക്ഷം രൂപ കുട്ടികളുടെ പേരിൽ തന്നെ ഫിക്സഡ് ഡെപ്പോസിറ്റ് ആക്കി മാറ്റി എന്നത് നിങ്ങൾ അറിയേണ്ടതുണ്ട് എന്നതിനാണ് ഈ പോസ്റ്റ് ഇടുന്നതു .

ഇത് കൂടാതെ നാലു ലക്ഷം , അഞ്ചു ലക്ഷം ഒക്കെ ആയി ചില കൂട്ടുകാർ ഒരുമിച്ചു കൂടി ഇതുപോലെ തന്നെ കുട്ടികൾക്കായി ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് . അതായത് ആകെ ഏകദേശം 40 ലക്ഷം രൂപയോളം എത്തിയിട്ടുണ്ടാവും. മനസ് നിറഞ്ഞില്ലേ ? ഈ പണം മൂന്നു കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാത്രം ആവശ്യമായിവരും . അതായത് മൂന്ന് കുട്ടികൾക്ക് അഞ്ചുകൊല്ലം പ്രൊഫഷണൽ വിദ്യാഭ്യസം പഠിച്ചു എടുക്കണമെങ്കിൽ ഈ പണം തീർന്നു പോയേക്കാം . അതിനു മുമ്പ് എൻട്രൻസ് കോച്ചിങ്ങും വേണം . എങ്കിലും ഒരു പ്രതീക്ഷയുണ്ട് . നന്നായി പഠിക്കുന്ന, നല്ല സ്വഭാവമുള്ള മൂന്ന് കുട്ടികളാണ് അവർ . ഇപ്പോൾ ഒരു നല്ല മനുഷ്യൻ നിലമ്പൂരിൽ നടത്തുന്ന ഒരു സ്കൂളിൽ കുട്ടികളെ ആക്കിയിട്ടുണ്ട് . ഒമ്പതും പത്തും ക്‌ളാസ്സുകളിൽ ആയി അവർ അവിടെ നിന്ന് പഠിക്കുന്നു . നന്നായി പഠിക്കുന്ന കുട്ടികൾ ആണ് എന്നുള്ളത് വീണ്ടും ആവർത്തിക്കട്ടെ . ഇപ്പോൾ ഇതെല്ലാം എഴുതിയത് നിങ്ങളോട് കണക്ക് പറയേണ്ട ഉത്തരവാദിത്വം എനിക്ക് ഉള്ളതുകൊണ്ടാണ് .

ഈ കാര്യത്തിന് എൻറെ കൂടെ നിന്ന് ധൈര്യം തന്ന ശ്രീ പി ടി തോമസ് എംഎൽഎ, ശ്രീ ടി ജെ വിനോദ് എംഎൽഎ, എന്നിവരുടെയും ഇടപ്പള്ളി എൻഎസ്എസ് കരയോഗത്തിൻറെയും കോൺഗ്രസ് പാർട്ടിയുടെയും മാർക്സിസ്റ്റ് പാർട്ടിയുടെയും ബിജെപിയുടെയും ഭാരവാഹികളുടെയും സെന്റ് ജോർജ് , പയസ് സ്കൂൾ , കളമശ്ശേരി സെന്റ് ജോസഫ് സ്കൂൾ , ഭാരതമാത കോളേജ് , സെന്റ് പോൾസ് കോളേജ് പൂർവ വിദ്ധ്യാർത്ഥികളുടെയും അധികാരികളുടെയും പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ ദൗത്യം ഒരിക്കലും ഇത്രമാത്രം വിജയിപ്പിക്കുവാൻ സാധിക്കുമായിരുന്നില്ല. ലോക്കൽ കൗൺസിലർ വിജയകുമാറും , കുട്ടികളുടെ ഇളയച്ഛൻ ശ്രീകുമാറും ഭാര്യയും പൂർണ്ണമായും ഒപ്പം നിന്നു. ഓരോ പ്രധാന ഘട്ടത്തിലും ഇവരെല്ലാവരും ഉൾപ്പെടുന്ന യോഗങ്ങൾ വിളിച്ചുചേർത്ത് തീരുമാനങ്ങളെടുത്ത് നടപടികൾ സ്വീകരിച്ചത് അത് കൂടുതൽ കരുത്തു നൽകി. പഠനം കഴിഞ് ഒരു ജീവിതം തുടങ്ങുവാൻ മോൾക്ക് സഹായം ഇനിയും ആവശ്യമായിവരും . അവൾക്കപ്പോൾ കൂട്ടായി അനുജന്മാർ രണ്ടു പേരും ഉണ്ടാകും . എന്നാലുംപണം തീർന്നു പോയാൽ എന്തു ചെയ്യും ? അപ്പോൾ നോക്കാം . അല്ലെങ്കിൽ ഇനിയും നിങ്ങളിൽ ആർക്കെങ്കിലും വീണ്ടും സഹായിക്കണമെന്ന് ഉണ്ടെങ്കിൽ ഇതാണ് വിവരങ്ങൾ .

Account number: 39392465198IFSC CODE: SBIN0017037SWIFT CODE: SBININBB395State Bank of India, Mamangalam branch, Ernakulam. It’s a current account. joint signatories are 1. Litto, 2. Vijayakumar, 3. Sreekumar

ആ പണം വീണ്ടുമൊരു തുക ആകുമ്പോൾ ഇതുപോലെ ഡെപ്പോസിറ് ആക്കി മാറ്റാം . കൊറോണ മൂലം കഷ്ടപ്പെടുന്ന സമൂഹത്തോട് വീടുകളിൽ ചെന്ന് പണം ചോദിക്കുന്നത് യുക്തി അല്ല എന്നതുകൊണ്ടു ഫണ്ട് ജനറേറ്റ് ചെയ്യുന്നതിൽ ചെറിയ കുറവ് സംഭവിച്ചിട്ടുണ്ട്. കൊറോണ കാലഘട്ടം കഴിയുമ്പോൾ എങ്കിലും ഇന്നു പറ്റാതിരുന്ന പലർക്കും വീണ്ടും തരാൻ തോന്നുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു . കുഞ്ഞുങ്ങളുടെ നന്മയാണ് പ്രധാനം . അതിനുവേണ്ടി നിങ്ങളുടെ പ്രാർത്ഥന ഈ കുഞ്ഞുങ്ങൾക്കു ഇനിയും ഉണ്ടാകട്ടെ . മരിച്ചുപോയ എൻറെ കൂട്ടുകാരനും ഭാര്യയും ആത്മാവിന് ശാന്തി നേടട്ടെ. ഒറ്റപെട്ടു പോയ കുഞ്ഞുങ്ങളുടെ കൂടെ നിന്ന നിങ്ങൾക്കു ദൈവം നന്മ വരുത്തട്ടെ .

അഡ്വ .ലിറ്റോ പാലത്തിങ്കൽ

Nammude naadu Logo

അഡ്വ .ലിറ്റോ പാലത്തിങ്കലിനും സഹ പ്രവർത്തകർക്കും അനുമോദനങ്ങൾ

Share News