
ഈ പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്കരിക്കപ്പെടാതെ ഒരു മൃതദേഹം നിഷേധിക്കപ്പെട്ട നീതിനിർവ്വഹണത്തിന്റെ സൂചകമായി മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്.
ഈ പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്കരിക്കപ്പെടാതെ ഒരു മൃതദേഹം നിഷേധിക്കപ്പെട്ട നീതിനിർവ്വഹണത്തിന്റെ സൂചകമായി മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്. ജീവിച്ചിരുന്ന വേളയിൽ നിഷേധിക്കപ്പെട്ട നീതി തേടി , മരണപ്പെട്ട ആത്മാവിനെങ്കിലും നീതി ലഭിക്കണമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കുടുംബം കാത്തിരിക്കുന്നുണ്ട്. അമേരിക്കയിലെ മിനിപോളീസിൽ ജോർജ് ഫ്ലോയിഡിനു വേണ്ടി ദിവസങ്ങളോളം പതംപറഞ്ഞു കരഞ്ഞ നമ്മളിൽ പലരും കണ്ടില്ല നമ്മുടെ സ്വന്തം പത്തനംതിട്ടയിലെ റാന്നിയിലുള്ള മത്തായിയെന്ന ഒരു ചെറുപ്പക്കാരനെ. എനിക്ക് ശ്വാസം മുട്ടുന്നുവെന്നും ഞാനിപ്പോൾ മരിക്കുമെന്നുമുള്ള ജോർജ് ഫ്ലോയിഡിന്റെ വാക്കുകൾ നിമിഷനേരങ്ങൾക്കുള്ളിൽ ഹാഷ്ടാഗ് ആക്കി വിലപിച്ചവർ ശ്രദ്ധിച്ചതേയില്ല കിണറാഴങ്ങളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ ഒരു യുവാവിന്റെ രോദനം.
നമ്മൾ എന്നും അങ്ങനെയാണ്. അടുത്ത ഭൂഖണ്ഡത്തിലെ പോലീസ് ക്രൂരത കണ്ട് രോഷം കൊണ്ട മാനവികതവാദികളായ നമ്മൾ ഇവിടെ നടക്കുന്നതിന് നേരേ കണ്ണ് കൊട്ടിയടയ്ക്കുന്നവരാണ്. അമേരിക്കക്കാരന്റെ വൈകൃതവും വർണ്ണവെറിയും ചൂണ്ടിക്കാട്ടി രോഷാകുലരായ നമ്മളിൽ പലരും മറന്നുപോയിരുന്നു നമ്മളിലെ നമ്മളെയൊന്ന് ആഴത്തിലേയ്ക്കു പരതിനോക്കാൻ.
മൃഗവേട്ടയ്ക്ക് പോയ മത്തായിയും മറ്റു രണ്ടു പേരും മടങ്ങി വരുന്ന വഴി ഒളികല്ല് വനമേഖലയില്‍ സ്ഥാപിച്ചിരുന്ന ടൈഗര്‍ ട്രാപ്പ് ക്യാമറ തകര്‍ത്തന്ന വാദത്തിൻ മേലെടുത്തൊരു കേസ്. രാഷ്ട്രീയത്തിന്റെ പകയിൽ നരവേട്ട ചെയ്തവരും ഒത്താശ ചെയ്തവരും ഭയാശങ്കകളില്ലാതെ ജീവിതം ആഘോഷമാക്കുന്ന കേരളത്തിലാണ് മൃഗവേട്ട ആരോപിച്ച് ഒരാളെ രേഖകളില്ലാതെ കസ്റ്റഡിയിലെടുത്തതും പിറ്റേന്ന് വനംവകുപ്പിന്റെ കിണറ്റിൽ ശവമായി പൊന്തികിടന്നതും. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മത്തായിയുടെ അടിമുടി നിയമലംഘനങ്ങൾ നിറഞ്ഞ കസ്റ്റഡിയും തുടർന്നുള്ള മരണവും നമ്മെ പൊള്ളിക്കുന്നില്ല. കാരണം അത് നടന്നത് ഉത്തരേന്ത്യയിലല്ലാ. ട്രംപ് ഭരിക്കുന്ന അമേരിക്കയിലുമല്ല. കൊന്നത് വെള്ളക്കാരായ പോലീസുകാരുമല്ല. വൈറലായ ഒരു വീഡിയോ ദൃശ്യം കൂടെയുമില്ല.
നിയമങ്ങൾ ലംഘിക്കപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിൽ പ്രതികളായ വനപാലകരെ കസ്റ്റഡിയിലെടുക്കാൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവദിവസം ഏഴ് വനപാലകരും മത്തായിയും മാത്രം ഉണ്ടായിരുന്ന ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ചുവരുകൾക്കും കിണറിനും മാത്രമറിയുന്ന സത്യം. സംസ്കാരം നടത്തുന്ന കാര്യത്തിൽ ജനപ്രതിനിധികളുടേയും പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാഗങ്ങളുടേയും സംയുക്തയോഗം ജില്ലാ ഭരണകൂടം വിളിച്ചങ്കിലും തീരുമാനമുണ്ടായില്ല. സംഭവം നടന്നിട്ട് ഇന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ആ മൃതശരീരം ആരെയും ശ്വാസം മുട്ടിക്കുന്നേയില്ല! കാരണം മിനിപോളിസ് കാതങ്ങൾക്കകലെയാണ്;ചിറ്റാർ കൂടെയുള്ള പ്രദേശമാണ്!

Anju Parvathy Prabheesh
