ഇടുക്കിയിലെ ട്രെക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണം |മുരളി തുമ്മാരുകുടി

Share News

ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ രണ്ടായിരത്തി എട്ടിൽ നാട്ടിൽ എത്തിയപ്പോൾ മരുമക്കൾ ഒക്കെ വിഷമത്തിലാണ് എന്ത് പറ്റി മക്കളേ ?

മാമാ, ഈ വർഷം സ്‌കൂളിൽ നിന്നും വിനോദയാത്രകൾ ഒന്നുമില്ല. അതൊക്കെ നിരോധിച്ചിരിക്കുകയാണ് സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മകൾ ആണ് വിനോദ യാത്രകൾ. വിനോദം മാത്രമല്ല വിദ്യാഭ്യാസവും അതിൽ നിന്ന് ലഭിക്കുന്നു. സൗഹൃദങ്ങൾ ദൃഢമാകുന്നു. പിന്നെ എന്തിനാണ് അവ നിരോധിച്ചിരിക്കുന്നത് ?

അതിനും കുറച്ചു നാൾ മുൻപ് അങ്കമാലിക്കടുത്തുള്ള ഇളവൂർ സ്‌കൂളിൽ നിന്നും തട്ടേക്കാട്ടേക്ക് വിനോദയാത്ര ചെയ്ത കുട്ടികൾ ബോട്ടപകടത്തിൽ പെട്ടു.

പതിനഞ്ച് വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും മരിച്ചു. ഉടനടി ബോട്ട് ഡ്രൈവറുടെ അറസ്റ്റും “സുരക്ഷിതമല്ലാത്ത” ബോട്ട് യാത്രക്കുള്ള നിരോധവും വന്നു. അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നൊക്കെ മുറവിളിയായി എന്നാൽ ഈ തലവേദന വേണ്ട എന്ന് അധ്യാപകർ തീരുമാനിച്ചു.അങ്ങനെയാണ് മരുമക്കൾ ഒക്കെ വിഷമത്തിൽ ആയത്.

നാട്ടിൽ ഒരു അപകടം സംഭവിച്ചാൽ ഉടൻ ഒരു നിരോധനം ഉറപ്പാണ്. കാര്യം നിരോധിക്കുന്നത് “സുരക്ഷിതമല്ലാത്ത” ബോട്ട് യാത്രയാണ്. അതിനെ ആർക്കാണ് എതിർക്കാൻ കഴിയുക. പക്ഷെ എന്താണ് സുരക്ഷിതം എന്നോ എങ്ങനെയാണ് ഇപ്പോഴുള്ള ബോട്ട് യാത്രകൾ സുരക്ഷിതമാക്കുന്നതെന്നോ ആരും ഒരു നിർദ്ദേശവും വക്കില്ല.

അങ്ങനെയാണ് ഞാൻ രണ്ടായിരത്തി എട്ടിൽ സുരക്ഷിതമായി എങ്ങനെ വിനോദ യാത്രകൾ നടത്താം എന്നതിനെ പറ്റി പുസ്തകം എഴുതുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ എം എ ബേബി ആണ് അതിന് അവതാരിക എഴുതിയത്. ഡി ജി പി ആയിരുന്ന ശ്രീ ജേക്കബ് പുന്നൂസ് അത് പ്രകാശനം ചെയ്തു. കേരളത്തിലെ എണ്ണായിരം സ്‌കൂളുകളിലും അത് സൗജന്യമായി ഞങ്ങൾ എത്തിച്ചു കൊടുത്തു. ആരെങ്കിലും ഒക്കെ അത് വായിച്ചു കാണണം, കുറച്ച് അധ്യാപകർക്കെങ്കിലും സുരക്ഷിതമായി വിനോദ യാത്ര നടത്താൻ അത് അറിവും ധൈര്യവും കൊടുത്തു കാണണം. ആരുടെയെങ്കിലും ഒക്കെ ജീവൻ അത് രക്ഷപ്പെടുത്തിക്കാണണം.

കഴിഞ്ഞയാഴ്ച മലമ്പുഴയിൽ ഒരാൾ മലയിൽ കുടുങ്ങിയപ്പോൾ തന്നെ ഒരു നിരോധനം ഞാൻ പ്രതീക്ഷിച്ചതാണ്. ഇപ്പോൾ അതെത്തി.ഇടുക്കിയിൽ ട്രെക്കിങ്ങ് നിരോധിച്ചു എന്നാണ് വാർത്ത. സുഹൃത്ത് Jijo Kurian ജിജോ ആണ് ഷെയർ ചെയ്തിരിക്കുന്നത്.എന്തൊരു കഷ്ടമാണ്.

കൊറോണക്കാലമാണ്. ആളുകൾ വീട്ടിലിരുന്ന് മാനസികമായ തളർച്ചയിലും വെല്ലുവിളിയിലും ആണ്. അവർ എവിടെയെങ്കിലും ഒക്കെ പുറത്തിറങ്ങി നടന്ന് അല്പം ഒക്കെ ആസ്വദിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാലമാണ്.പ്രകൃതിയിൽ ഇറങ്ങി നടക്കുന്നത് ഒരു ചികിത്സയായി നൽകാം എന്ന് കാനഡയിലെ ഒക്കെ ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്ന കാലമാണ്. (കഴിഞ്ഞ ആഴ്ചയിൽ തന്നെ വന്ന വാർത്തയാണ്).

