
എന്റെ എഴുത്തു ജീവിതത്തെ കുറച്ചൊന്നുമല്ല ഷേക്‌സ് പിയർ ആവാഹിച്ചത് | ..ഷേക്‌സ് പിയറിന്റെ ജന്മഗൃഹവും ശവ കുടീരവുമൊക്കെസന്ദർശിച്ച ശേഷം ഞാൻ നിറമനസ്സോടെ ചിന്താധീനനായി വാസസ്ഥാലത്തേക്കു മടങ്ങി|ഡോ ജോർജ് തയ്യിൽ
ചിലരുടെ ജീവിതത്തിൽ അനുഭവിക്കാൻ അസാധ്യമായതു അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും അവർ നിശ്ശബ്ദരായിരിക്കും. നിശബ്ദരായി അവർ തങ്ങളുടെ കർമം അനുസ്യൂതം ചെയ്തുകൊണ്ടിരിക്കും. ചുറ്റുമുള്ളവരുടെ വേദനകളും, അവരെ വിവശമാക്കുന്ന ക്ഷതങ്ങളും ദുരിതങ്ങളും കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുമ്പോഴും സന്തുലിതാവസ്ഥ വെടിയാതെ പ്രവർത്തനനിരതമായിരിക്കും. ചുറ്റും കാണുന്ന സഹജീവികളുടെ കഷ്ടപ്പാടുകളും നൊമ്പരങ്ങളും മനസ്സിന്റെ ഉൾത്തളങ്ങളിൽ ഗദ്ഗദത്തിന്റെ മുറിവുകൾ ഉണ്ടാകുമ്പോഴും, മനുഷ്യന്റെ ആത്മാവിന് ശാന്തി കൊടുക്കാത്ത പ്രസ്ഥാനങ്ങൾക്കെതിരെ ശക്തിയോടെ യത്‌നിച്ചുകൊണ്ടിരിക്കും.

ലണ്ടനും ഓക്സ്ഫോർഡിനും അടുത്തുള്ള സ്ട്രാറ്റ്ഫോഡ് അപ്പോൺ ആവോൺ എന്ന ഗ്രാമത്തിൽ 1564 – ൽ ജനിച്ചു, കേവലം 52 വർഷങ്ങൾ മാത്രം ഇഹലോകത്തു ജീവിച്ചു , 1616 ൽ മരണമടഞ്ഞ ലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരൻ വില്യം ഷേക്‌സ്‌പിയർ എന്ന നാമം ഞാൻ ആദ്യം കേൾക്കുന്നത് പ്രീഡിഗ്രി ക്കു പഠിക്കുമ്പോഴാണ്. അന്ന് കുറവിലങ്ങാട് ദേവ മാതാ കോളേജിലെ ഞങ്ങളുടെ ഇംഗ്ലീഷ് സാഹിത്യാധ്യാപകൻ പ്രൊഫ അലക്സിസ് ഒരു ഷേക്‌സ്‌പിയർ ആരാധകനായിരുന്നു. ഷേക്‌സ് പിയറിന്റെ എല്ലാ കൃതികളും ആകാഷയോടെ കേട്ടിരുന്നു ഞാൻ പഠിച്ചു. അന്നുമുതൽ തുടങ്ങിയതാണ് എന്റെ ഉള്ളിലെ ഉത്കടമായ ആഗ്രഹം, വില്യം ഷേക്‌സ് പിയറിന്റെ ജന്മസ്ഥലവും വീടും സന്ദർശിക്കണമെന്ന്. അഞ്ചര പതിറ്റാണ്ടിനു ശേഷമാണു അത് സാധ്യമാകുന്നത് (1968 – 2023 ). കഴിഞ്ഞ ആഴ്ച ശുഭ, മകൾ എലീസ്മേരി, ഡോ ജൂലിയൻ എന്നിവർക്കൊപ്പം സ്ട്രാറ്റഫോർഡ് അപ്പോൺ അവോണിലെ ഷേക്‌സ് പിയറിന്റെ ജന്മഗൃഹവും ശവ കുടീരവുമൊക്കെ കണ്ടു.

സ്ട്രാറ്ഫോഡ് അപ്പോൺ അവോണിലെ ഒരു കൊച്ചു രണ്ടുനില കെട്ടിടം,പിതാവ് ജോൺ, മാതാവ് മേരി , എട്ടുമക്കളിൽ മൂന്നാമൻ. ജോണിന് കൈയുറ തുന്നലാണ് ജോലി. 18 – ത്തെ വയസ്സിൽ വിവാഹം, ഭാര്യ ആനി ഹതാവേ , മൂന്നു മക്കൾ. ഒരേയൊരു മകൻ പതിനൊന്നാമത്തെ വയസ്സിൽ മരിക്കുന്നു. പിന്നെയുള്ള പെണ്മക്കൾക്കും പറയത്തക്ക പിൻതുടച്ചക്കാരുണ്ടായില്ല. അതായതു ഷേക്‌സ് പിയറിന്റെ നാമവും പ്രശസ്തിയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെ മാത്രം നിലനിന്നുപോയി.


