ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… |ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം.

Share News

ഭാരതത്തിന്റെ അഭിമാനനേട്ടത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം…… ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട്‌ ഡൗണ്‍ തുടങ്ങിയത്.

2019ലായിരുന്നു ചന്ദ്രയാന്‍-2 ദൗത്യം.

അന്നത്തെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തത്.ചന്ദ്രയാൻ -2 സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഈ പോരായ്മ പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-3ല്‍ സജ്ജമാക്കിയിട്ടുണ്ട്.

സുഗമമായി ലാന്‍ഡ് ചെയ്യാന്‍ ലാന്‍ഡറിന്റെ കാല്‍ കൂടുതല്‍ ശക്തിപ്പെടുത്തി. കൂടുതല്‍ സൗരോര്‍ജ പാനലുകളും പേടകത്തില്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍പ്പോലും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന.

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റാണ് ചന്ദ്രയാന്‍ 3മായി കുതിച്ചുയരുക.

വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനിറ്റിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം വർധിപ്പിച്ചു കൊണ്ടുവരും.

ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങുക.

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമാവും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക. ഇതിന് ശേഷമാണ് സോഫ്റ്റ് ലാൻഡിങ്ങ് ഉണ്ടാവുക.

എല്‍വിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്.

വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.

ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയുടെ അഭിമാനനേട്ടത്തിനായ് കാത്തിരിപ്പിന്റെ കൗണ്ട് ഡൗണിൽ……

Mathew Zacharia

Share News