The idea behind the initiative is to improve people’s physical and psychological health, which experts believe spending time in nature can do. Nature has many benefits for humankind — it is linked to improving attention, sharpening our cognition skills, lowering stress, boosting empathy, bettering our mood, and putting us at reduced risk of psychiatric disorders.

കൊറോണക്കാലം ടൂറിസം ഇൻഡസ്ട്രിയുടെ നടു ഒടിച്ചിട്ടിരിക്കുന്ന കാലമാണ്. എങ്ങനെയെങ്കിലും ഒക്കെ അതിന് ജീവൻ വൈപ്പിക്കാൻ ബഹുമാനപ്പെട്ട മന്ത്രി P A Muhammad Riyasഉൾപ്പടെ ശ്രമിക്കുന്നു. അപ്പോഴാണ് സർക്കാരിന്റെ മറ്റൊരു ഭാഗം നിരോധനത്തിന്റെ വാളുമായി വരുന്നത്.

നമ്മുടെ കുട്ടികൾ പ്രകൃതിയിൽ ഇറങ്ങി നടക്കേണ്ടതിന് വിനോദത്തിനും ആരോഗ്യത്തിനും അപ്പുറം ഒരു മാനമുണ്ട്. കാടിനോടും മലയോടും നമുക്ക് സ്നേഹമുണ്ടാകുന്നത് അതിന്റെ ഭംഗിയും വന്യതയും ഉയരവുമൊക്കെ അടുത്തറിയുന്പോഴാണ്. അങ്ങനെ പ്രകൃതിയെ സ്നേഹിക്കുന്പോഴാണ് ആ പ്രകൃതിക്ക് എന്തെങ്കിലും സംഭവിക്കുന്പോൾ നമ്മൾ പ്രതികരിക്കുന്നതും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതും.

മനുഷ്യനെ ഒഴിച്ച് മാറ്റിനിർത്തിയിരിക്കുന്ന മലയിൽ ക്വാറിയുണ്ടാക്കിയാലും, നമുക്കറിയാത്ത വനങ്ങൾ നശിപ്പിക്കപ്പെട്ടാലും നമ്മൾ പ്രതികരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ നിരോധന വാർത്ത സത്യമാണോ എന്നറിയാൻ അന്വേഷിച്ചു. സത്യമാണ്. ഫെബ്രുവരി പതിനൊന്നാം തിയ്യതിയിലെ ഉത്തരവാണ്.

ഉത്തരവിലെ വാചകങ്ങൾ ശ്രദ്ധിക്കേണ്ടതാണ് “ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിലുള്ള ഓഫ് റോഡ് ട്രെക്കിങ്ങ്, ഉയർന്ന മലനിരകളിലേക്കുള്ള ട്രക്കിങ് എന്നിവ 11-02-22 മുതൽ നിരോധിച്ച് ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30 (2) (III) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.” ഒറ്റയടിക്ക് നോക്കുമ്പോൾ വലിയ കുഴപ്പമില്ല.

അപകടകരമായ വിധത്തിലുള്ള ഓഫ്‌റോഡ് ട്രക്കിങ്ങ് ആണ് നിരോധിച്ചിരിക്കുന്നത്.പക്ഷെ എന്താണ് അപകടകരമായ വിധം എന്ന് വിവരിച്ചിട്ടില്ല. ആരാണ് അനുമതി നൽകേണ്ട ബന്ധപ്പെട്ട വകുപ്പുകൾ എന്ന് പറഞ്ഞിട്ടില്ല, ആരാണ് അനുമതി തേടേണ്ടത് എന്ന് പറഞ്ഞിട്ടില്ല, എന്താണ് അതിനുള്ള രീതി എന്ന് പറഞ്ഞിട്ടില്ല, എന്ത് മാനദണ്ഡം അനുസരിച്ചാണ് അനുമതി നൽകേണ്ടത് അല്ലെങ്കിൽ നിഷേധിക്കേണ്ടത് എന്നില്ല.

അപ്പോൾ ഫലത്തിൽ സംഭവിക്കാൻ പോകുന്നത് ഏതെങ്കിലും ഒക്കെ തരത്തിൽ ഇടുക്കിയിലേക്ക് വരാൻ നാട്ടുകാരും മറുനാട്ടുകാരും മടിക്കും. ഇപ്പോഴേ നടുവൊടിഞ്ഞു കിടക്കുന്ന ഇടുക്കി ടൂറിസത്തിൻ്റെ ഓക്സിജൻ സപ്ലൈ മാറ്റിക്കളഞ്ഞതിനെ മരണത്തിലേക്ക് തള്ളിവിടുക എന്നതാണ് ഈ ഉത്തരവ് ചെയ്യുന്നത്.