39 വിശ്വപ്രസിദ്ധ നാടകങ്ങളും ( റോമിയോ ജൂലിയറ്റ് , ജൂലിയസ് സീസർ , ഹാംലെറ്റ്, ഒഥല്ലോ , കിംഗ് ലിയർ , മൿബെത് , ആന്റണി യും ക്‌ളിയോപാട്രയും, ഷൈലോക്ക് , മർച്ചന്റ് ഓഫ് വെനീസ് തുടങ്ങിയവ) 154 ഗീതകങ്ങളും മറ്റുചില പ്രഖ്യാത കൃതികളുമെല്ലാം അദ്ദേഹം 21 വര്ഷങ്ങള്കൊണ്ടാണ് എഴുതിത്തീർത്തത്. 28 – മ ത്തെ വയസ്സിൽ തുടങ്ങിയ രചന 49 – മ ത്തെ വയസ്സിൽ പര്യവസാനിപ്പിച്ചു. അതിനുശേഷം മൂന്ന് വർഷം കഴിഞ്ഞു 52 – മ ത്തെ വയസ്സിൽ അദ്ദേഹം ജീവിതത്തോട് തന്നെ എന്നന്നേക്കുമായി വിടപറഞ്ഞു. ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലും ഷേക്‌സ് പിയർ കൃതികൾ പരിഭാഷപ്പെട്ടു. ഇംഗ്ലണ്ടിന്റെ ആസ്ഥാനകവിയെന്നാണ് അറിയപ്പെടുന്നത്.



1616 ഏപ്രിൽ 23 – ആം തീയതി മരണമടഞ്ഞ ശേഷം മൃതദേഹം സ്ട്രാറ്ഫോഡ് അപ്പോൺ അവോണിലെ ഹോളി ട്രിനിറ്റി പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ശവകുടീരത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇപ്രകാരം എഴുതപ്പെട്ടു- ഈ വാക്കുകൾ ഷേക്‌സ് പിയറിന്റെ “ശാപം “ എന്ന ധ്വനിയിൽ പിന്നീട് അറിയപ്പെട്ടു: “ഈ കുഴിമാടത്തിലെ പൊടിപടലങ്ങൾ വൃത്തി യാക്കുന്നതു യേശുവിന്റെ നല്ല സുഹൃത്താണ്, ഇതിലെ കല്ലുകൾ മാറ്റാതിരിക്കുന്നവർ അനുഗ്രഹീതരാണ്. എന്നാൽ എന്റെ അസ്ഥികൂടങ്ങൾ മാറ്റുന്നവൻ ശപിക്കപ്പെട്ടിരിക്കുന്നു”. ഈ ശാപത്തെത്തുടർന്നു ആരും തന്നെ പിന്നീട് ശവക്കല്ലറയിൽ ഒന്നും മാറ്റിയില്ല.

ജന്മഗൃഹവും ശവകുടീരവുംഒക്കെ സന്ദർശിച്ച ശേഷം ഞാൻ നിറമനസ്സോടെ ചിന്താധീനനായി വാസസ്ഥാലത്തേക്കു മടങ്ങി. ഒരിതിഹാസത്തിൽമുങ്ങിത്താന്ന പ്രതീതി. അതെ സർഗാത്മകതയുടെ ആയിരം സൂര്യതേജസ്സുള്ള ഒരിതിഹാസം.
എന്റെ എഴുത്തു ജീവിതത്തെ കുറച്ചൊന്നുമല്ല ഷേക്‌സ് പിയർ ആവാഹിച്ചതു, വഴിതെറ്റിയും പാളിയും കല്ലിൽ തട്ടി വീണും പിടഞ്ഞെഴുന്നേറ്റും മുടന്തിനടന്നും ഞാൻ എഴുതിക്കൊണ്ടിരുന്നു, മനസ്സിനെ സാന്ത്വനപ്പെടുത്താൻ, തണുപ്പിക്കാൻ, വായിച്ചു നിർവൃതികൊള്ളാൻ, നഷ്ടവസന്തങ്ങളുടെ ഓർമ്മകൾ അയവിറക്കാൻ എല്ലാം എല്ലാം ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു.
നന്ദി, വില്യം ഷേക്‌സ് പിയർ !

ഡോ ജോർജ് തയ്യിൽ