
ലൈംഗിക വിവാദ ബോംബുകൾ സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുമോ?
യുവ എം. എൽ. എ ക്ക് എതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിലും, അതിനെ ചുറ്റി പറ്റിയുണ്ടായ ചർച്ചകളിലും സ്ത്രീസുരക്ഷയായിരുന്നോ പ്രധാന വിഷയം?
ഒരു ലൈംഗിക വസ്തുവെന്നതിനപ്പുറം ആദരവോടെ പെണ്ണിനോട് ഇടപെടണമെന്ന സന്ദേശത്തിന് ഈ വിവാദവും സംവാദങ്ങളും ഇടം നൽകിയോയെന്ന കാര്യം സംശയമാണ്.
കേരളം കണ്ടിട്ടുള്ള നിരവധി പെൺ ചൂഷകരുടെ ഭാവം ഉള്ളിൽ പേറുന്ന നിരവധി പേർ ആദ്യ വെളിപ്പെടുത്തൽ നടത്തിയ നടിയുടെ വേഷത്തെ കുറ്റം പറഞ്ഞു. ആ യുവതി പറയാൻ ശ്രമിച്ച അടിസ്ഥാന പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിച്ചു. സൈബർ ആക്രമണത്തിൽ മുഴുകി. സ്വന്തം പാർട്ടിയിലെ കുറ്റാരോപിതനെ തള്ളി പറഞ്ഞ മാന്യ വനിതകൾക്കും കിട്ടി അത്തരം പ്രഹരങ്ങൾ .ഗർഭാരോപണവും ഗർഭ ഛിദ്രവുമൊക്കെ ശബ്ദ സന്ദേശമായി അവതരിച്ചപ്പോൾ ചിലരുടെ ചർച്ച ഗർഭം തടയാവുന്ന സുരക്ഷിത മാർഗ്ഗങ്ങളെ കുറിച്ചായി. അറിയേണ്ട കാര്യങ്ങൾ തന്നെ. എന്നാൽ വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിനുള്ള സമ്മതം നേടുന്നതിനെ കുറിച്ചും, പെണ്ണുങ്ങൾ അതിനെ പ്രതിരോധിക്കാൻ ശക്തി നേടേണ്ടതിനെ കുറിച്ചും ആർക്കുംപറയാനില്ല.വിവാദങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാത്രം സജീവമായി നിർത്തുന്ന വർത്തമാനങ്ങൾക്കും സമരങ്ങൾക്കുമാണ് പ്രാധാന്യം കിട്ടിയത്.
ഈ കണ്ടതിലും കേട്ടതിലും സ്ത്രീ പക്ഷ ചിന്ത എത്ര?വില കുറഞ്ഞ രാഷ്ട്രീയം എത്ര?തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മത്സരത്തിലെന്ന പോലെ ലൈംഗികാരോപണ ബോംബുകൾ
ഓരോ മുന്നണിയും പൊട്ടിക്കുന്നതും ആഘോഷിക്കുന്നതും സ്ത്രീ പക്ഷ പെരുമാറ്റങ്ങൾക്ക് ഉത്തേജനം നൽകനല്ലെന്ന വസ്തുത പെൺ സമൂഹത്തിന് പോലും പകൽ പോലെ വ്യക്തമാണ്.ഇതൊരു ജീർണ്ണ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പ്രകടനം മാത്രമാണ്.രാഷ്ട്രീയത്തിലുള്ള സ്ത്രീകളെങ്കിലും ഇതറിയണം. തിരുത്തണം.
കുറ്റാരോപിതനെ പൂട്ടാൻ പോന്ന ആരോപണങ്ങളുമായി മീഡിയയിൽ തുള്ളിയവർ നിയമ നടപടികൾക്കായി മുമ്പോട്ട് വരാത്തതിലും സ്ത്രീ വിരുദ്ധതയുണ്ട്. ഇതിനപ്പുറം പെണ്ണ് പോകില്ലെന്ന അപകടകരമായ സന്ദേശം ആണിന് നൽകുന്നുണ്ട്. കുറെ നാൾ കഴിഞ്ഞു കുറ്റാരോപിതൻ ഇരയാക്കപ്പെട്ടുവെന്ന വിലാപവുമായി അനുകമ്പ നേടി തിരിച്ചു വരും.യഥാർത്ഥ കുറ്റവാളിയെങ്കിൽ അത് വിപരീത ഫലം ചെയ്യും.
ഇല വന്ന് മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്കെന്ന സങ്കല്പം പൊതു ബോധത്തിൽ ഇപ്പോഴുമുണ്ട്. ഇലകൾ പേടിച്ചാണ് കഴിയുന്നത്. അത് കൊണ്ടാണോ വിവാദ നിർമ്മിതിക്കപ്പുറം പെണ്ണുങ്ങൾ പോകാത്തത്? നിയമ നടപടികളുമായി സധൈര്യം മുമ്പോട്ട് പോയ കൊച്ചിയിലെ പ്രമാദമായ നടി ആക്രമണ കേസിന്റെ അവസ്ഥ എന്ത് തരം സന്ദേശമാണ് നൽകുന്നത്? കേരളത്തിൽ സംഭവിച്ചിട്ടുള്ള പ്രമാദമായ സ്ത്രീ ലൈംഗിക പീഡന കേസുകളും ചർച്ചകളും എന്ത് ഗുണപരമായ മാറ്റങ്ങളാണ് സ്ത്രീ ജീവിതത്തിന് നൽകിയിട്ടുള്ളത്?
പീഡകനെതിരെ തുറന്ന് ശബ്‌ദിക്കാനുള്ള ആത്മ വിശ്വാസം നൽകിയോ?കണക്കെടുക്കാൻ നേരമായി കൂട്ടരേ.
(ഡോ. സി. ജെ .ജോൺ)