ഞാൻ എപ്പോഴും പറയാറുള്ള പോലെ കേരളത്തിലെ റോഡുകളിൽ വണ്ടി ഓടിക്കുന്നത് പോലുള്ള അപകട സാധ്യത ഒന്നും നമ്മുടെ ഓഫ്‌റോഡിൽ ഇല്ല. ഒരു വർഷം ശരാശരി നാല്പതിനായിരം അപകടങ്ങളും നാലായിരം മരണങ്ങളും ആണ് നമ്മുടെ റോഡിൽ നടക്കുന്നത്. ഓഫ് റോഡ് ട്രെക്കിങ്ങിനിടക്ക് കേരളത്തിൽ വർഷത്തിൽ ശരാശരി എത്ര അപകടങ്ങൾ നടക്കുന്നുണ്ട് ?, എത്ര പേർ മരിക്കുന്നുണ്ട് ?ട്രക്കിങ്ങിൽ അപകട സാധ്യത ഇല്ല എന്നല്ല. തീർച്ചയായും ഉണ്ട്. അതിൽ ഏറെ നമുക്ക് വേണ്ടത്ര പരിശീലനത്തിലൂടെ, നിർദ്ദേശങ്ങളിലൂടെ, വ്യക്തി സുരക്ഷാ ഉപകാരണങ്ങളിലൂടെ, പരിചയ സമ്പന്നരായ ഗൈഡുകൾ കൂടെ ഉള്ളത്തിലൂടെ ഒഴിവാക്കാവുന്നതാണ്.

ഇതൊക്കെ ചെയ്താലും അപകടങ്ങൾ തീർച്ചയായും ഉണ്ടാകും. ലോകത്തെ ഏറ്റവും നല്ല സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഫ്രാൻസിലെ മോണ്ട് ബ്ലാങ്ക് കൊടുമുടിയിലേക്കുള്ള കയറ്റത്തിൽ ഇപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്ന് വച്ച് അവർ അത് നിരോധിക്കുകയല്ല ചെയ്യുന്നത്. മറിച്ച് പരിശീലനം കൂട്ടുന്നു, രക്ഷാ പ്രവർത്തനം ശക്തി പെടുത്തുന്നു, ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. കൂടുതൽ ആളുകളെ ആകർഷിക്കുന്നു, പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു.

ഇടുക്കിയിലെ ട്രാക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണം എന്നതാണ് എൻ്റെ അഭിപ്രായം എന്നിട്ട് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം.

1. ഇടുക്കിയിലെ ടൂർ ഓപ്പറേറ്റർമാർ, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവരുടെ ഒരു മീറ്റിങ്ങ് വിളിച്ച് എങ്ങനെയാണ് ട്രക്കിങ്ങിലെ സുരക്ഷ വർധിപ്പിക്കുന്നത് എന്ന് ചർച്ച ചെയ്യുക

2. ട്രക്കിങ്ങിലെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയിലും പുറത്തുമുള്ള വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി ഉണ്ടാക്കുക, ഒരു മാസത്തിനകം മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുക

3. സുരക്ഷിതമായ ട്രെക്കിങ്ങിന് രണ്ടു ദിവസത്തെ പരിശീലനം നൽകാനുള്ള സംവിധാനം ഇടുക്കിയിലെ അനവധി സ്ഥാപനങ്ങളിൽ ആരംഭിക്കുക

4. സുരക്ഷിതമായ ട്രക്കിങ്ങിന് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനോ വാടകക്കോ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കുക

5. അപകടം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ മുതൽ രക്ഷാ പ്രവർത്തനം വരെയുള്ള കാര്യങ്ങളിൽ, അവ എങ്ങനെ സർക്കാർ സംവിധാനവുമായി ചേർന്ന് ചെയ്യാം എന്നുള്ള കാര്യങ്ങളിൽ പരിശീലനവും മാർഗ്ഗ നിർദ്ദേശവും ഉണ്ടാക്കുക

6. ട്രെക്കിങ്ങ് ചെയ്യുന്ന സമയത്തേക്ക് മാത്രം ബാധകമായ ഇൻഷുറൻസുകൾ ലഭ്യമാക്കുക. ഹെലികോപ്റ്റർ റെസ്ക്യൂ തൊട്ട് ഇവാക്വേഷൻ വരെ ഉള്ള ഇത്തരം പാക്കേജുകൾ ലോകത്ത് എത്രയോ ഉണ്ട്.

ഈ വിഷയത്തിൽ എനിക്ക് അറിയാവുന്ന രീതിയിൽ സഹായിക്കാൻ ഞാൻ തയ്യാറാണ്. ട്രക്കിങ്ങിന്റെ കാര്യത്തിൽ അറിവുള്ള മലയാളികൾ ഏറെ ഉണ്ട്, അവരുടെ സാധ്യത്തോടെ ലോകത്ത് മറ്റിടങ്ങളിൽ ഉള്ള നല്ല രീതികൾ ഉൾപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ വെറും ഒറ്റ മാസം കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇതൊരു വലിയ അവസരമാണ്, ഇതിനെ ദുരന്ത നിവാരണത്തിന് അധികാരം ഉപയോഗിച്ച് നിരോധിച്ചു കളയരുത് പ്ലീസ്.

മുരളി തുമ്മാരുകുടി

Share News