
മനസ്സുകളിൽ നന്മ വറ്റാതിരിക്കട്ടെ.ഒറ്റക്കെട്ടായി നമ്മൾ അതിജീവിക്കും ഏത് പ്രതിസന്ധിയേയും!
ഫയലിനുമപ്പുറം ജീവിതം കാണുന്നവർ
അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപം വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിൽ പ്രായമുള്ള അമ്മയും മകളും മരുമകനും മൂന്നു മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്ന കുടുംബം ടാർപ്പോളിൻ ഷെഡിൽ താമസിക്കുന്ന വിവരം ജില്ലാ ലേബർ ഓഫീസറാണ് എന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ആലുവ അസി.ലേബർ ഓഫീസർ ഇ.ജി. രാഖിയും ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസും സ്ഥലത്തെത്തി കുടുംബത്തിനാവശ്യമായ ഭക്ഷ്യ കിറ്റുകൾ കൈമാറി.
ഈ കോവിഡ് കാലത്ത് പിഞ്ചുകുഞ്ഞുമായി മഴയോട് പൊരുതി ഒരു കുടുംബം പുറമ്പോക്കിൽ താമസിക്കുന്നു എന്നത് എന്നെ അസ്വസ്ഥനാക്കി. ഉടനെ സ്ഥലം സന്ദർശിച്ചു. കർണാടക സ്വദേശികളായ ഇവർ 30 വർഷത്തിലധികമായി എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഇത്തരം താൽക്കാലിക ഷെഡുകളിലാണ് താമസിച്ചു വന്നിരുന്നത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്ന ഈ കുടുംബത്തിന് റേഷൻ കാർഡോ ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളാേ ഇല്ല. മഴക്കാലം ആരംഭിച്ചതോടെ പരിതാപകരമായ ജീവിതം.
എത്രയും പെട്ടെന്ന് കുടുംബത്തിനാവശ്യമായ സംരക്ഷണം നൽകാൻ സാമൂഹ്യനീതി വകുപ്പിന് നിർദ്ദേശം നൽകി. സാമൂഹ്യനീതി വകുപ്പിലെ കൗൺസിലർ സിസ്റ്റർ സാറാക്കുട്ടി സ്ഥലത്തെത്തുകയും കുടുംബത്തെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ച് ആന്റിജൻ പരിശോധന നടത്തിയ ശേഷം സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഷെൽറ്റർ ഹാേമിലേക്ക് മാറ്റുകയും ചെയ്തു. അവർക്ക് റേഷൻ കാർഡും തിരിച്ചറിയൽ കാർഡും നൽകുന്നതിനാവശ്യമായ നടപടികൾ എടുക്കാനും സാമൂഹ്യനീതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആലുവ ചൂർണിക്കരയിൽ നിന്നും സിവിൽ സ്റ്റഷനിലേക്കുള്ള യാത്രയ്ക്കിടയിൽ എറണാകുളം ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരനായ ജി.കൃഷ്ണപ്രസാദാണ് ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. അദ്ദേഹം വിവരം അന്വേഷിച്ചു എന്നെ വകുപ്പ് മുഖേന എന്നെ അറിയിക്കുകയുമായിരുന്നു. കോവിഡ് ഭീതി അങ്ങേയറ്റം നിലനിൽക്കുന്ന സാഹചര്യമായിരുന്നിട്ടു കൂടി കനത്ത മഴക്കിടെ അവർ അതു ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികളായല്ല, നമ്മുടെ കൂട്ടത്തിലുള്ളവരായാണ് ഇവരെ പരിഗണിക്കേണ്ടത്. കൃത്യസമയത്ത് എന്നെ വിവരം ധരിപ്പിച്ച എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനം. നിങ്ങളെല്ലാവരും ചുവപ്പ് ഫയലിനപ്പുറം ജീവനെയും ജീവിതത്തെയും തിരിച്ചറിഞ്ഞു. ഈ കരുതൽ എക്കാലത്തും ഉണ്ടാകണം.
മനസ്സുകളിൽ നന്മ വറ്റാതിരിക്കട്ടെ.ഒറ്റക്കെട്ടായി നമ്മൾ അതിജീവിക്കും ഏത് പ്രതിസന്ധിയേയും!

Collector, Ernakulam