
ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട്, 1452 തസ്തികകൾ ഭിന്നശേഷി നിയമനത്തിന് അനുയോജ്യമായി കണ്ടെത്താനായി. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലൂടെ 24,494 പേർക്കായി 17.33 കോടി രൂപ അനുവദിച്ചത് ഈ സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്.
കാഴ്ചപരിമിതർക്ക് പിന്തുണ നൽകുന്ന കാഴ്ച പദ്ധതി, ശ്രവണ സഹായികൾ നൽകി കേൾവി പരിമിതിയുള്ളവർക്ക് സഹായം ലഭ്യമാക്കുന്ന ശ്രവണ പദ്ധതി, ഇലക്ട്രോണിക് വീൽചെയറുകൾ നൽകി ഭിന്നശേഷിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ശുഭയാത്ര പദ്ധതി, ഭിന്നശേഷിക്കാരുടെ തൊഴിലധിഷ്ഠിത പുനരധിവാസവും ഉന്നമനവും ലക്ഷ്യമിട്ട് അതിജീവനം പദ്ധതി എന്നിവ നടപ്പാക്കി. അതിജീവനം പദ്ധതിയ്ക്കായി 4.24 കോടി രൂപ സർക്കാർ ചെലവഴിച്ചു.
ഭിന്നശേഷി പുനരധിവാസ, ശാക്തീകരണ പ്രവർത്തനങ്ങളിൽ നിഷും (NISH – National Institute of Speech and Hearing) നിപ്മറും (NIPMR – National Institute of Physical Medicine and Rehabilitation) ദേശീയ ശ്രദ്ധ നേടിയ മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. സാമൂഹ്യ പുനരധിവാസ പദ്ധതിയായ അനുയാത്ര പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിൽ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ (Early Intervention Centers) പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്ത് മൂന്ന് സംയോജിത പുനരധിവാസ ഗ്രാമങ്ങൾ തയ്യാറാക്കാൻ നടപടികൾ ആരംഭിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതർക്കായി കാസർഗോഡ് മൂളിയാർ വില്ലേജിൽ സഹജീവനം സ്‌നേഹഗ്രാമത്തിന്റെ ഒന്നാംഘട്ടം പ്രവർത്തനമാരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിക്കുന്ന റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് 17.69 കോടി രൂപയുടെ ധനസഹായം നൽകി. കൂടാതെ, ബുദ്ധിവികാസ പരിമിതിയുള്ളവർക്കായി ഡിസബിലിറ്റി ക്ലിനിക്കുകൾ സ്ഥാപിക്കുന്ന പദ്ധതിക്കായി 3.45 കോടി രൂപയും അനുവദിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നു. ഭിന്നശേഷിക്കാർക്ക് കൂടുതൽ അവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഒരുക്കുന്നതിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ബഹുദൂരം മുന്നിലാണ്.