
ഈ ശുചിമുറി ദിനത്തിലെങ്കിലും ഇക്കാര്യം ഓര്‍ക്കണേ…|’മലംഭൂതം’ എന്നാണ് ഈ പ്രശ്‌നത്തിനെതിരെയുള്ള ക്യാമ്പയിന് സര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്.
ഈ വരുന്ന നവംബര്‍ 19 ലോക ശുചിമുറി ദിനമാണ്. ഒരു പക്ഷേ പലരും ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു ദിനത്തെപ്പറ്റി കേള്‍ക്കുന്നത്. 2013 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്.

അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നതാണ് ശുചിമുറി ദിനാചരണത്തിന്റെ ഉദ്ദേശം. അദൃശ്യമായത് എന്താണെന്നല്ലേ ?
സംശയിക്കേണ്ട, നമ്മള്‍ ഫ്‌ളഷ് ചെയ്യുമ്പോള്‍ അദൃശ്യമായി പോകുന്ന വിസര്‍ജ്യം തന്നെയാണ് സംഭവം. എന്തിനാണിപ്പൊ ആ കഴിഞ്ഞ സംഭവത്തെ വീണ്ടും ദൃശ്യമാക്കുന്നത് ?
കാര്യമുണ്ട്. ഏറെ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് ശുചിമുറി മാലിന്യം. നമ്മുടെ വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ എത്രത്തോളം സുരക്ഷിതമാണ്? എത്ര വീടുകളില്‍ സെപ്റ്റിക് ടാങ്കുകള്‍ തന്നെ ഉണ്ട്? മിക്ക വീടുകളിലും കുഴികളിലല്ലേ ശുചിമുറി മാലിന്യം ശേഖരിക്കുന്നത്?
ഇത് നേരിട്ട് മണ്ണിലൂടെ ഭൂഗര്‍ഭജലത്തിലേക്കും മറ്റ് ജലാശയങ്ങളിലേക്കും കലരാന്‍ സാധ്യത വളരെ കൂടുതലാണ്.
കേരളത്തിലെ പുഴകളും തോടുകളും കുളങ്ങളുമെല്ലാം ഉള്‍പ്പെടുന്ന പൊതുജലാശയങ്ങളില്‍ 79 ശതമാനത്തിലും മനുഷ്യവിസര്‍ജ്യം കലര്‍ന്നിരിക്കുന്നു എന്ന പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തെളിനീര്‍ ഒഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷനാണ് പഠനം നടത്തിയത്.
ശാസ്ത്രീയമായി ശുചിമുറി മാലിന്യം കൈകാര്യം ചേയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്. അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ നമുക്ക് തന്നെ പരിഹരിക്കാന്‍ കഴിയും. സെപ്റ്റിക് ടാങ്കുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രം നിര്‍മ്മിക്കുക, മൂന്ന് വര്‍ഷം കൂടുമ്പോള്‍ / നിറയുന്നതിന് മുന്‍പ് ടാങ്ക് വൃത്തിയാക്കുക, ടാങ്കില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കപ്പെടാതെ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ് മെന്റ് പ്ലാന്റുകളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഒരു ജില്ലയില്‍ രണ്ടെണ്ണം വീതം സംസ്ഥാനത്താകെ 28 പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്‍ുകളാണ് അടിയന്തര പ്രധാന്യത്തോടെ സ്ഥാപിക്കുക. തീര്‍ത്തും പ്രകൃതി സൗഹൃദമായി രൂപകല്പന ചെയ്യുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ വിസര്‍ജ്യാവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് വളവുമായും ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുപകരിക്കുന്ന ജലവുമായും വേര്‍തിരിച്ചെടുക്കാം. പ്ലാന്റ് സ്ഥിതിചെയ്യുന്ന പ്രദേശം ഗ്രീന്‍ പാര്‍ക്കാക്കി മാറ്റുകയും ചെയ്യും.
അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന വിസര്‍ജ്യം സത്യത്തില്‍
അദൃശ്യമായ ഒരു ഭൂതമാണ്. ആ ഒരാശയത്തില്‍ ‘മലംഭൂതം’ എന്നാണ് ഈ പ്രശ്‌നത്തിനെതിരെയുള്ള ക്യാമ്പയിന് സര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്.
ചിലര്‍ക്കെങ്കിലും ഇതൊക്കെ ഒരു തമാശയായി തോന്നിയേക്കാം. അവര്‍ ഇക്കാര്യം കൂടി മനസ്സിലാക്കുക മനുഷ്യവിസര്‍ജ്യത്തിന്റെ സാന്നിധ്യം മൂലം ജലത്തിലുണ്ടാകുന്ന ബാക്ടീരിയയാണ് കോളിഫോം, അഥവാ ഇ കോളി. തുടര്‍ച്ചയായി ഈ ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. കുട്ടികളെയാണിത് പ്രധാനമായും ബാധിക്കുക. അവരുടെ ബൗധിക വളര്‍ച്ചയെ വരെ പ്രതികൂലമായി സ്വാധീനിക്കാന്‍ കഴിവുള്ളവയാണ് കോളിഫോം ബാക്ടീരിയ.

അഖിലേഷ് രമേശ്
ഐ ഈ സി സ്പെഷ്യലിസ്റ്റ്
വാഷ് ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂ ഡൽഹി