ലത്തീൻസമുദായം ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ള പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരം എന്ന നിലപാടും രാഷ്ട്രീയ നയവും തുടരാനാണ് സമുദായം ആഗ്രഹിക്കുന്നത്. |വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി

Share News

വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി

പ്രസ്താവന

കൊച്ചി – കേരളത്തിൽ സാമൂഹികവും സാമ്പത്തീകവുമായി പിന്നാക്കം നില്ക്കുന്ന പ്രബലമായ ഒരു സമൂഹമാണ് ലത്തീൻ കത്തോലിക്ക സമുദായം. എന്നാൽ കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ സാമൂഹീക നീതിയും രാഷ്ട്രീയ നീതിയും ന്യായമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഒരു സമൂഹമാണ്. സാമൂഹീകവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്.

നിരവധി വർഷങ്ങളായി മാറി മാറി വരുന്ന സർക്കാരുകളോട് മൗലീകവും നീതിപൂർവ്വകമായ ആവശ്യങ്ങൾ സമുദായം ആവർത്തിച്ചുന്നയിച്ചിട്ടും അവ ഗൗരവമായി പരിഗണിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. മത്സ്യത്തൊഴിലാളി മേഖല പൂർണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. ഇന്ധന പ്രതിസന്ധി അതിരൂക്ഷമാണ്. സംവരണ കാര്യങ്ങളിൽ സർക്കാരിന്റെ നയങ്ങളും നടപടികളും അനീതിപരമാണ്. സർക്കാരിന്റെ ഈ വിഷയങ്ങളിലെ നിലപാടുകളിൽ സമുദായത്തിന് അതിശക്തമായ പ്രതിഷേധമുണ്ട്. മൂലംമ്പിള്ളി പുനരധിവാസം, വൈപ്പിൻ, കടമക്കുടി ദ്വീപുകളുടെ വികസനം, തീരനിയന്ത്രണ പരിപാലന പദ്ധതി രൂപികരണം തുടങ്ങിയവ ഇനിയും പരിഹരിക്കപ്പെട്ടില്ല എന്നത് ഗൗരവത്തോടെയാണ് കാണുന്നത്. കടലും കടൽ വിഭവങ്ങളും കടലിനെ ആശ്രയിക്കുന്ന പരമ്പരാഗത തീരവാസികൾക്ക് അന്യമാകുന്ന നിയമ നിർമ്മാണങ്ങളാണ് സർക്കാർ ഈയിടെ നടത്തിയിട്ടുള്ളത്. വികസന കാര്യങ്ങളിൽ മുൻഗണനകൾ കേരളത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാകുന്നതും മദ്യത്തിന്റെ ഉപഭോഗ സാധ്യത വിപുലമാക്കുന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമുദായം പൊതുവിൽ നേരിടുന്ന പ്രശ്നങ്ങളും കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ജീവൽ പ്രശ്നങ്ങളും പൊതു സമൂഹത്തിന്റെയും രാഷ്ട്രീയ മുന്നണികളുടെയും ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. മുന്നണി നേതൃത്വങ്ങളുമായി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ഇരുമുന്നണികളും അനുഭാവപൂർണമായ നിലപാട് ആണ് സ്വീകരിച്ചിട്ടുള്ളത്.

ഈ പശ്ചാത്തലത്തിൽ ലത്തീൻസമുദായം ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ള പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരം എന്ന നിലപാടും രാഷ്ട്രീയ നയവും തുടരാനാണ് സമുദായം ആഗ്രഹിക്കുന്നത്. സമുദായം മുന്നോട്ടുവച്ചിട്ടുള്ള മൗലികമായ ചില പ്രശ്നങ്ങളോടുള്ള സർക്കാരിന്റെയും മുന്നണികളുടെയും പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ പ്രബുദ്ധരായ തൃക്കാക്കരയിലെ വോട്ടർമാർ ഉചിതമായ തീരുമാനത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുകാരാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തി.

രാഷ്ടീയകാര്യ സമിതി ചെർമാൻ ഫാ.ഫ്രാൻസിസ് സേവ്യർ അധ്യക്ഷത വഹിച്ചു. വികാർ ജനറൽ മോൺ മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ എബിജിൻ അറക്കൽ, ജോസഫ് ജൂഡ്, കൺവീനർ അഡ്വ ഷെറി ജെ തോമസ്, ഫാ പോൾസൺ സിമേതി, അഡ്വ എൽസി ജോർജ്, കെ ജി മത്തായി, ആഷ്ലിൻ പോൾ, മേരിക്കുട്ടി ജെയിംസ്, അലക്സ് ആട്ടുള്ളിൽ, ദീപു ങ്കോസഫ്, മേരി ഗ്രേസ്, ഫിലോമിന ലിങ്കൺ എന്നിവർ പ്രസംഗിച്ചു.

ഫാ. ഫ്രാൻസീസ് സേവ്യർ
ചെയർമാൻ

ഷെറി ജെ തോമസ്
കൺവീനർ

Share News