
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ( സി.സി.ആർ.സി) അത്യാധുനിക കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 9) വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
മധ്യകേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ( സി.സി.ആർ.സി) അത്യാധുനിക കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 9) വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ആമുഖ പ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യാതിഥിയായി
പങ്കെടുക്കും.
സി.സി.ആർ.സി സ്പെഷ്യൽ ഓഫീസറും സിയാൽ എം.ഡിയുമായ എസ്. സുഹാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും.

ഹൈബി ഈഡൻ എം. പി, എം.എൽ.എ മാരായ അനൂപ് ജേക്കബ്, ആന്റണി ജോൺ, അൻവർ സാദത്ത്, കെ. ബാബു, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, കെ. ജെ. മാക്സി, റോജി എം. ജോൺ, പി. വി. ശ്രീനിജിൻ, ഉമ തോമസ്, കെ. എൻ.ഉണ്ണികൃഷ്ണൻ, ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗാഡെ, ജില്ലാ കളക്ടർ ജി പ്രിയങ്ക, ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ് വർക്ക് സ്ഥാപക ചെയർമാൻ ഡോ.എം.വി പിള്ള, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഡോ.കെ.വി വിശ്വനാഥൻ, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, കൗൺസിലർ കെ ബി ബാബുരാജ്, സി.സി.ആർ.സി ഡയറക്ടർ ഡോ. പി. ജി. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തിയ യോഗം ചടങ്ങ് സുഗമമായി നടത്തുന്നതിനായി വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാമ്പസിലെ 12.63 ഏക്കർ സ്ഥലത്ത് 6.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കൊച്ചിൻ കാൻസർ സെന്ററിന്റെ
അത്യാധുനിക മന്ദിരം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രോഗനിർണ്ണയ സംവിധാനങ്ങളും അത്യാധുനിക ഗവേഷണ ലാബുകളും സജ്ജമാക്കിയിട്ടുള്ള ഈ കേന്ദ്രത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിപുലമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
