ചാലക്കുടിയുടെ ജനകീയ മുഖം

Share News

ചാലക്കുടി: ചാലക്കുടിക്കാര്‍ക്ക് ഏറെ സുപരിചിതനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ഡെന്നീസ് കെ. ആന്റണി (48). തന്റെ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജനകീയ മുഖമായി ഡെന്നീസ് മാറിയിരുന്നു. ഇത് തന്നെയാണ് യു.ഡി.ഫ് സ്ഥാനാര്‍ത്ഥി സനീഷ് കുമാര്‍ ജോസഫിനെയും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.എ ഉണ്ണികൃഷ്ണനെയും പ്രതിരോധത്തിലാഴ്ത്തുന്നത്. 2000-2005 കാലയളവില്‍ കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗം, 2012-2014 കാലയളവില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളിലും ഡെന്നീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെന്നീസ് പ്രസിഡന്റായിരുന്ന രണ്ടു വര്‍ഷങ്ങളിലാണ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഏറ്റവുമധികം പദ്ധതിവിഹിതം ചിലവഴിച്ചിരുന്നത്. ചാലക്കുടിയെ കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്കും ഗോത്രസൗഹൃദ ബ്ലോക്കും ആക്കുന്നതിന് നേതൃത്വം നല്‍കി. കടലാസ്‌രഹിത ബ്ലോക്ക് ഓഫീസും യാഥാര്‍ത്ഥ്യമാക്കി. ഇക്കാലയളവില്‍ അതിരപ്പള്ളി, മലക്കപ്പാറ മേഖലയിലെ അരയക്കാപ്പ്, അടിച്ചില്‍തൊട്ടി, മുക്കംപുഴ, വാച്ച്മരം,വാഴച്ചാല്‍ തുടങ്ങിയ ആദിവാസി ഗ്രാമങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും വലിയ ജനശ്രദ്ധ നേടി. കൂടാതെ, മഴക്കാലത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തപ്പോള്‍ വിവിധ എന്‍.ജി.ഒകളുടെ നേതൃത്വത്തില്‍ ഡെന്നീസ് ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചും ഗോത്രവിഭാഗത്തിലുളളവരെ പ്രതിസന്ധി സമയങ്ങളില്‍ ചേര്‍ത്തുപിടിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ കോളനികളിലേക്ക് ടിവി എത്തിച്ചു. റോഡില്‍ നിന്നും മൂന്ന് മണിക്കൂര്‍ നടന്നാല്‍ മാത്രം എത്തുന്ന അടിച്ചില്‍തൊട്ടി കോളനിയിലുള്‍പ്പടെ കൃത്യമായ ഇടവേളകളില്‍ ഡെന്നീസ് സന്ദര്‍ശനം നടത്തുകയും അവിടത്തെ ആവശ്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്തു.

മലയോര പ്രദേശങ്ങളിലും നഗര-ഗ്രാമ പ്രദേശങ്ങളിലുമുള്ള മികച്ച സ്വീകാര്യത ഡെന്നീസിനു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നു ഇടതു ക്യാമ്പ് കരുതുന്നു. ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തംഗത്തിനുള്ള പുരസ്‌കാരവും ഡെന്നീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ ചാലക്കുടി യുവഗ്രാമം എന്ന സന്നദ്ധസംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ് ഡെന്നീസ്. 2018ലെ പ്രളയവേളയിലും കോവിഡ് സമയത്തും നിരവധി ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങള്‍ ഡെന്നീസിന്റെ നേതൃത്വത്തില്‍ യുവഗ്രാമം നടത്തിയിട്ടുണ്ട്. സി.എല്‍.സി. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ ആരോപണമേല്‍ക്കാതെ, പരിമിത ജീവിത സൗകര്യങ്ങളുമായി സാധാരണക്കാരില്‍ സാധാരണക്കാരനായി പ്രവര്‍ത്തിക്കുന്നു എന്നത് ജനങ്ങളുടെ ഇടയിൽ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ഡെന്നീസിന് വോട്ടായി മാറുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

സിബി മാത്യു

Share News